നേർച്ചയിൽ അധികവും പോയത്
അങ്ങോട്ടാണ് ..
ഉരുളി കമഴ്ത്തുമ്പോഴും
ഉരുവിട്ടത്
ആൺകുട്ടി ആൺകുട്ടിയെന്നാണ് ...
ജനിക്കും മുൻപേതന്നെ
അവഗണിക്കപ്പെട്ടു ...
എന്നിട്ടോ ?
മേൽവിലാസം തെറ്റിവന്ന
ഒരൊറ്റ മുറിവ് ..
ആ മുറിവിനാൽ
പങ്കുവയ്ക്കലിന്റെ
ശാസ്ത്രത്തെ
നീതികരിക്കാനാവാത്ത വിധം
ഏറ്റക്കുറച്ചിലോടെ-
ലോകം
രണ്ടായി
നിർവ്വചിക്കപ്പെട്ടു ...
ഒറ്റമുറിവിനാൽ
അവൻ അവളായി
രൂപാന്തരം പ്രാപിച്ചു ...
അനന്തരം
ആ മുറിവിനാൽ
അവൾ നീറാൻ തുടങ്ങി..
ബാല്യത്തിന്റെ
പടികടക്കുംമുമ്പേ
ജീർണിച്ച അയിത്താചാരസിദ്ധാന്തം
മാസത്തിൽ ഏഴുദിനരാത്രങ്ങൾ
പടിക്കുപുറത്താക്കി...
അച്ചടക്കത്തിനും
ഒതുക്കത്തിനും പ്രോത്സാഹനസമ്മാനങ്ങൾ,
നല്ലപെരുമാറ്റത്തിന്
പ്രശംസ,
കണ്ണികൾ ഓരോന്നായി
വിളക്കിച്ചേർക്കപ്പെട്ടു...
"നല്ലവൾ" പട്ടത്തോടെ -
അസ്വാതന്ത്ര്യത്തിന്റെ
കരിനിഴൽപാടത്ത്
പതിരായി കിടന്നുപൊള്ളി ..
അടുപ്പിനും തീന്മേശയ്ക്കുമിടയിൽ
ഓടി തളർന്നു ....
കുറഞ്ഞതെന്നോ
കൂടിയതെന്നോ
പ്രായപരിധി ഇല്ലാതെ -
മുറിവുകൾ
എത്ര തുണികൊണ്ടു
മൂടിവച്ചിട്ടും
തേടിപ്പിടിച്ച്
പിച്ചിച്ചീന്തി വ്രണപ്പെടുന്നു....
അവൾക്കുമാത്രം ഉള്ളത് അവയവങ്ങളല്ലല്ലോ..
എല്ലാം ഓരോ നാട്ടുപച്ചക്കറികളല്ലേ ...!
ജനിച്ചനാൾ തൊട്ട്
ദൃഷ്ടി പതിക്കാതെ എങ്ങനെ -
ഞാനൊരു പെൺകുഞ്ഞിനെ
വളർത്തും...?
വയ്യ!
എന്റെ പ്രാർത്ഥനകളും
ഒരാൺകുഞ്ഞിലേക്കു തന്നെ
ഉരുളിയായ് കമഴ്ത്തും
ആണ്‍കുഞ്ഞെങ്കില്‍
"പെണ്ണിനെ ബഹുമാനിക്കാന്‍"
പഠിപ്പിച്ചു വളർത്തും ...
അടുത്ത തലമുറകൊണ്ടെങ്കിലും
ലോകം മാറട്ടെ ...
ശേഷമെങ്കിലും -
പങ്കുവയ്ക്കലിന്റെ
ശാസ്ത്രത്തെ
നീതികരിക്കാവുന്ന വിധത്തിൽ
ഏറ്റക്കുറച്ചിലുകളില്ലാതെ
ലോകം
രണ്ടായി
നിർവ്വചിക്കപ്പെടട്ടെ...
No comments:
Post a Comment