Sunday, December 22, 2013

പട്ടവും എന്റെ മനസ്സും


കൊതുകേ നിന്നോട്


മൗനം


എന്നിട്ടും

നിന്റെ ഒരു തുള്ളി കണ്ണുനീർ മതി,
ഞാനൊരു പെരുമഴയിലെന്ന പോലെ
നിന്നു നനയാൻ...
ഞാനൊരു പുരുഷായുസ്സു മുഴുവൻ
നിറഞ്ഞു പെയ്തിട്ടുമെന്തെ പെണ്ണെ,
നീയെന്നിലേക്കൊന്നു
ചാറുക പോലും ചെയ്യുന്നില്ല...

പെണ്ണേ നിന്നോട്




ഇന്നേ വരെ കാണാത്ത,
കേൾക്കാത്ത,
പേരറിയാത്ത നാട്ടിലെല്ലാം
പെണ്ണു കണ്ടു കണ്ടൊടുവില്‍
നിന്‍റെ വീട്ടില്‍ -
ഞാൻ എത്തും വരെ,
കരുതി വച്ചേക്കണേ ...
ഒരു കപ്പു ചായയും ,
കാലിന്‍റെ പെരുവിരൽ -
തുമ്പിലൊരിത്തിരി നാണവും ...

ആത്മകഥ

എന്റെ കഥയിലെ നായകൻ ഞാൻ തന്നെയാണ് ...
കഥ - നായികയെക്കാൾ സസ്പെൻസായിരിക്കെ,
ക്ലൈമാക്സിൽ - തികച്ചും അപ്രതീക്ഷിതമായൊരിടവഴിയിൽ വച്ച്
എന്റെ നിഴലെന്നെ കുത്തി വീഴ്ത്തും വരെ ,
വില്ലനാരെന്നറിയാതെ നിഴലിനെയും വിശ്വസിച്ചങ്ങനെ ...

തുലാവർഷം

തുലാവർഷം പറഞ്ഞ കഥയോളം വരില്ല,
മറ്റൊരു കണ്ണീർ പരമ്പരയും .........

കാലം കളി തുടങ്ങിയത്

അന്നൊരു ഞായറാഴ്ച വൈകുന്നേരം
സിറ്റിയിലെ ട്രാഫിക് ബ്ലോക്കിൽ
മൂന്നു മാസത്തെ ഗർഭം മറന്നവൾ
ഡ്രൈവറോട് കയർക്കുകയാണ്..
കന്നി പ്രസവം പെണ്ണിന്റെ വീട്ടിലെന്നാചാരം.

"രാഹുകാലം തുടങ്ങും മുൻപ് വീട്ടിൽ കയറണം ..."

പുറപ്പെടും മുൻപ്
ഇറങ്ങാമെന്നു ഡ്രൈവറൊരു -
മൂന്നു പ്രാവശ്യം പറഞ്ഞതാണ് ....
ഇറങ്ങാമിറങ്ങാമെന്നു പറഞ്ഞവരെല്ലാം -
പിന്നെയും നിന്നൊരായിരം കാര്യം പറഞ്ഞു..
അല്ലെങ്കിലും എങ്ങോട്ടെങ്കിലും -
പുറപ്പെടും മുൻപാണല്ലോ
പറയാൻ വിശേഷങ്ങൾ കൂടുതൽ ...
എന്നിട്ടും - ഡ്രൈവറോട് കയർക്കുകയാണ്..
കൃത്യ സമയത്തിന് മുൻപ് വീട്ടിലെത്തിച്ചു -
ഡ്രൈവർ കഴിവ് തെളിയിച്ചു..

കാലം കളി തുടങ്ങിയത്
മറ്റൊരു ഞായറാഴ്ച വൈകുന്നേരമാണ് ....

സുഖ പ്രസവം ... ആണ്‍കുട്ടി ..
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ...
അച്ഛന്റെ അതെ മൂക്ക് ..
അമ്മയുടെ കണ്ണുകൾ ..
വന്നവർക്കെല്ലാമുണ്ടായിരുന്നു അഭിപ്രായങ്ങൾ...

പ്രസവ വേദനയ്ക്കിടയിലെപ്പോഴോ-
രാഹു വന്നതും പോയതും മാത്രം ആരുമറിഞ്ഞില്ല...
അല്ലെങ്കിൽ ആരും പറഞ്ഞില്ല..

വില്പ്പന ചരക്ക്



ഇലകൾ കൊഴിഞ്ഞൊരു വൃദ്ധ വൃക്ഷം
എന്നോട് പുഴയെ കുറിച്ചു ചോദിച്ചു ...
ഇരുപതു ഉറുപ്പികയുടെ
പായ്ക്കറ്റുകളിൽ വിപണിയിലെ
വില്പ്പന ചരക്കാണ്‌ പുഴയെന്നു -
പറഞ്ഞു ഞാനേറെ വേഗം നടന്നു,
പുഴതീർന്നു, വീട്ടിലേക്കു -
വീണ്ടുമൊരു പുഴവാങ്ങണം 

Sunday, October 20, 2013

ശിക്ഷ



















സ്കൂളിൽ പഠിക്കുന്ന കാലം -
യൂണിഫോമിനോടേറെ
കൊതിയാണെന്നെല്ലാരോടും
കള്ളം പറഞ്ഞു ...
സ്കൂളിൽ നിന്നു വീടെത്തിയാലും,
പൂരത്തിനു പോയാലും,
കല്യാണത്തിനു പോയാലും ,
ഉണ്ണുമ്പോഴും ,
ഉറങ്ങുമ്പോഴുമെല്ലാം-
കുപ്പായത്തിനു ഒരേ നിറമായിരുന്നു..

തൊടിയിൽ പോലീസും കള്ളനും
കളിക്കുന്നതിനിടയിൽ -
കുപ്പയമപ്പാടെ കീറിപോയി ...
അന്ന് ,
പുതു നിറത്തിലൊരു പുത്തൻ കുപ്പായത്തിനു -
കൊതിയുണ്ടെന്നു കരഞ്ഞപ്പോൾ ,
പിഞ്ചികീറിയ ബാല്യം
തുന്നി ചേർത്തുകൊണ്ട് അമ്മ പറഞ്ഞിട്ടുണ്ട് -
സമയദോഷം മാറട്ടെന്ന് ...
ചോദിക്കുമ്പോഴൊക്കെ -
അടുത്ത ഓണത്തിനെന്നച്ഛൻ
ഉറപ്പു പറയുമായിരുന്നു ...
ഓണവും വിഷുവും പലകുറി വന്നുപോയി ...
എന്നിട്ടും -
വീട്ടിലേക്കെത്തുന്ന ,
പുത്തൻ കുപ്പായത്തിനു മാത്രം
എന്നും ഒരേ നിറം ..

ഓരോ തവണ പുത്തൻ കുപ്പയവുമായി
വരുമ്പോഴും
പാടത്തെ ചേറുമണക്കുന്ന ,
തുന്നാനൊരിത്തിരി ഇടം-
ബാക്കിയില്ലാത്ത ,
നരച്ചു പിഞ്ചിയ പഴയ കുപ്പായം തന്നെയാണ്
അച്ഛൻ ധരിച്ചിരുന്നത് ...
പുത്തൻ കുപ്പായം കാണാൻ
അടുക്കളയിൽ നിന്നെത്തി നോക്കുന്ന -
അമ്മയുടെ സാരിതലപ്പിലുമുണ്ടായിരുന്നു ,
കരിമ്പനടിച്ച ജീവിതത്തിന്റെ പാടുകൾ...

എന്തുകൊണ്ടാണോ എന്തോ ?
ജീവപര്യന്തം
സമയദോഷത്തിനു
ശിക്ഷിച്ചിരിക്കയാണെന്നു തോന്നുന്നു.... 

തിരയും തീരവും

തീരം മറന്നൊരു തിര പിൻവലിയുന്നു...
ഉള്ളിന്റെയുള്ളിലൊരു -
നോവിന്റെ പെരുങ്കടലിരമ്പുന്നു ..
ആയിരം തിരകളായവ -
മിഴിയിലൊരു ചാലുകീറുന്നു ..
ചാലൊരു പുഴപോലൊഴുകി, വീണ്ടും -
കടല് തേടുന്നുണ്ടെങ്കിലും ...
തീരം മറന്നാ തിര പിൻവലിയുന്നു ... 

Sunday, September 29, 2013

വെയിലുൽസവം















ആകാശത്തിന്റെ മടിയിലൊരു
കടലിനെ ഒളിപ്പിച്ചു വച്ച്
വെയിലു ചിരിക്കും ...
ചിരിച്ചു ചിരിച്ചങ്ങനെ
കാലം കാത്തുവച്ച വെയിലുൽസവത്തിനോടുവിൽ
വേനലു പുതച്ച മണ്‍കൂടുകളിൽ -
നിന്നും മഴപ്പാറ്റകൾ
ചിറകു കൊഴിച്ച് യാഗം നടത്തുന്നിടത്തേക്ക്,
മണ്ണിന്റെയും മരങ്ങളുടേയും
പ്രാർത്ഥനകൾ കൂട്ടിമുട്ടുന്നിടത്തേക്ക്,
പെയ്തിറങ്ങുന്ന മഴപ്പൊട്ടലിൽ -
കൂണുകൾ മോഹക്കുടനിവർത്തും.....
പൂഴി നന്നഞ്ഞെത്തുന്ന കാറ്റ്
ഗൃഹാതുരത്വത്തിലേക്ക് ചുഴറ്റി എറിയും ...
അവിടെ - ബാല്യ ,കൗമരത്തിന്റെ
ഓർമകളിൽ
എവിടെയൊക്കെയോ കവിത നിന്നുനനയുകയും
പ്രണയം തോരാതെ പെയ്യുകയും ചെയ്യും...
എങ്കിലും - പെയ്തു പെയ്തു വെറുപ്പിച്ച് ,
ഒടുക്കത്തെ മഴയെന്നു -
പ്‌രാക്ക് കഴിയുമ്പോൾ
കുറുക്കന്റെ കല്യാണം കൂടാനെന്നവ്യാജേന
വഴിയോരത്തും വേലിക്കെട്ടിലും വന്ന്
പെരുമഴയിൽ നനഞ്ഞു കിടക്കും - പാവം വെയിൽ........

യോതിഷ് ആറന്മുള

"ഒറ്റ"ക്കവിതകൾ

നീയെന്നെ കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമല്ല ,അല്ലാത്തപ്പോഴും ഞാൻ എവിടെയൊക്കെയോ ജീവിക്കുന്നു.. ജീവിതത്തിലേറെ നേരവും നാം തനിച്ചാണെന്ന തിരിച്ചറിവിൽ , ഒറ്റപെട്ടുപോകുന്ന, ഒറ്റയ്ക്കാവുന്ന ചില വരികൾ  -  ഒറ്റക്കവിതകൾ 

1. ഞാനും 

കൂടെയുണ്ടെന്നു  തോന്നിപ്പിക്കും വിധം
ചേർന്നു നില്ക്കുന്ന
ഒരുപാട് ഒറ്റകൾക്ക് നടുവിൽ
ഞാനും ഒറ്റയ്ക്കാവുന്നു.....
















2. ഒറ്റവരിപ്പാത 

ഒന്നാണെന്നു പറഞ്ഞ വഴിയിൽ നിന്ന്
മുൻപോട്ടും പുറകോട്ടും
ഒറ്റയ്ക്കൊറ്റയ്ക്കു തിരിഞ്ഞു -
ദൂരേക്ക് നീണ്ടു നീണ്ടു പോകുന്ന
ഒറ്റവരിപ്പാത ......


3. കുടിശ്ശിക 

പത്തുമാസത്തെ വാടക ,
കുടിശ്ശിക തീർത്ത്‌ 
വൃദ്ധസദനത്തിലെ 
ഒറ്റമുറിക്കു കൊടുക്കുന്ന മക്കൾ .....






4. പൊട്ടത്തെറ്റ്


ഒറ്റയിൽ നിന്നൊറ്റ കൂട്ടുമ്പോഴും 
കുറയ്ക്കുമ്പോഴും
രണ്ടൊറ്റകൾ  അവശേഷിക്കപ്പെടുന്നിടത്താണ് 
ജീവിതത്തിന്റെ ഗണിതവും 
ഗണിതത്തിലെ  ശാസ്ത്രവും തമ്മിൽ തെറ്റുന്നത്...

 






5.ഓർമ്മയിലേക്കെന്നും  ഒറ്റയ്ക്ക് 


തുമ്പിക്ക് പിന്നാലെ, 
തുമ്പപ്പൂ പറിച്ച്,
കളിക്കൂട്ടുകാർ ഒട്ടൊരുപാടുണ്ടെന്നാകിലും....
ഓലപ്പമ്പരം കറക്കിക്കൊണ്ട്
ഒറ്റയ്ക്കാണെപ്പോഴും 
പ്രതീക്ഷയോടെ കുട്ടിക്കാലത്തിലേക്ക് 
ഓടിചെല്ലാറ്



യോതിഷ് ആറന്മുള

മൗനം



















ആത്മഹത്യ കുറിപ്പുകൾ കണ്ടെടുക്കപ്പെടുന്നത്

നാലും കൂടിയ കവലകളിലേക്ക് ,
കിതച്ചോടിയെത്തുന്ന -
അനവധി സാധാരണ ജീവിതങ്ങളിൽ ചിലത് ...
സിഗ്നൽ ലൈറ്റുകളിൽ തെളിയുന്നത്
പച്ചയോ?
മഞ്ഞയോ?
ചുവപ്പോ?
എന്നു തിരിച്ചറിയാനാകാതെ -
മുൻപോട്ടു ചലിച്ചു തുടങ്ങുന്നിടത്ത് നിന്നും
വഴിപിരിഞ്ഞു പോവുകയും
തമ്മിലിടിച്ചു തകർന്നുടയുകയും
ചെയ്യുന്നിടത്താണ് -
ആത്മഹത്യാ കുറിപ്പുകൾ കണ്ടെടുക്കപ്പെടുകയും ,
വഴിമുട്ടിയ ജീവിത ദുരന്തത്തിന്റെ
ഒറ്റവരി കവിത
വായിക്കപ്പെടുകയും ചെയ്യുന്നത്....

യോതിഷ് ആറന്മുള

അപ്പോഴും

ഞാനൊരു ഉരുൾ പൊട്ടലിൽ
കുത്തി ഒലിച്ചു പോകയാവും ...
അല്ലെങ്കിൽ അഗാതമായ കൊക്കയിലേക്ക്
പതിക്കുകയവും ...
ചിലപ്പോൾ ചുഴിയിലകപ്പെട്ടു
ചുറ്റി തിരിയുകയായിരിക്കും...
അപ്പോഴും - എന്റെ കൈകൾ
നിന്നെ തിരഞ്ഞു തിരഞ്ഞൊടുവിൽ
എന്റെ ഹൃദയത്തിൽ
തപ്പിത്തടഞ്ഞ് ഞെട്ടിയുണരുന്നത്
എന്തുകൊണ്ടാണ് ......


ഇത്തിൾക്കണ്ണി

മഴവന്നു വിളിച്ചിട്ടും 
തളിർക്കനാകാതെ...
കാറ്റ് പിടിക്കതൊരു ഒറ്റമരം ..
വസന്തമെത്തി മടങ്ങിയ ചില്ലയിൽ
അവശേഷിച്ച -
രണ്ടിലകളിൽ
ജീവന്റെ പച്ചപ്പ്‌ മങ്ങിതുടങ്ങിയിട്ടും ,
ജലഞരമ്പുകളിൽ നിന്നോടുവിലത്തെ -
തുള്ളിയും കവർന്നെടുത്തിട്ടും,
മതിയാകാതെ ..
തിന്നു തിന്നെന്റെ ഹൃദയവും
കാർന്നുതിന്ന് - നീ
പടർന്നു കയറുന്നതെങ്ങോട്ടാണ് ...

യോതിഷ് ആറന്മുള

ദുരവസ്ഥ

ആഘോഷങ്ങൾ എത്ര വലുതാണെങ്കിലും 
ഒരു നിമിഷത്തിന്റെ ദൈർഘ്യത്തിലവ പോയ്‌ മറയും .... 
ഏറ്റവും ചെറിയ സങ്കടങ്ങൾക്കു പോലും -
ഒരു മനുഷ്യായുസ്സിന്റെ ദൈർഘ്യമനുഭവിക്കേണ്ടി വരുന്നത് 

Monday, June 17, 2013

എന്നിട്ടും ഉന്മാദമെന്നു പറഞ്ഞില്ല ...

അന്നാണ് നീയെന്നെ ശരിക്കും ഭയപ്പെടുത്തിയത് ...
അവളുടെ മറുപടിക്ക്
കാത്തു നിന്ന ദിവസം ..
ഒരു തീപ്പെട്ടിക്കു കൊളുത്തിയ തീയിൽ -
ഒറ്റ ഇരുപ്പിന് നീയെത്ര സിഗരറ്റുകളാണ്  വലിച്ചുതീർത്തത് ....
"അവൾക്കെന്നെ ഇഷ്ടമായിരിക്കുമല്ലേടാ  "
എന്നു ചോദിച്ചു കൊണ്ട്
വട്ടത്തിലും നീളത്തിലും  നീ പറത്തി വിട്ട -
പുകചുരുളുകൾ പോലും
നിന്റെ ഇഷ്ടത്തിനൊത്ത്‌
നൃത്തം ചവിട്ടുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു...

പിന്നെ കാണുമ്പോളൊക്കെ
നിന്റെ കയ്യിലും ഇടനെഞ്ചിലും
ഒരു കനലെരിയുന്നത് കണ്ടു...  
എന്റെ വേവലാതി മുഴുവൻ നിന്നെ കുറിച്ചായിരുന്നു..
അത് കൊണ്ട് തന്നെ -
അവളെ കുറിച്ച്  ചോദിച്ചില്ല ..
 ചോദിച്ചത് നിന്റെ   ജീവിതത്തെ കുറിച്ചാണ്- എന്നിട്ടും
നീ പൊട്ടിത്തെറിച്ചു..

ജീവിതം !
സ്നേഹം
ഞാൻ
നീ
അവൾ
ഈ ലോകം .... സകലതും
അന്തരീക്ഷത്തിലലിഞ്ഞലിഞ്ഞില്ലാതാകുന്ന
ഈ പുക പോലെയാണ്... വെറും പുക

കയ്യിലെരിയുന്ന സിഗരറ്റിനെക്കുറിച്ച്
അതിൽ നിന്നുകിട്ടുന്ന  ആനന്ദത്തെകുറിച്ച് ചോദിച്ചപ്പോൾ
ബുദ്ധനെപോലെ നീ ചിരിച്ചു ..
തികഞ്ഞ ജ്ഞാനിയെപോലെ നീ പറഞ്ഞു തുടങ്ങി ...

നല്ല പൂഴിമണ്ണിൻറെ മണമുള്ള
പുതുമഴ നനഞ്ഞിട്ടുണ്ടോ...?
കോരിച്ചൊരിയുന്ന മഴയിൽ,
മരങ്ങൾ പെയ്യുന്നത് നോക്കിയിരിന്നു -
ചൂടുളള  ചായ കുടിച്ചിട്ടുണ്ടോ ..?
അപ്പോഴൊക്കെ എന്താ തോന്നാറ് ...?
കുറച്ചുകൂടി ലളിതമായി പറയാം
എപ്പോഴെങ്കിലും നീ നിന്റെ കാമുകിയുടെ
ചുണ്ടുകളിൽ അമർത്തി ചുംബിച്ചിട്ടുണ്ടോ.....?
ചുടു നിശ്വാസത്തിനപ്പുറം
ചുണ്ടുകളിൽ നിന്നും സിരകളിലൂടെ
പടർന്നു പെരുവിരൽ വരെ
അരിച്ചിറങ്ങുന്ന  ഒരു തരിപ്പുണ്ടല്ലോ ..
അതുപോലെ - അല്ലെങ്കിൽ
അതിൽ നിന്നും വേറിട്ട്‌ നില്ക്കുന്നൊരു
തരം അനുഭൂതി.... അതാണെന്നു മാത്രം പറഞ്ഞു ,
എന്നിട്ടും ഉന്മാദമെന്നു പറഞ്ഞില്ല .....

വാദിച്ചു ജയിക്കാൻ വേണ്ടി
പിന്നെയും ഞാൻ പറഞ്ഞു...
സിഗരറ്റു വലിക്കുമ്പോൾ
ഒരറ്റത്തു തീയും
മറ്റേ അറ്റത്തൊരു  വിഡ്ഢിയുമാണെന്നാണ് പുതുചൊല്ല്...    
അവിടെയും നീയെന്നെ തിരുത്തി ...
വിഡ്ഢിയെന്ന പദത്തിനപ്പുറം
നിരാശനെന്നോ...
ദുഃഖിതനെന്നോ...
എഴുതി ചേർക്കണം    
എല്ലാം നഷ്ടപ്പെട്ടവന്റെ  മുറിവിൽ
ഉപദേശം വച്ച് കെട്ടിയാൽ മുറിവുണങ്ങില്ലെന്നു -
പറഞ്ഞു നീ തിരിഞ്ഞു നടന്നു ...

വർഷങ്ങൾക്കു ശേഷം
കോട്ടയം മെഡിക്കൽ കോളേജിന്റെ
കാൻസർ വാർഡിലെ
ഒൻപതാം നമ്പർ മുറിയിലേക്ക്
വിളിച്ചു വരുത്തി
എന്റെ ചെവിയിൽ അടയാളപ്പെടുത്തിയ വാക്കുകൾ...
"വല്ലപ്പോഴുമെങ്കിലും -
ആരും കാണാതെ കക്കൂസിന്റെ നാലു
ചുവരുകൾക്കുള്ളിലിരുന്നു ഇനിയും  മരണത്തെ
വലിച്ചു കയറ്റരുതെ"ന്നു ശാസിച്ചത് ....
ഉള്ളിലോരഗ്നിപർവതമെരിയുന്ന വേദനയിൽ  - " ഇനി വയ്യ ,
മരണം മാത്രമാണ് ഈ വേദനയിൽ നിന്നുള്ള രക്ഷപെടലെ"ന്നു
നിന്റെ സ്വരമിടറിയത്‌
ഒരു തുള്ളി കണ്ണുനീരോടെയല്ലാതെ  
എങ്ങനെ എനിക്ക് കേട്ടുനിൽക്കാനാകും..

അന്നൊരു തീപ്പെട്ടിക്കു കൊളുത്തിയ
തീയിലിന്നു  നിന്റെ ചിതയെരിയുമ്പോൾ
എന്റെ സുഹൃത്തേ ...
നീ പറഞ്ഞ തരിപ്പുണ്ടല്ലോ ?
ആ മറ്റേടത്തെ അനുഭൂതി ...................
അതൊരുതരം ഞരമ്പുരോഗമാണെന്ന-
തിരിച്ചറിവിൽ ഞാനിന്നു ലോകത്തോട്‌  ഉറക്കെ
വിളിച്ചു പറയുകയാണ്..

No Smoking..............  No Smoking......................



യോതിഷ് ആറന്മുള 

Thursday, May 30, 2013

സങ്കടങ്ങളുടെ കൂട്ടിമുട്ടലിൽ ഒരു ചിയേർസ്.............


------------------------------------------------------------
വോഡ്കാ നുരയുന്ന 
നക്ഷത്ര രാവിൽ- മരണത്തിനപ്പുറം 
മറ്റൊരു ലഹരിയും തന്നെ മത്തു പിടിപ്പിക്കില്ലെന്നു -
പിറു പിറുക്കുന്നോരച്ഛൻ

ലേബർ റൂമിന് പുറത്തുള്ള 
ചെറിയ ഇടനാഴിയിൽ വീർപ്പുമുട്ടി നില്ക്കുന്നിടത്തെക്ക് 
ഓർമ്മകൾ പതഞ്ഞിറങ്ങി...    
ചുവരുകൾക്ക് പോലും 
താങ്ങുവാനാകാത്ത  നെടുവീർപ്പുകൾക്കും  
ഇടതെറ്റി വീഴുന്ന മന്ദഹാസങ്ങൾക്കുമൊടുവിൽ 
ആശ്വാസത്തിന്റെ പച്ചവെളിച്ചം 
കടന്ന് അമ്മയ്ക്കു  മുൻപേ -
മകളെ ചുംബിച്ച ചുണ്ടുകൾ
വോഡ്ക നുരയുന്ന ഗ്ലാസ്സിനെ 
ഒറ്റവലിക്ക് കുടിച്ചു തീർക്കുന്നു.... 

നായിന്റെ മോള് -
മരിച്ചു പോയീന്നു കരുതിക്കോളാൻ  
ഭാര്യയെ പറഞ്ഞു വിലക്കിയിട്ടും ..
ഇങ്ങനെ ഒരു മകൾ ജനിച്ചിട്ടില്ലെന്ന് 
മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും ...
അടങ്ങാത്ത നോവ്‌,
നക്ഷത്ര ഹോട്ടലിലെ അരണ്ട വെളിച്ചത്തിലിരുന്ന്     
വോഡ്കാ കുപ്പിക്കുള്ളിൽ 
ഒളിപ്പിക്കാൻ ശ്രമിക്കുന്നു  ...

ആയുസ്സിൽ പാതി മകനായും പിന്നുള്ളതിൽ പാതി 
മകൾക്കായി ജീവിച്ചിട്ടും ..
ഇന്നലെ കണ്ടവരുത്തന്റെ  
കൂടിറങ്ങി പോയെന്റെ പോന്നുമോളെന്നു കരയുന്ന,
മരണത്തിനപ്പുറം - മറ്റൊരു ലഹരിയും 
തന്നെ മത്തു പിടിപ്പിക്കില്ലെന്നു -
പിറു പിറുക്കുന്നോരച്ഛൻ...


യോതിഷ് ആറന്മുള

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....