Showing posts with label എൻ്റെ കവിതകൾ. Show all posts
Showing posts with label എൻ്റെ കവിതകൾ. Show all posts

Saturday, August 6, 2022

പെരുങ്കളിയാട്ടം


 
ഒറ്റചങ്കിന്റെ പങ്കു ചോദിച്ചവളോട് 
അതെവിടെയോ കളഞ്ഞു -
പോയെന്നു പറയുമ്പോൾ ,
പരിഭവിച്ചവളൊരു -
പാട്ട് വച്ചു..
പരിഭവിച്ച് 
പരിഭവിച്ചൊടുവിൽ ,
ഇരട്ട ചങ്കു ചേർത്ത് കിടന്നു..
നഗരം ഉറക്കം നടിച്ചു കിടന്ന രാത്രി -
പാട്ടിനൊപ്പം അവളും വിയർത്തു..
പട്ടിണി കൊച്ചു വെളുപ്പാൻ കാലത്ത് ,
നെറുകയിലെ കുങ്കുമം മാഞ്ഞുതുടങ്ങും മുൻപ് 
കാവിലെ - പെരുങ്കളിയാട്ടം കണ്ടിട്ടില്ലെന്നവൾ  ചിണുങ്ങി..
പിന്നെയും എത്രയോ വട്ടം 
അവൾ ഒറ്റച്ചങ്കു ചോദിച്ചു കിണുങ്ങി..
പരിഭവിച്ച് -
പാട്ട് വച്ചു..
പിന്നെയും എത്രയെത്ര രാത്രികളിൽ 
നാണമില്ലാതെ നഗരം ഉറക്കം നടിച്ചു കിടന്നു..


നട്ടുച്ചയ്ക്ക് -
വെട്ടിവിയർത്ത് പാടത്തും പറമ്പിലും 
വേലയ്ക്ക് കൂട്ടുവന്നു..
പൂരത്തിന് കൊണ്ടുപോകണമെന്ന് 
വാശിപിടിച്ചു..
കാവിൽ പൂരം കൊടിയിറങ്ങുന്നന്നു രാത്രിയിൽ 
അവളുടെ അടി വയറ്റിൽ 
പത്താം ഉത്സവം നടക്കുകയായിരുന്നു..
പെരുങ്കളിയാട്ടത്തിൽ അയാൾ  
ഉറഞ്ഞു തുള്ളി..
മഴ കനത്തു പെയ്തു.. 
മലചിതറി തെറിച്ചു പുഴയിലേക്കിറങ്ങി..
കളി പാതിയിൽ നിർത്തി
കാല്‍ചിലമ്പൂരിയെറിഞ്ഞ്‌  
ചായില്യം മായ്ക്കാതെ 
മുഖത്തെഴുത്തുമായി  
പനയോലക്കെട്ടോടെ 
അയാൾ വീട്ടിലേക്കോടി..

പുഴയ്ക്ക് കുറുകെ നീന്തുമ്പോൾ 
അവളൊന്നു നിലവിളിച്ചതായി -
കാറ്റു  പറഞ്ഞു..
താഴേക്കുള്ള ഒഴുക്കിൽ 
ഒരു കൊച്ചു കരച്ചിൽ കൂട്ടിനുണ്ടായിരുന്നു..
ചുഴിയിൽ ചുറ്റിതിരിഞ്ഞൊരു -
കുഞ്ഞു പുഞ്ചിരി അയാളെ വരവേറ്റു..




വാൽകഷ്ണം :  നിത്യ കന്യകയായ മുച്ചിലോട്ട് ഭഗവതിയുടെ താലികെട്ടാണ് പെരുംകളിയാട്ടം എന്ന പേരിൽ മുച്ചിലോട്ട് ഭഗവതി കാവുകളിൽ നടത്തുന്നത്. 12 വർഷത്തിലൊരിക്കലാണ് പെരുംകളിയാട്ടം നടത്തുന്നത്






Sunday, June 26, 2022

ഭയം

പൂവാകാൻ ഭയമാണ്..
പുലരിയെ നോക്കി 
പുഞ്ചിരിക്കും മുൻപേ 
നുള്ളിയെടുത്തില്ലേ..
പൂജക്കെന്നു പറഞ്ഞു-
പിച്ചിയെറിഞ്ഞില്ലേ...

ശരിക്കും ഭയമാണ് ..


Saturday, June 25, 2022

സങ്കടം

എന്റെ പ്രണയം കൊണ്ട് നീ,
പണ്ടേ സമ്പന്നയായിരുന്നല്ലോ.. 
എന്നിട്ടും! 
ആ സമ്പത്തിൽ നിന്നൊരു- 
തരി പൊന്നുപോലും 
നീയെടുത്തണിയുന്നില്ലല്ലോ.... 
എന്നതായിരുന്നു സങ്കടം...  

കറുപ്പ്

കറുപ്പിനേഴഴക് ...
പത്തിൽ ഏഴാണൊ  / ഏഴ് നൂറിൽ ആണോ 
എന്ന അവ്യക്തതയിലാണ് ..
കറുപ്പിന്റെ അഴകിനെ - കവി 
തന്ത്രപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത് .  

പി(ഇ )ണക്കം

പിണക്കത്തിന്റെ 
പെരുവഴിയിൽ നിന്നും 
ചേമ്പില കുടചൂടി 
ഇടവഴികേറി 
ഇണക്കത്തിന്റെ പെരുമഴയത്ത് 
നനയാതെ നനയുകയാണ് നമ്മൾ... 

ആദവും ഹവ്വയും

ആരാണ് പറഞ്ഞത് ...
ഒരു ആദവും ഹവ്വയും മാത്രമായിരുന്നു 
ആദ്യ മനുഷ്യർ  എന്ന് ...


ലോകത്തിന്റെ നാനാഭാഗങ്ങളിലായി-
ഒട്ടൊരുപാട്  ആദംമ്മാരും  ഹവ്വാമാരും ,
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും ..
(രൂപാന്തരം പ്രാപിച്ചതാണെങ്കിലും അങ്ങനെ തന്നെ)

ആഫ്രിക്കയിൽ കറുത്തത്
അമേരിക്കയിൽ വെളുത്തത് 
ജപ്പാനിൽ ...........
ചൈനയിൽ ..........
കൊറിയയിൽ ............
................
........
..... 

ഇന്ത്യയിൽതന്നെയുണ്ട്‌  28,000 ജോഡി...

ഒരിടത്ത് ആദം പൂണൂല് ധരിച്ചിരുന്നു..
മറ്റൊരിടത്തു  ആദം കൊന്ത ധരിച്ചിരുന്നു..
വേറൊരിടത്ത് ആദത്തിന്റെ നെറ്റിയിൽ  -
നിസ്ക്കാര തഴമ്പുണ്ടായിരുന്നു ...
ഒരാൾ - ഏതോ ആൽമരച്ചോട്ടിൽ ,
ധ്യാനിക്കുന്നുണ്ടായിരുന്നു ..
.................
...............
..........
അങ്ങനെ.....
അങ്ങനെ ...
ആദം തങ്ങൾ  ഹവ്വാ ബീവി 
ആദം  നമ്പൂതിരി  ഹവ്വാ  നമ്പൂതിരി 
ആദം വർമ ഹവ്വാ വർമ 
ആദം മേനോൻ  ഹവ്വാ മേനോൻ 
ആദം വാര്യർ  ഹവ്വാ വാര്യർ 
ആദം  നായർ   ഹവ്വാ നായർ  
ആദം നമ്പ്യാർ ഹവ്വാ നമ്പ്യാർ 
ആദം കുറുപ്പ് ഹവ്വാ കുറുപ്പ് 
ആദം പിള്ള ഹവ്വാ പിള്ള 
ആദം................... ഹവ്വാ .....................
ആദം................... ഹവ്വാ .....................
ആ................... ഹ.....................
ആ...........ഹ..........
ആ......ഹ......
ആഹ......


വാൽക്കഷ്ണം : ഇന്ത്യയിൽ മാത്രം 3,000 ജാതിയും 25,000 ഉപജാതിയും ഉണ്ടെന്നു പറയപ്പെടുന്നു .

Friday, June 24, 2022

മുറിവ്

നേർച്ചയിൽ അധികവും പോയത്

അങ്ങോട്ടാണ് ..

ഉരുളി കമഴ്ത്തുമ്പോഴും

ഉരുവിട്ടത്

ആൺകുട്ടി ആൺകുട്ടിയെന്നാണ് ...

ജനിക്കും മുൻപേതന്നെ

അവഗണിക്കപ്പെട്ടു ...


എന്നിട്ടോ ?


മേൽവിലാസം തെറ്റിവന്ന

ഒരൊറ്റ മുറിവ് ..


ആ മുറിവിനാൽ

പങ്കുവയ്ക്കലിന്റെ

ശാസ്ത്രത്തെ

നീതികരിക്കാനാവാത്ത വിധം

ഏറ്റക്കുറച്ചിലോടെ-

ലോകം

രണ്ടായി

നിർവ്വചിക്കപ്പെട്ടു ...


ഒറ്റമുറിവിനാൽ

അവൻ അവളായി

രൂപാന്തരം പ്രാപിച്ചു ...

അനന്തരം

ആ മുറിവിനാൽ

അവൾ നീറാൻ തുടങ്ങി..

ബാല്യത്തിന്റെ

പടികടക്കുംമുമ്പേ

ജീർണിച്ച അയിത്താചാരസിദ്ധാന്തം

മാസത്തിൽ ഏഴുദിനരാത്രങ്ങൾ

പടിക്കുപുറത്താക്കി...


അച്ചടക്കത്തിനും

ഒതുക്കത്തിനും പ്രോത്സാഹനസമ്മാനങ്ങൾ,

നല്ലപെരുമാറ്റത്തിന്

പ്രശംസ,

കണ്ണികൾ ഓരോന്നായി

വിളക്കിച്ചേർക്കപ്പെട്ടു...

"നല്ലവൾ" പട്ടത്തോടെ -

അസ്വാതന്ത്ര്യത്തിന്റെ

കരിനിഴൽപാടത്ത്

പതിരായി കിടന്നുപൊള്ളി ..

അടുപ്പിനും തീന്മേശയ്ക്കുമിടയിൽ

ഓടി തളർന്നു ....


കുറഞ്ഞതെന്നോ

കൂടിയതെന്നോ

പ്രായപരിധി ഇല്ലാതെ -

മുറിവുകൾ

എത്ര തുണികൊണ്ടു

മൂടിവച്ചിട്ടും

തേടിപ്പിടിച്ച്

പിച്ചിച്ചീന്തി വ്രണപ്പെടുന്നു....


അവൾക്കുമാത്രം ഉള്ളത് അവയവങ്ങളല്ലല്ലോ..

എല്ലാം ഓരോ നാട്ടുപച്ചക്കറികളല്ലേ ...!


ജനിച്ചനാൾ തൊട്ട്

ദൃഷ്ടി പതിക്കാതെ എങ്ങനെ -

ഞാനൊരു പെൺകുഞ്ഞിനെ

വളർത്തും...?


വയ്യ!


എന്റെ പ്രാർത്ഥനകളും

ഒരാൺകുഞ്ഞിലേക്കു തന്നെ

ഉരുളിയായ് കമഴ്ത്തും

ആണ്‍കുഞ്ഞെങ്കില്‍ 

"പെണ്ണിനെ ബഹുമാനിക്കാന്‍"

പഠിപ്പിച്ചു വളർത്തും ...

അടുത്ത തലമുറകൊണ്ടെങ്കിലും 

ലോകം മാറട്ടെ ...

ശേഷമെങ്കിലും -

പങ്കുവയ്ക്കലിന്റെ

ശാസ്ത്രത്തെ

നീതികരിക്കാവുന്ന  വിധത്തിൽ

ഏറ്റക്കുറച്ചിലുകളില്ലാതെ

ലോകം

രണ്ടായി

നിർവ്വചിക്കപ്പെടട്ടെ...



Thursday, March 22, 2018

അന്നുമിതുപോൽ

പ്രജ്ഞ പൊള്ളിയടർന്നൊരു
തിരി നിന്നിലെരിയുന്ന-
ന്നേരം നീ തിരികെയെത്തിടും...
അന്നുമിതുപോൽ
നാലു ചുവരുകൾ
നിന്നെ നോക്കിക്കിടന്നിടും ...
അച്ഛന്റെ മണമേ ...
അമ്മയുടെ ശ്വാസമേയെന്ന് ...
ഈ മുറി നിനക്ക് ഏറെ -
പ്രിയപ്പെട്ടതാകും ...

ആദ്യത്തെ വാക്കിന്റെ
ഓർമയിൽ രണ്ടക്ഷരം
മുലചുരത്തും......

ആദ്യത്തെ വീഴ്ചയുടെ
നോവിൽ രണ്ടു കൈകൾ
നിന്നെ തലോടുന്നൊരോർമ
കണ്ണോളം വന്നു നിറയും....

ബാല്യത്തിന്റെ തിരുമുറ്റത്ത്
രണ്ടിളം കാലുകൾക്കൊപ്പം
ഒരു കരുതൽ പിന്നാലെ വരും.....

പാതി വിശപ്പിന്റെ
തളർച്ചയോടെന്നും
ഒരു വിളി നാലുനേരമന്നമുട്ടും......

അന്നുമിതുപോൽ
നാലു ചുവരുകൾ
നിന്നെ നോക്കിക്കിടന്നിടും ..
നീ സഞ്ചരിച്ച വഴിയിലെ
തീർത്ഥങ്ങളെല്ലാം
വിഴുപ്പായിരുന്നെന്ന തിരിച്ചറിവിന്റെ
കനലിൽ വേവും....

Thursday, November 23, 2017

തൊട്ടാവാടി

തൊട്ടു വാടിച്ചത്‌
പോരാഞ്ഞിട്ട്
കുത്തി നോവിച്ചെന്ന -
പരാതിയും ..
എന്നിട്ടുമെന്തിനാണ്
തൊട്ടാവാടിയെന്ന്
തരംതാഴ്ത്തിയത്...

ഒഴിവുദിവസത്തെ കളി

ഒരു ഒഴിവു ദിവസമായിരുന്നു...
ആദ്യം ഒളിച്ചത് ഞാനും..
കുഞ്ഞിപാവയുമായി ,
നിഷ്കളങ്കമായ ചിരിയോടെ -
അടുക്കള പുറത്തെ -
ചായ്പ്പിൽ 
അമ്മിക്കല്ലിന്റെ മറവിൽ നിന്നവൾ 
എന്നെ കണ്ടുപിടിച്ചു ...

അവൾ ഒളിച്ചതിന്റെ 
രണ്ടാം ദിവസമാണ്,
ഏഴു കിലോ മീറ്ററുകൾക്കപ്പുറം 
ഒരു കുറ്റികാട്ടിൽ .....
ഭയം മുറ്റിതെറിച്ച കണ്ണുകളോടെ ...
നിഷ്കളങ്കമായ ചിരിയിൽ -
പടർന്ന ചോരയോടെ....

ശില

അവശേഷിച്ചതിൽ 
ഇത്രമാത്രമേ ബാക്കിയുള്ളു..
അവഗണന കൊണ്ട് 
നീറി നീറി ഉറഞ്ഞുപോയൊരു ശില..

അതാകട്ടെ,
നെഞ്ചിന്റെ ഇടതു ഭാഗത്തായി 
ഉറച്ചു പോയിതാനും..

വിപ്ലവം

നാം
ചുംബിക്കാൻ മടിച്ച -
നേരങ്ങളിലാണ്
വിപ്ലവം വഴിമാറി നടന്നത് ...

പലിശക്കാരൻ



നീ
എനിക്ക്
തരാതെ നീക്കി നീക്കി-
വെക്കുന്ന സ്നേഹമില്ലേ ..
ഞാൻ
എത്ര ചോദിച്ചിട്ടും
തിരിച്ചു തരാത്ത
ചുംബനങ്ങളില്ലേ...
എന്നെങ്കിലും ഒരിക്കൽ
പലിശ സഹിതം
തിരിച്ചു തരേണ്ടി വരും...
അല്ലെങ്കിൽ -
എന്നിലെ പലിശക്കാരൻ
നിന്റെ ഉമ്മറത്ത് കയറി
കസേരയിട്ട് ഇരിക്കും.....
സൂക്ഷിച്ചോ... <3

നിനക്കുമാത്രം

ഇത്ര ലളിതമായി
നിനക്കല്ലാതെ മറ്റാർക്കാണ്
എന്നെ പറ്റിക്കാനാവുക ..  

പാരിജാതം

നിന്നെ കാണുമ്പോൾ മാത്രം 
പൂക്കുന്നൊരു പാരിജാതമുണ്ട് മനസ്സില്‍

കാക്കപുള്ളി

പെണ്ണെ - നിന്റെ കണ്ണിലെ 
കണ്മഷി കലർന്ന കണ്ണീരുവീണു-
പൊള്ളിയതാണ്,
എന്നിലെ കാക്കപുള്ളിയൊക്കെയും.....

പ്രണയകാവ്യം

ഇനി ഞാൻ എഴുതുവാൻ പോകുന്ന
ഒരായിരം കവിതയിലും നീയുണ്ടാകും..
ഇതുവരെ എഴുതിയവയിലൊക്കെ
നീ പറയാതെ പറഞ്ഞ്,
മിണ്ടാതെ മിണ്ടി,
വഴക്കിട്ടു നിന്നിരുന്നു ...

ഞാൻ മറ്റൊരു പെൺകുട്ടിയോട്
മിണ്ടുമ്പോൾ
കുശുമ്പു കണ്ണുകൊണ്ടു നോക്കി ,
പല്ലിറുമ്മി ,
മുറുമുറുത്ത് നിൽക്കുന്ന
നിന്റെ ഭാവങ്ങൾ മാത്രം
വിവർത്തനം ചെയ്താൽ മതി ....
ഇനി വരും നൂറ്റാണ്ടിലേക്ക്
ഒരു പ്രണയകാവ്യമാവാൻ... 

ജ്യോതിശാസ്ത്രം

ആഴ്ചതോറും വാരഫലം നോക്കി 
ഇല്ലാത്ത പ്രയാസം ഉണ്ടാക്കി -
ജീവിക്കണമെന്നാണ് - ( ജ്യോതി )ശാസ്ത്രം    

അനാഥൻ

ദാരിദ്ര്യം ശീലമാക്കിയ,
ഭയം ഒരുടുവസ്ത്രം പോലെ
വാരിയുടുത്ത,
നിസ്സഹായത മുറ്റിയ -
ഏതോ പെണ്ണിന്റെ
വയറ്റിൽ പത്തുമാസം
നിറഞ്ഞുകിടന്ന വിശപ്പ് ...

ലക്ഷ്മണവ്യഥ

----------------------------------------------------------------------- 
ഇന്നലെ വരണ്ടതാണാ , കാനനപാതകൾ ..
ഇന്നലെ കരിഞ്ഞതാണാ കാട്ടുപൂവുകൾ ...
നന്നായി തെളിഞ്ഞ തടാകത്തിൽ
ഒരു തുള്ളി - കണ്ണുനീർ വീണു ,
മുറിഞ്ഞ നിശബ്ദത...
വാടികരിഞ്ഞ വരണമലർമാല്യം
കാലമൊന്നായ് തീർത്തതാം രേഖക-
ളാസുര മോഹച്ചുവടിനൊടുക്ക-
മവശേഷിപ്പിച്ചതാമോർമ്മകൾ...
ധൈര്യവീര്യം തകർന്നശ്രു തൂകുന്ന -
സത്യധർമ്മിഷ്ടാ ...
ഉള്ളിലീ ചിത്രമെത്ര മുള്ളുകൊള്ളുന്നു ...
നല്ലൊരു വാക്കുപൊലുമില്ല,
തെല്ലൊന്നു സാന്ത്വനിപ്പിക്കുവാൻ..
മറുജന്മമൊന്നെനിക്കില്ല ...
കയ്ക്കുന്ന നീരസ -
വിഷാദവിഷമിറക്കിയെന്തിന്നു -
സീതാപഹരണത്തെയോർത്തു,
വിതുമ്പുന്നു ജേഷ്ടാ... !!...
ആ - ദശമുഖമുടച്ചാഴിയിൽ തളയ്ക്കാൻ ...
ആത്മപീഡയും വ്യഥയുമീ വേവും മറക്കാൻ ...
താപസമൗനം വെടിഞ്ഞ്,
വാക്കലൊരു കൽപ്പന ..
ക്ഷമാ , ശീലഗുണം പരിത്യജിച്ച -
ർദ്ധ സമ്മതത്താലൊരു നോട്ടമെങ്കിലും
പകർന്നേകുക ...
ഹേ , മാരീച..
നീയാമപരന്നു -
പാടെ കവരാനുള്ള ,
വെറും മുക്തസൗന്ദര്യം
മാത്രമല്ലെന്റെ സ്വാമിനി ...
രാമനെന്നൊരേയുടലിൽ ചേർന്നമർന്ന് -
രാജാങ്കണവും,ഈ കാടും കടന്നവൾ..
അംഗരാജ്യം വെടിഞ്ഞ രാമന്റെ,
മരവുരിയുടുത്തേക-
പതീവ്രത തല്പയാണവൾ..
രാമനെന്നേക വിഹായസ്സിൽ
അലിഞ്ഞ മോഹപക്ഷിയാണവൾ..
ആശങ്കതെല്ലുമില്ലാതെ രാമ-
സുഖദുഃഖതിനൊപ്പമീ -
വനവാസത്തെയും വരിച്ചവൾ...
അഹോ! വയ്യിത്ര സങ്കടം ....
ഞാൻ കേട്ടരാമരോദനമശേഷം
ജേഷ്ഠന്റെയല്ലെന്നറിയാഞ്ഞതല്ല ..
വൃഥാപവാദം ഭയന്നുഴറിയോടിയീ -
ശഠനൻപൊട്‌ ക്ഷണിച്ചുവച്ചോരപായം...
നൈഷ്ടീക ജേഷ്ഠതപശക്തിയാൽ
തീർത്ത ലക്ഷ്മണരേഖ - കേവലം,
വൈഷയിക വേഷ പ്രച്ഛന്നത കൊണ്ടിത്ര -
തകരുമെന്നൊർത്തതില്ലീ മൂഢൻ ...
ഹോ, രാവണ ..
നീ തൊടുവിച്ച ഭ്രാന്തിൻ ക്രൂരമ്പുകൾ
കൊണ്ടതെൻ തോറ്റമാനസത്തിലാണ്...
ഹൃത്ത് ചക്രവാളത്തിലാ -
കനലെത്ര പൊള്ളിയെരിയുന്നു ...
പഞ്ചദോഷങ്ങളിൽ നീറുമീ -
വ്യഥിത കാണ്ഡത്തിലെന്റെ പാപകർമ്മം -
ജയിക്കുവാൻ ...
അഗ്നി ശുദ്ധിയാലെന്റെ
ചുടലയ്ക്ക് തീയൂട്ടുവാനൊരു -
ചിത കിട്ടിയെങ്കിൽ.....
ധൈര്യവീര്യം തകർന്നശ്രു തൂകുന്ന -
സത്യധർമ്മിഷ്ടാ ... മൽ -
ചിത്തത്തിലീ ചിത്രമെത്ര മുള്ളുകൊള്ളുന്നു ...

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....