Wednesday, January 30, 2013

അയല്‍ക്കാരന്‍

















അയല്‍ക്കാരന്‍

കഴിഞ്ഞാഴ്ചയായിരുന്നത്രേ...
കവിയായിരുന്നു എന്നാണ് കേട്ടത്...

വളരെ അടുത്ത് ,
അപരിചിതത്തിന്‍റെ -
വേലിക്കപ്പുറം
ഒരു കവി,
ഹൃദയംപൊട്ടി മരിച്ചിട്ടും
ഞാന്‍ അറിഞ്ഞില്ല ....

അച്ഛന്റെ -
സഞ്ചയന കുറിപ്പുമായി വന്ന
അയല്‍ക്കാരനോട്
തോന്നിയ പരിചയം ;
മുഖപുസ്തകത്തിലെ
സൗഹൃദ പട്ടികയില്‍
ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ ....

ഹാ എത്ര കഷ്ടം ..?
എനിക്ക് തീരെ
അപരിചിതമായിപ്പോയ,
അതിനിഗൂഡ രാഷ്ട്രമായിമാറിയിരിക്കുന്നു
ഇന്നെന്‍റെ അയല്‍ക്കാരന്‍ ....


 യോതിഷ് ആറന്മുള


Monday, January 28, 2013

പ്രണയത്തിന്‍റെ ദേവത

















ഇന്നലെ സ്വപ്നത്തില്‍ വന്നിരുന്നു...
തൊടിയില്‍ വിടരുവാന്‍ മറന്നു നിന്ന-
പനിനീര്‍ പൂവിനെ,
ചുംബിച്ചുണര്‍ത്തുമ്പോളാണ്  
എനിക്ക് മുന്‍പില്‍ അവതരിക്കപ്പെട്ടത് ...
ഞാനൊരു അപരിചിതനെപ്പോലെ
പിന്തിരിയാനൊരുങ്ങുമ്പൊള്‍
പ്രണയത്തിന്‍റെ ദേവതയാണെന്നു-
പറഞ്ഞെന്നെ വാഗ്വാദത്തിന് ക്ഷെണിച്ചു..
പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ -
ജനുവരിയിലെ മഞ്ഞില്‍ നനയാനും
ഏപ്രിലില്‍ പൂക്കുന്ന ലില്ലിപ്പൂക്കള്‍ക്കൊപ്പം
വെയിലുകായനും
ജൂണിലെ മഴയില്‍ കുതിരാനും പറഞ്ഞു ...

പൂക്കാലമൊരുങ്ങും മുന്‍പ്
കൊഴിഞ്ഞുപോയ വസന്തത്തെ കുറിച്ച് ,
പെരുമഴയില്‍ എന്‍റെ കുടക്കീഴില്‍ നിന്നും
ഇറങ്ങിപ്പോയ മഴക്കാലത്തെ കുറിച്ച് ,
ഇടവഴിയിലെ വെയിലില്‍
കരിഞ്ഞുപോയ -
ലില്ലിപ്പൂക്കളേക്കുറിച്ച് ,
ഓര്‍മകളുടെ പൂന്തോപ്പില്‍
വര്‍ണങ്ങളവശേഷിപ്പിച്ചു  -
മടങ്ങിയെത്തിയ
കറുത്ത  പനിനീര്‍ പൂവുകളെ കുറിച്ച് ,
പറയും മുന്‍പുതന്നെ  
പനിനീര്‍ പൂവിലെ ശേഷിച്ച
കറുപ്പ് നിറം കൂടി കട്ടെടുത്തെടെയോ -
മറയുകയും ചെയ്തു...

                                  യോതിഷ് ആറന്മുള

Thursday, January 24, 2013

പ്രേതം















പാല് പുളിച്ചു
തൈരായപ്പോഴും
ഓന്തിനു നിറം
മാറിയപ്പോഴും
ആരും പറഞ്ഞില്ല പ്രേതം പ്രേതമെന്ന്...
കനത്ത നിശബ്ദതയില്‍
ഒളിച്ചുകടന്ന ഒരു -
ചെറുകാറ്റ് ,
അറിയാതൊരു -
കതകടച്ചപ്പോള്‍
നിലവിളിച്ചു കൊണ്ട്
പറഞ്ഞു പ്രേതം   പ്രേ ... തം ......



                                              യോതിഷ് ആറന്മുള

Wednesday, January 23, 2013

നിസ്സാരന്‍
















ആര്‍ക്കും വേണ്ടാത്ത ആദര്‍ശങ്ങള്‍
പുലമ്പി നടന്നവനെന്നു  പറഞ്ഞ് -
ആരുമെന്നെ കുറ്റപ്പെടുത്തരുതേ...
വരും തലമുറയ്ക്ക് വേണ്ടി
ഒന്നും ചെയ്തില്ലെന്നും
പറഞ്ഞേക്കരുത് ...

ഞാനും വറ്റി തുടങ്ങിയ -
പുഴയില്‍ നിന്നും
മണ്ണ് കട്ടുവാരിയാണ്‌
കെട്ടുറപ്പുള്ളോരു വീട് പണിതത് ....
എനിക്കും എന്‍റെ മക്കള്‍ക്കും
താമസിക്കാം ....
കൊച്ചുമക്കള്‍ ഓലമെടഞ്ഞു -
കുടിലുകെട്ടി ജീവിക്കുമായിരിക്കും,
അതെന്തെങ്കിലുമാകട്ടെ .....

നിങ്ങള്‍ക്കൊപ്പം ഒന്നിനും കൂടിയില്ലാന്നു-
പരാതി പറയരുത്...
പുഴമലിനമാക്കാനും ,
മാലിന്യക്കുന്നുകളിലെന്‍റെ
കൈയൊപ്പ്‌ ചാര്‍ത്താനും,
ഇരുള്‍ വീഴുന്നത് വരെ
ഞാനും കാത്തിരുന്നിട്ടുണ്ട് ..

എന്നിലെ ചിത്രകാരന്‍
ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോഴൊക്കെ -
ഞാന്‍ കോറി വരച്ച കാന്‍വാസുകളില്‍
എനിക്ക് മുന്‍പാരോ
വികലമായ അക്ഷരങ്ങള്‍കൊണ്ട്
പരസ്യം പതിക്കരുതെന്നെഴുതി -
വച്ചെന്നെ കളിയാക്കിയിരുന്നു....
എന്നിട്ടും ഞാന്‍ വരച്ചില്ലേ...
കുറെ നഗ്നചിത്രങ്ങള്‍ ...

പൊതു  ശൌച്യാലയങ്ങളിലെ
ചുവരുകളില്‍ -
എന്നിലെ കവി പാടിയിട്ടുണ്ട്
വേശ്യയുടെ കൊട്ടാരത്തിലെ -
പൂന്തോപ്പുകളെ കുറിച്ച് ...
വിഷം പുരട്ടിയ അമ്പുകളുമായി
വേട്ടയ്ക്ക് വന്ന കാട്ടാളന്മാരെക്കുറിച്ച് ...
ഉല്ലസിക്കാന്‍ വന്ന
രാജാക്കന്മാരെ കുറിച്ച് ....

തണല്‍ മരങ്ങള്‍
വച്ചുപിടിപ്പിച്ചിടത്തെല്ലാം
എന്നിലെ ശുനകന്‍ കാലുകള്‍
പൊക്കി മൂത്രം ചുരത്തി -
ഉണക്കി കളഞ്ഞിട്ടുണ്ട്...

എന്തോ -
ഓര്‍മ വച്ച കാലം മുതല്‍
ഓസോണ്‍ പാളികളോടെനിക്ക്  
വലത്തൊരു വെറുപ്പാണ് .
ഇല്ലാത്ത പ്ലാസ്റ്റിക്‌ തേടിപ്പിടിച്ചു
കത്തിച്ചു ദിനതോറും പണികൊടുത്തില്ലെങ്കില്‍
ഉറക്കം വരാറില്ല ....



കേട്ടോ ?
വരും തലമുറയ്ക്ക് വേണ്ടി
ഞാനൊന്നും ചെയ്തില്ലെന്നു മാത്രം
ഇനി പറഞ്ഞേക്കരുത് ...



                                      യോതിഷ് ആറന്മുള

Sunday, January 20, 2013

ആത്മഹത്യ















മരിക്കും വരെ -
എന്നില്‍ ജീവനുണ്ടായിരിക്കുമല്ലേ ....
പക്ഷെ - ഒരു സംശയം ?
വണ്ടിച്ചക്രത്തിനും
മരണത്തിനുമിടയിലെ
പ്രാണന്‍റെ പിടച്ചില്‍ -
ഒരായിരം പേര്‍ക്കിടയില്‍ നോക്കി
നില്‍ക്കുമ്പോള്‍ .....
തല വെട്ടി കൈ വെട്ടി
പിന്നെണ്ണം മറന്നു വെട്ടി -
നുറുക്കിയിട്ട് -
രക്തസാക്ഷിക്ക്
ചെങ്കൊടി പുതപ്പിക്കുമ്പോള്‍ ...
ആളൊഴിഞ്ഞ തെരുവില്‍
തിരക്കേറിയ നഗര വീഥികളില്‍
കാട്ടു പൊന്തക്കുള്ളില്‍
ഓടുന്ന വണ്ടിയില്‍ ..
എന്തിനെന്റെ വീട്ടില്‍
പോലും അവളുടെ വേദന
തിന്നുദ്ധരിക്കുമ്പോള്‍ ....
ചെറു ചൂണ്ടയില്‍
വിരജീവിതം കോര്‍ത്തു -
പുഴമീനിന്‍റെ
തൊണ്ട കുത്തി
കളിക്കുമ്പോള്‍ ...
രാവ് പുലരുന്നതിന്‍ മുന്‍പ് -
കഴുത്തോടിച്ചു  പൂവന്‍റെ
കൂവലവശേഷിപ്പിക്കുമ്പോള്‍ ...
തൊട്ടു തലോടി
കറന്നെടുത്തൊക്കെയുമൂറ്റി -
കുടിച്ചോടുവില്‍,
കൈ കാലുകള്‍ കെട്ടി
നിസ്സഹായതയുടെ
നിലവിളിപോലും
കേള്‍ക്കാതറയ്ക്കാതെ -
ഉടലില്‍ നിന്നും തല അറുത്തു -
മാറ്റുമ്പോള്‍ ......
അപ്പോഴൊക്കെ എന്നില്‍
ജീവനുണ്ടയിരുന്നോ?
ഹേയ്‌.. അങ്ങനെ അല്ല..
നാം തന്നെ ചുടലക്കാട്ടില്‍
ചുട്ടു കരിക്കുന്നുണ്ട്
നമ്മുടെ മനസ്സും
ശരീരവും ......
ചിന്ത നശിച്ച്,
പ്രതികരണശേഷി മരവിച്ച്‌ ,
വിവേചന ബുദ്ധിയില്ലാത്ത -
പ്രേതം കണക്കെ....
ഇടയ്ക്കൊക്കെ  മരിക്കാറുണ്ട്  നമ്മള്‍ ....

                                       യോതിഷ് ആറന്മുള

Wednesday, January 16, 2013

ഈര്‍ക്കില്‍


ഇന്നലെ കേട്ടത്.....

നിരപരാധിയുടെ
ജനനേന്ദ്രിയത്തില്‍
തിരുകികയറ്റിയ  ഈര്‍ക്കില്‍
അവനെക്കൊണ്ട്  കുറ്റസമ്മതപത്രം
എഴുതിവാങ്ങിച്ചു ....
അലമാരയിലെ
പണവും പണ്ടവും മാത്രമല്ല,
കളസമടക്കം മോഷ്ടിച്ചത് ഞാനാണ്‌ ....

ഇന്ന് കേള്‍ക്കുന്നത്.......

ഇരുട്ടിന്‍റെ മറവില്‍
കറുത്ത ചരിത്രം കുറിച്ചിട്ട്
ദില്ലിയിലെ തെരുവില്‍ നിന്നും
സുഖ വാസകേന്ദ്രത്തിലേക്ക്
പോയവര്‍,
വടിച്ചു നക്കിയ -
ബിരിയാണി പാത്രത്തിന്
പിന്നില്‍ ഇരുന്നു -
പല്ലിട കുത്തി ചിരിക്കുന്നു ....

                                  യോതിഷ് ആറന്മുള

Friday, January 11, 2013

പുഴ പോയി ഒളിച്ചത്















അവന്‍റെ അത്യാര്‍ത്തിക്ക്
മുന്നില്‍ നിന്നുമാണ്
പുഴ പോയി ഒളിച്ചത്...
ഉറവ വറ്റിയ -
മണല്‍ക്കാടുകള്‍ക്കിടയില്‍  
ഒരു കള്ളിമുള്‍ ചെടി
യാത്ര തുടങ്ങിയിരിക്കുന്നു ...
വെയില്‍ പൂക്കുന്ന താഴ്‌വരയില്‍
മഴവരുന്നതും കാത്ത് ഉണ്മ -
ഉണങ്ങിയും ,
കോണ്‍ക്രീറ്റ് മരങ്ങള്‍ക്കിടയില്‍
മാലിന്യം നിറഞ്ഞൊരു
തോട് ഒഴുകാതെയും ,
കെട്ടി കിടക്കുന്നു ...
അമ്മയുടെ  ചേല
വലിച്ചുരിഞ്ഞു -
ഒക്കെയുമൂറ്റി  കുടിച്ചെങ്കിലും ,
നിണമുണങ്ങിയ  മാറില്‍  നിന്ന് -
അവന്‍റെ  ആര്‍ത്തിക്ക്
ഒട്ടുവകയില്ലാതെ ...
ഇടയ്ക്കിടെ  ഉറവ  പൊടിയുന്നുണ്ട് ...
പക്ഷെ -
മണല്‍ക്കാടുകളില്‍
പൂക്കുന്ന വെയിലിനും,
കള്ളിമുള്‍ ചെടിക്കും
ഒരു മാത്ര നുണയുവാന്‍ പോലും കിട്ടാതെ -
പേരിനു പൊലുമൊഴുകതെയും
ഉറവയില്‍ തന്നെ -
ഒളിക്കുന്നു  പുഴ ...

                                  യോതിഷ് ആറന്മുള 

Friday, January 4, 2013

സംവിധായകന്‍








പെണ്ണിന്‍റെ വേദന
നീരുവന്നു കല്ലിച്ചതാണ്
മുലയെന്നു കാണിച്ചു  -
കൊടുക്കാനാണ്   ഞാന്‍
സിനിമ എടുത്തത് ....
കാമകൊതിപൂണ്ട
നോട്ടങ്ങളിലേക്കാണ്
അവളുടെ മുലകള്‍
പ്രദര്‍ശിപ്പിച്ചു
തിന്നാന്‍ പറഞ്ഞത് ......
പെണ്ണിന്‍റെ നോവുകളില്‍
നിന്നുമാണ് ഒരു ജന്മം
പിറവിയെടുക്കുന്നതെന്നു
സാക്ഷ്യപ്പെടുത്താനാണ്    
ലേബര്‍ റൂമിലേക്ക്‌
കാഴ്ചയെ ക്ഷെണിച്ചത്.......
ഒളിഞ്ഞും തെളിഞ്ഞും
അവളുടെ ആഴങ്ങളില്‍
നിന്നും അവന്‍
ജീവിതം കട്ടെടുക്കാന്‍
തുടങ്ങിയിടത്തേക്കാണ്
കോട്ടയത്ത്‌ നിന്നും
ഒരു 22 കാരിയെ
അവന്‍റെ അരികിലേക്ക്
പറഞ്ഞയച്ചത് ....
സെന്‍സര്‍ ചെയ്യേണ്ടുന്ന
കാമരംഗങ്ങളില്‍
അവന്‍റെ ലിംഗം
അറുത്തു മാറ്റികൊണ്ട്
സെന്‍സര്‍ ബോര്‍ഡിന്‍റെ
പണികൂടി അവളെ -
ഏല്‍പ്പിക്കുമ്പോള്‍
പ്രത്യാശയുടെ ഒരു വിത്തെന്നില്‍
കുഴിച്ചിട്ടിരുന്നു ... പക്ഷെ !!

                                           യോതിഷ് ആറന്മുള
   

Thursday, January 3, 2013

ചൊവ്വാദോഷം













മകന്‍റെ നക്ഷത്രം
കണിയാന്റെ
നാക്കിലിട്ടു തട്ടി -
ഒരു കവടിയിലെക്കും വലിചെറിയാന്‍
കൊടുക്കരുതെന്ന്
അവന്‍റെ അച്ഛനോട് ആയിരം വട്ടം
പറഞ്ഞതാണ്‌ -കേട്ടില്ല...
കണിയാന്‍ പറഞ്ഞ
കവടിക്കഥ വിശ്വസിക്കരുതെന്നും
പറഞ്ഞതാണ്‌ അതും കേട്ടില്ല...

എന്നിട്ടിപ്പോള്‍
വേലയ്ക്കു പോകാത്ത
മകനെ ശാസിക്കുമ്പോള്‍
എന്തെ അച്ഛന്‍
ചൊവ്വാദോഷം മറക്കുന്നു....
അച്ഛന്‍റെ മുറിപ്പെടുത്തുന്ന
വാക്കുകള്‍
ചൊവ്വാദോഷം
കൊണ്ട് കേള്‍ക്കേണ്ടിവരുന്നതാണന്നെന്തേ
മകനെ നീയും വിശ്വസിക്കാത്തൂ....

ചൊവ്വാഴ്ച മുഴുവന്‍
കിടന്നുറങ്ങിയിട്ടു
നീ കണിയാന്റെ
വീട്ടില്‍ വേലയ്ക്കു പോ ...
കയ്യില്‍ ചരടും കഴുത്തില്‍
എലസുമായി വരുന്നവരോട്
മുഴുവന്‍  ദോഷം പറഞ്ഞു
കാശ് വാങ്ങി നീ അച്ഛന് കൊടുക്കൂ ...
തീരട്ടെ അച്ഛന്റെ ആധിയും  
മകന്‍റെ ചൊവ്വാദോഷവും .....


                                              യോതിഷ് ആറന്മുള

Saturday, December 22, 2012

അയാളും ഞാനും തമ്മില്‍



















ആദ്യം  കാണുമ്പോള്‍
മതം പറഞ്ഞു തല്ലുപിടിക്കുന്ന
രണ്ടു കുട്ടികളെ ദേശീയ ഗാനം
പഠിപ്പിക്കുകയായിരുന്നു അയാള്‍  ...

പിന്നീടൊരിക്കല്‍
സന്ധ്യ പൂക്കുന്ന വഴിയില്‍
വിളക്കുകാലിന്നു ചോട്ടില്‍
വഴിമറന്നു നിന്നിരുന്നു അയാള്‍ ...
വീട്ടുവാതില്‍ക്കലോളം
കൊണ്ടു ചെന്നെത്തിച്ചിട്ടും,
ഒന്നു മുട്ടി വിളിക്കാതെ പോലും -
എനിക്കൊപ്പം
തെരുവിലേക്ക് പോന്നു..


ശീതീകരിച്ച മുറിയില്‍
സഹോദരിയുടെ  -
കന്യാച്ചര്‍മത്തിനവകാശം
ചോദിച്ച്  അവളുടെ -
ഉടുതുണിയുരിഞ്ഞവനാണ് മകന്‍ ...
മച്ചിലൊരു പൂമാലക്ക്  പിറകില്‍
ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട് മകളെന്നും,
അമ്മക്ക് മൂന്നു നേരം മൗനം
ഉരുട്ടി തീറ്റിക്കുന്നുണ്ടവനെന്നും,
തെരുവിലേക്കുള്ള വഴിയിടങ്ങളില്‍
മൗനം പൊട്ടിവീണ വാക്കുകള്‍ ....


അവസാനമായി അയാളെ കാണുമ്പൊള്‍
നഗരമദ്യത്തില്‍ -
ഓടുന്ന ബസില്‍
പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട് ...
തൊട്ടരുകില്‍
ധനിക ബാലന്‍റെ കയ്യിലെ -
അപ്പം തട്ടിയെടുത്തോടിയ അയാളെ
വളഞ്ഞിട്ടടിക്കുകയാണ് ജനം...
ജയിലില്‍ നിന്നുമാണ് ഒരു ഒറ്റക്കയ്യന്‍
വന്നടിച്ചിട്ടു പോയത് ..
പെണ്‍കുട്ടിയെ പീഡിപ്പിച്ച
കേസില്‍ വിധിപറയുന്ന -
കോടതി വളപ്പില്‍ നിന്നും
അച്ഛനും മകനും അമ്മാവനും
വന്നയാളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി...
സൂര്യനെല്ലിയിലെ -
സൂര്യകാന്തി പൂവിനെ കുറിച്ച്
കവിത എഴുതിയ വിപ്ലവ കവിയും
ഉണ്ടായിരുന്നു അയാളെ ചവിട്ടാന്‍ ...
അപ്പക്കഷ്ണം നഷ്ട്ടപ്പെട്ട
കാക്കയുടെ സങ്കടത്തെ പറ്റി
എഴുതിയ കവിത ചിരുട്ടി
ഞാനും ഒരടികൊടുത്തു ....
മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം
വന്നിരുന്നു...
പരമോന്നത നീതിപീഠം
തെരുവിലേക്ക് ഇറങ്ങിവന്ന് അയാളെ -
മരണം വരെ തൂക്കികൊല്ലാന്‍ വിധിച്ചു ...


                                                          യോതിഷ് ആറന്മുള


Wednesday, December 12, 2012

ശവംതീനികള്‍










കോഴിബിരിയാണി
കഴിക്കുന്നതും
സ്വപ്നം കണ്ട്
കടല്‍പ്പുറത്ത്
ആകാശം  നോക്കി -
കിടക്കുമ്പോളാണ്
അനാഥമാകുന്ന -
പരല്‍കുഞ്ഞുങ്ങളുടെ
വേദനയോര്‍ത്ത്
ഞാനിന്നും പട്ടിണിയാണെന്ന്
ഒരു പൊന്മാന്‍ വന്നു പറഞ്ഞത്..
തിരതല്ലി മരിച്ച,
മുക്കുവന്‍റെ പച്ച -
മാംസം തേടി പോകുന്നൊരു  -
ശവം തീനിയുറുമ്പ്
എന്നെ കൂട്ടിനു  -
വിളിച്ചതും അപ്പോഴായിരുന്നു ....


യോതിഷ് ആറന്മുള

Thursday, December 6, 2012

യുക്തി

















ഞാനവനെയും
അവനെന്നേയും
സ്നേഹിക്കുന്നിടത്ത്
ഒരു മതമുണ്ട്‌ ...
അതല്ലാതെ -
നാലമ്പലത്തിനുള്ളില്‍
വിവസ്ത്രനാക്കുന്ന ,
പെണ്ണായുസ്സുമുഴുവന്‍
വസ്ത്രത്തില്‍ തളച്ചിടുന്ന ,
തമ്മില്‍ കുത്തി മരിക്കുന്ന,
മതമെനിക്ക് വെറുപ്പാണ് ...

ഞാനവനെയും
അവനെന്നേയും
ചേര്‍ത്തുനിര്‍ത്തുന്നിടത്ത്
ഒരു ജാതിയുണ്ട് ..
അല്ലെങ്കില്‍
നിങ്ങള്‍ പറയുക ..
പുലയനെങ്ങനെ പുലയനായെന്നും
പറയനെങ്ങനെ പറയനായെന്നും
കുറവനെങ്ങനെ കുറവനായെന്നും
അവനിലെങ്ങനെ
തീണ്ടാലുണ്ടായെന്നും
പറഞ്ഞു തരിക ....
ശകുന ജന്മങ്ങള്‍ക്ക്
തീണ്ടലില്ലാത്തതെന്തു കേമം ...
ഇല്ലത്ത് കാവലുകിടപ്പവന്‍
നമ്പൂരിയാവാത്തതുമെന്തു കേമം ....
എന്നെ തൊട്ടുണ്ടായോരശുദ്ധി-
കുളിച്ചീടുകില്‍
ഒലിച്ചു പോയീടുമെങ്കിലാ-
ജാതിയുമെനിക്ക് വെറുപ്പാണ് ...

കല്‍ദൈവത്തിന്‍റെ
കൈയറ്റുപോയി  ...
താഴ്ന്നകുല ജാതിതന്‍
തീണ്ടലും ...
ആര്‍ത്തവസ്ത്രീതന്‍
അശുദ്ധിയുമെന്നു -
പ്രശ്നംവച്ച കണിയാനുരച്ചു ....
മാസങ്ങളോളം കുളിക്കാതൊരു-
തൊരപ്പന്‍ ശ്രീകോവിലില്‍
കയറിയതും
ഒരു പല്ലി ചത്തു-
കിടന്നതും ആരുമറിഞ്ഞില്ല...
എത്ര കഷ്ടം -
ദൈവത്തിനു പോലുമുണ്ട്  
ഈ അയിത്തം ...
എന്തിനേറെ  പറയുന്നു ,
മനുഷ്യനെ -
മതം കൊണ്ട് തമ്മിലടിപ്പിക്കുന്ന
ജാതികൊണ്ട്‌ തമ്മിലകറ്റുന്ന
ദൈവത്തെയും എനിക്ക്  വെറുപ്പാണ്..

യോതിഷ് ആറന്മുള    

Wednesday, December 5, 2012

വെറുതേ ..












മറന്നു പോയെങ്കിലാ-
കഥ പറയാം ഞാന്‍ ...
ഒരിക്കല്‍ നിനക്കേറെ -
പ്രിയമായിരുന്ന
കളിക്കോപ്പുകള്‍ക്കിടയില്‍
ക്ലാവ്വുപിടിച്ചു കിടക്കുന്നുണ്ട്
ഞാനിന്നും  ...
കൈകാലടര്‍ന്നു പോയ-
പാവകള്‍ക്കിടയില്‍ നിന്നും ,
ചക്രമൂര്‍ന്നു പോയ -
തീവണ്ടിക്കിടയില്‍ നിന്നും,
നീ - മയില്‍‌പീലി തുണ്ടുകള്‍
തിരഞ്ഞു പെറുക്കുമ്പോഴും -
ഹൃദയമുടഞ്ഞു ഞാന്‍
അവിടെ തന്നെ -
കിടക്കുന്നുണ്ടായിരുന്നു...
നിന്‍റെ ഓര്‍മകളുടെ ചെപ്പില്‍
സൂക്ഷിച്ചു വച്ചിരിക്കുന്ന
മയില്‍പീലി തുണ്ടുകള്‍ക്കിടയില്‍
എവിടെയെങ്കിലും
ഞാനൊരു വളപ്പോട്ടായി -
കറുത്ത് കിടക്കുന്നുണ്ടെങ്കില്‍ ....
വെറുതേ ഓര്‍മ്മിക്കുവാന്‍  
വേണ്ടിയെങ്കിലും..
പ്രിയേ - മറന്നു പോയെങ്കിലാ -
കഥ പറയാം ഞാന്‍ .........



                                        യോതിഷ് ആറന്മുള

Monday, December 3, 2012

തിരികെ യാത്ര





















മരണത്തില്‍ നിന്നും
വാര്‍ദ്ധക്യത്തിലേക്കാണ്‌
ഞാന്‍  ജനിച്ചത്‌ ..
ഒടുങ്ങാത്ത ശാപങ്ങളേറ്റ്   -
ജീര്‍ണിച്ച അസ്ഥിയില്‍  നിന്ന്
ശൈശവത്തിലേക്ക് വളര്‍ന്നു
അമ്മയുടെ പൊക്കിള്‍കൊടിയില്‍
പറ്റിച്ചേര്‍ന്നു -
ഗര്‍ഭ പാത്രത്തില്‍ കയറി ഒളിക്കണം ..

അള്‍സര്‍ തിന്ന കുടല്‍
തുന്നി ചേര്‍ത്ത്,
ആശുപത്രിക്കിടക്കയില്‍
ഉപേക്ഷിച്ച ഊന്നുവടി തേടിപ്പിടിച്ചു -
പിച്ചവച്ചു നടക്കാന്‍ പഠിക്കണം ..
തെക്കേ കണ്ടത്തില്‍
ചെമ്പക ചോട്ടില്‍
അവള്‍ മയങ്ങുന്നുണ്ടാകും..
അവളെയും കൂട്ടി -
വൃദ്ധ സദനത്തിലേക്ക്
പോകേണ്ടതുണ്ട് ..
അവിടെയാണെനിക്ക്
മകനെ നഷ്ടപ്പെട്ടത് ..
അച്ഛനെന്ന അഹങ്കാരം
പിളര്‍ന്നു താഴെ വീണെന്നെ നോക്കി
കളിയാക്കി ചിരിച്ചത് ...
എങ്കിലും ഒരു പരാജിതനെ പോലെ
വീടിന്‍റെ പടി ചവിട്ടേണ്ടതുണ്ട്.
അവിടെയെന്‍റെ യൌവ്വനം
വിയര്‍ത്ത് കിടപ്പുണ്ട്..
ചോരതിളപ്പിച്ചു
വേകിച്ചതിലോക്കെയും
കല്ലുകടിച്ചിട്ടുണ്ട്...

ഒരു മഴക്കാല രാത്രിയില്‍
മിന്നലിനൊപ്പം
യാത്രപോയ  അച്ഛനെയും അമ്മയെയും
തിരികെ കൂട്ടികൊണ്ട് വരണം .

ധനുമാസ പുലരിയില്‍
മകന്‍ അവളിലേക്ക്
ചുരുങ്ങുന്നത് മുതല്‍
അവനെ താലോലിച്ചങ്ങനെ
അവളുടെ വയറ്റില്‍
ചെവിയോര്‍ത്തു കിടക്കണം...
കിടപ്പറയില്‍ നിന്നും
അവളെയും കൂട്ടി കലാലയത്തിന്‍റെ
ഇടനാഴികളില്‍ പോയി  പ്രണയിക്കേണ്ടതുണ്ട് ...
മധുര പതിനെട്ടിന്‍റെ-
വാകപൂത്ത വഴികളിലാണ്
അവസാനമായി അവളെ കണ്ടു മുട്ടിയത്‌

പൊടി മീശക്കു കനം
കുറയുന്ന നാള്‍തൊട്ടു ,
നാമം ജപിക്കണം ...
ശലഭങ്ങളോട് കൂട്ടുകൂടി...
തുമ്പിക്കു പിന്നാലെ ...
കളിവള്ളത്തിലേറി മഴയിലൂടെ
ബാല്യത്തിലേക്ക്
തിരിച്ചു പോകണം ..
പെറുക്കി കൂട്ടിയ -
മഞ്ചാടിയും
കുന്നിക്കുരുവും
വളപ്പൊട്ടുകളും
വഴിയില്‍ ഉപേക്ഷിച്ച് -
അച്ഛനൊപ്പം ആനകളിക്കണം ....
ചെന്നിനായക കയ്പ്പിലൂടെ
അമ്മയുടെ മധുരം നുകര്‍ന്ന് -
മാറില്‍ പറ്റിചേര്‍ന്നങ്ങനെ..
ശേഷം ഗര്‍ഭപാത്രത്തില്‍
അമ്മക്ക് നിറം പകര്‍ന്നങ്ങനെ -
ഒടുവില്‍ ഇരുപത്തിമൂന്ന്
ക്രോമോസോമിന്‍റെ കണക്കുകളില്‍
വേര്‍പെട്ടു അലിഞ്ഞില്ലാതെയാകണം ....


യോതിഷ് ആറന്മുള

Tuesday, November 27, 2012

നീതിന്യായ വ്യവസ്ഥിതിയോട്




















അവനുണ്ടായിരുന്ന അവകാശം
അവര്‍ക്ക് പതിച്ചു-
കൊടുത്തതിനു ശേഷമാണ്
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി
അവരെ സമീപിച്ചത് ...
അവകാശങ്ങള്‍ ആനുകൂല്യങ്ങളിലേക്ക്
ചുരുങ്ങിയപ്പോള്‍ ,
ജപ്തിയുമെത്തി..
തലേന്ന് വൈകിട്ട് അവന്‍ -
ജീവിതഭാരം തൂക്കി നോക്കിയതാവാം
നെഞ്ചത്തടിച്ചു പെണ്ണ് കരയുന്നുണ്ട് ...
പിന്നെയും അമ്പതു പേര്‍കൂടി.
കണക്കു പ്രകാരം
ഇപ്രാവശ്യം 51 കര്‍ഷകര്‍
ആത്മഹത്യ ചെയ്തു ..
തുലാസിലിട്ടു ഇടതും വലതും
മാറി മാറി -
തൂക്കിനോക്കുന്നുണ്ടാകും
കുറഞ്ഞോ കൂടിയോ എന്ന് ?
51  ജീവന്‍റെ കണക്കു -
കുറഞ്ഞ സംഖ്യയല്ലെന്ന്-
ബോധ്യായാല്‍,
പരമോന്നത നീതിപീഠമേ -
അന്‍പത്തോന്ന്
കൊലപാതകങ്ങള്‍ക്ക്
എന്നെ തൂക്കികൊല്ലാന്‍
വിധിച്ചേക്കുക...
തെറ്റ് ചെയ്തത് ഞാനാണ് ..
ഞാനും വോട്ടു ചെയ്തിരുന്നു.


യോതിഷ് ആറന്മുള

Sunday, November 25, 2012

ബുള്‍സൈ

തട്ടുകടയിലെ വട്ട പ്ലേറ്റില്‍,
എന്റെ വിശപ്പിനെ-
നോക്കി കിടക്കുന്നു,
പാതിവെന്തൊരു ഭ്രൂണം ..
ചേതനയറ്റൊരു കാളകണ്ണുപോലെ...

Thursday, November 22, 2012

അരപ്പ്



ചായ്പ്പിലെ അമ്മികല്ലില്‍
വേലക്കുവന്നവള്‍ അരയ്ക്കുകയാണ് ...
അരപ്പില്‍ അളവില്‍ കൂടുതലാണ്
എരിവും പുളിവും ..
തമ്പ്രാന്‍റെ ഇഷ്ടമതായിരിക്കാം..
എതിര്‍ദിശയിലേക്ക് ചലിക്കുന്ന
ജീവിതരേഖയുടെ അഗ്രങ്ങള്‍ -
ചേര്‍ത്തൊരു വൃത്തം വരയ്ക്കാന്‍ ..
കണ്ണീരുപ്പു ചേര്‍ത്തവള്‍ അരയ്ക്കുന്നു ...
ആ വൃത്തത്തിന്‍റെ നേര്‍ പകുതിയോളം
അരച്ചെടുത്ത് സൂര്യനെ ഉറങ്ങാന്‍ വിടും ...
സ്വപ്നങ്ങളെ പൂര്‍ണചന്ദ്രനൊപ്പം -
സല്ലപിക്കാനും.
അമാവാസിയില്‍,
ഇരുളുറങ്ങുന്ന പൊത്തുകളില്‍
അരപ്പില്‍ നഷ്ടപ്പെട്ട രുചിഭേദങ്ങളുടെ -
സുഗന്ധ വ്യഞ്ജന കൂട്ടുതേടി
മൂര്‍ഖനെ പോലെ അലയും.
അരിക് ഉടഞ്ഞ വെള്ളികിണ്ണത്തിനൊപ്പം -
നഷ്ടപ്പെട്ടുപോയ സ്വാദ്
തിരിച്ചുകിട്ടിയില്ലെങ്കില്‍ ,
അപ്പോഴെല്ലാം -
വഴിപങ്കിടാതെ പോയവന്‍റെ
ഓര്‍മ്മയുടെ വേദനകൂടി
ചേര്‍ത്തരയ്ക്കാറുണ്ടവള്‍

യോതിഷ് ആറന്മുള


Wednesday, November 21, 2012

ബോധം











ബോധമുള്ളവന്‍റെ  ശരി -
ഗൗതമ ബുദ്ധനും...
ബോധാമില്ലാത്തവന്‍റെ അബോധമാണ്
ശരിയെന്നു നാരാണത്ത് ഭ്രാന്തനും ....
ബോധമുള്ളവന്‍ അവന്‍റെ ബോധവും ,
അബോധവും എല്ലാം
തെറ്റാണെന്ന് വീണ്ടും വീണ്ടും
തെളിയിച്ചുകൊണ്ടിരിക്കുന്നു ...

                               യോതിഷ് ആറന്മുള

Tuesday, November 20, 2012

ഗാസയുടെ വിലാപം















ഗാസക്കുവേണ്ടി ഒരക്ഷരം പോലും
മിണ്ടിപ്പോകരുത്‌ ..
മരണപ്പെട്ട -
മൂന്നുമാസം പ്രായമുള്ള -
കുഞ്ഞുങ്ങളും
തീവ്രവാദികളാണെന്നു
ഏറ്റുപറഞ്ഞു മിണ്ടാതിരുന്നോണം.
ദൈവ പുത്രനില്‍ ആണ്
ആദ്യതീവ്രവാദിയെ
കണ്ടെത്തിയത്,
കുരിശിലേറ്റി കൊന്നുകളഞ്ഞു ...
അതുകൊണ്ട് തന്നെ -
ഗാസയുടെ മേല്‍ പതിക്കുന്ന -
തീയുണ്ടകളെ ആലിപ്പഴങ്ങളാണെന്നും
പറഞ്ഞേക്കണം ...
ഇനി എന്തെങ്കിലും പറയണമെന്ന്
തോന്നുന്നുവെങ്കില്‍
ഇത്രമാത്രം പറഞ്ഞേക്കുക...
ഗാസയില്‍ ഒരു ചുവന്ന പുഴ -
ഒഴുകുന്നുണ്ടെന്ന് മാത്രം.

അല്ലെങ്കില്‍ ,
നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലേ -
ഗാസയിലേക്ക്  നോക്കുമ്പോള്‍
ദൈവത്തിന്‍റെ കണ്ണിലും കരടു-
പോകുന്നത് .....
ഹാ കഷ്ടം ?
മുറിവേറ്റു ഗാസ നിലവിളിക്കുമ്പോള്‍
ഒരിറ്റു കണ്ണീര്‍ വരുന്നില്ലെങ്കില്‍,
അന്ത്യോപചാരം അര്‍പ്പിക്കാനെങ്കിലും
ഒച്ച പോന്തുന്നില്ലെങ്കില്‍
പോയി ചത്തുകളഞ്ഞേക്കുക ..


യോതിഷ് ആറന്മുള

Saturday, November 17, 2012

തുലാഭാരം


അവരുടെ പ്രണയ സാഫല്യത്തിനായ്
അവള്‍ അവനെയും കൂട്ടിവന്ന് -
നേന്ത്രപ്പഴം കൊണ്ട് തുലാഭാരം നടത്തി ....
പിന്നീട്- പ്രണയമെന്ന മായാലോകത്തില്‍ -
നിന്നും മകളെ പിന്തിരിപ്പിക്കാന്‍ -
മകളെയും കൂട്ടിവന്ന് അമ്മയും
ഒരു തുലാഭാരം നടത്തി ....
സങ്കടം പറഞ്ഞാലും
സന്തോഷം പങ്കിട്ടാലും
ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കല്‍ദൈവം
ഇപ്പോഴും ചിരിച്ചങ്ങനെ നില്‍പ്പുണ്ട്.
അമ്പല കമ്മറ്റിക്കാര്‍ക്ക് -
വിശപ്പ്‌ തുടങ്ങിയപ്പോള്‍
വീണ്ടും വന്നു മറ്റൊരു തുലാഭാരം ....

 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....