Thursday, November 8, 2012

നിന്‍റെ അടയാളങ്ങള്‍














കൊണ്ടുപൊയ്ക്കോളു...
എന്നില്‍ അടയാളപ്പെടുത്തിയിരിക്കുന്ന -
നിന്നെ അങ്ങനെ തന്നെ ,
നീ കൊണ്ടുപൊയ്ക്കോളുക...
പക്ഷെ - നിന്‍റെ അടയാളങ്ങള്‍ തേടി
എന്‍റെ ഹൃദയത്തില്‍ നിന്നും,
സിരകളിലൂടെ രോമാഗ്രങ്ങള്‍ വരെ
നിനക്ക് സഞ്ചരിക്കേണ്ടിവരും.....
നെഞ്ചില്‍ ആഴ്ന്നമര്‍ന്ന -
വേരുകള്‍ അറുത്തു നീ - നിന്നെ
പറിച്ചെടുത്തു കൊള്‍ക...
പിന്നെ നിനക്കിഷ്ടമുള്ളിടത്ത്
നട്ടുനനച്ചു വളര്‍ത്തുകയുമാകം  ....
എങ്കിലും  അല്പമാത്രയെങ്കിലും
ഒന്നു നില്‍ക്കണേ ,
അടിവേരുകള്‍ നഷ്ടപ്പെട്ട്
പ്രാണന്‍ പൊലിഞ്ഞെന്ന് ഉറപ്പാകും വരെ,
നിനക്കായ്‌ - മിടിപ്പുകള്‍,
അവശേഷിപ്പിച്ചൊരീ ഹൃദയം
പുഴുവരിക്കും മുന്‍പ്
ഒരുപിടി മണ്ണിട്ട്‌   മൂടുവാനെങ്കിലും ....
അങ്ങനെ - നിന്‍റെ
ഓര്‍മകളുടെ ശ്മശാനത്ത്
എന്നെ കൂടി ചേര്‍ത്തുകൊള്‍ക  ...


                                      യോതിഷ് ആറന്മുള

Wednesday, November 7, 2012

ഫോസിലുകള്‍











ഇന്നുള്ളവര്‍ - പുഴ ഒഴിഞ്ഞിടത്ത്,
കിണര്‍ കുഴിച്ച നേരത്തെപ്പോഴോ-
മണ്ണിലുറഞ്ഞുപോയ
കുറെ ഫോസിലുകള്‍ കണ്ടെടുത്തു...
ഗവേഷകര്‍ അത്ഭുതം കൂറി  പറഞ്ഞു.
യുഗന്തരങ്ങള്‍ക്ക് മുന്‍പെന്നോ  -
ഇവിടെ കുറെ  " മനുഷ്യര്‍ " ജീവിച്ചിരുന്നു....
അവരുടെ തലയോട്ടികളില്‍ നിന്നും
ഭാരത സംസ്കാരത്തിന്‍റെ  -
കണികകള്‍ കണ്ടെടുത്തു...
ചുരുട്ടി പിടിച്ചിരുന്ന ഉള്ളം കയ്യില്‍
കുറെ വാക്കുകള്‍
കോറിയിട്ടിരുന്നു ..
സ്ത്രീ  അമ്മയാണ് ദൈവമാണ്
അവള്‍ എന്‍റെ കൈയ്യില്‍ സുരക്ഷിതയാണ് ....
അരക്കെട്ടില്‍ പൊതിഞ്ഞു സൂക്ഷിച്ച -
മനസ്സെന്ന പൊതിക്കെട്ടിനുള്ളില്‍
നിറയെ സ്നേഹമായിരുന്നു..
ഗവേഷകന്‍റെ അരകെട്ടില്‍ -
എത്ര തപ്പിയിട്ടും ഒരു കത്തിയില്‍
കൈ ഉടക്കിനിന്നു ..
ഹൃദയമൊഴിഞ്ഞിടത്ത്
ഇപ്പോള്‍ മുതല്‍ എന്തോ - മിടിക്കുന്നുണ്ട്‌
ആ മിടിപ്പിന്‍റെ അവ്യക്തതാളം-
പറയുന്നതെന്തെന്ന് അവസാനമവര്‍
കണ്ടെത്തി..........  മാനിഷാദ

                                            യോതിഷ് ആറന്മുള

Tuesday, November 6, 2012

പരിചാരകര്‍










നാറുന്ന ദുഷ്പ്രഭുത്വം -
ദുഷിച്ചു തുപ്പുന്നത് അങ്ങനെയാണ് ,
വെറും പരിചാരകര്‍ ....

ഒന്നോര്‍തോളൂ-
നീയും ഞാനും ഉള്‍പ്പെടുന്ന
സമൂഹം ഒന്നാകെ പിറന്നു വീണത്‌ -
ഈ മാലാഖമാരുടെ കൈകളിലേക്കാണ്...
ഭൂമിയില്‍ - അമ്മക്ക് മുന്‍പേ
എന്നെ താങ്ങിയവര്‍ ....
ബന്ധുക്കള്‍ ഉപേക്ഷിച്ച,
തളര്‍വാതം പിടിച്ച പാടു വൃദ്ധന്‍റെ-
വിസര്‍ജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിട്ടും ,
കുഷ്ഠ രോഗിയുടെ മുറിവുണക്കിയിട്ടും,
അമ്മയോളം -
പരിചരണം നല്‍കിയിട്ടും,
പുച്ഛം ഏറ്റുവാങ്ങാന്‍ വിധിച്ചവര്‍. ....

ജീവിതത്തിന്‍റെ ഉടഞ്ഞുപോയ  മഴവില്‍ -
വര്‍ണങ്ങളെ തുന്നിചെര്‍ക്കുവാന്‍ ....
ജപ്തിയെത്തുന്ന ദിവസം
തറവാട്ടു മുറ്റത്ത്‌ -
അമ്മയും അച്ഛനും അനുജനും
തണുത്തുറഞ്ഞു കിടക്കുന്നത് -
കാണാതിരിക്കുവാന്‍ ......
ഇപ്പോഴും - ഉറങ്ങാതെ അവര്‍ ....
ദൈവത്തിന്‍റെ മാലാഖമാര്‍ ....


                                                         യോതിഷ് ആറന്മുള

Monday, November 5, 2012

കളിയരങ്ങ്










ആട്ടവിളക്കണഞ്ഞിട്ടും
കൂടെ ആടിയവര്‍ ശുദ്ധ നൃത്തചുവടുകള്‍ വച്ച്
കലാശം  ചവുട്ടി പിരിഞ്ഞിട്ടും -
ഞാന്‍ ആടുകയാണ്...
തിരശ്ശീലയ്‌ക്ക് പുറകിൽ-
ചമയങ്ങള്‍ അഴിഞ്ഞു വീണ്- നഗ്നനായ് ..
അരങ്ങിനും ആട്ടവിളക്കിനും
അറിയാത്ത വേഷം ..
രാജസ കഥാപാത്രങ്ങളില്‍ ജീവിച്ച ദരിദ്രന്‍റെ,
രാക്ഷസ കഥാപാത്രങ്ങളില്‍ -
ജീവിച്ച സാത്വികന്‍റെ,
അരങ്ങറിയാതെപോയ-
ജീവിതവേഷം ...
അരങ്ങില്‍ സംസാരിക്കാത്ത-
കഥാപാത്രങ്ങള്‍ക്കുള്ളില്‍ ,
നീറുന്ന ജീവിത കഥകള്‍ക്ക് കൈ മുദ്ര പകര്‍ന്നു
ചിരിക്കുന്ന കത്തിവേഷം ...
ഇഷ്ടദേവതാ പൂജയ്ക്ക് -
തോടയം കെട്ടിയാടിയിട്ടും
ആയിരം അരങ്ങുകളില്‍ പൂതനാമോക്ഷം -
നിറഞ്ഞാടിയിട്ടും,
ജീവിതവേഷത്തിനു -
മോക്ഷം  ലഭിക്കുന്നതേയില്ല....


                                               യോതിഷ് ആറന്മുള 

Friday, November 2, 2012

മണ്ണുതിന്നുന്നവര്‍



വയറു കത്തിക്കാളുന്നു...
അവസാന തുള്ളി രക്തവും മകന്‍റെ വായിലേക്ക് ഇറ്റിച്ചു -
അമ്മപിടഞ്ഞു വീണു.
അവളുടെ ചേതനയറ്റ കണ്ണുകള്‍ -
കൊടിയ ദാരിദ്ര്യത്തിലേക്ക് മകനെ  തള്ളിവിട്ടതിന്
മാപ്പിരക്കുന്നുണ്ടായിരുന്നു...

ആമാശയം കരളു കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു..
ഇപ്പോള്‍ അവന്‍റെ ഹൃദയം ഊറ്റിക്കുടിക്കാനും.
പുറകില്‍ ആരോ പതുങ്ങുന്നുണ്ട്....
ഉറവ വറ്റിയ മണലില്‍ -
വേനല്‍ അരിച്ച ശരീരത്തിലെ അവസാന ശ്വാസത്തെ
അപ്പാടെ കവരാന്‍...
തക്കം പാര്‍ത്ത് ഒരാള്‍...............
മരണാനന്തരം ഒരുപിടി മണ്ണെന്ന കര്‍മം
മണ്ണുതിന്നു കര്‍മം തീര്‍ക്കുന്നവര്‍.......... ...

അതുകൊണ്ട് തന്നെ
അടിപ്പെട്ടവന്‍റെ പാത്രത്തില്‍  -
നിറയെ ദാരിദ്ര്യം വിളമ്പിയ ദൈവത്തോട്
എനിക്ക്  പുച്ഛമാണ്...
കുബേരന്‍റെ പണപ്പുരയില്‍
അഹങ്കാരം നിറച്ച ദൈവത്തോടും ...

                                                   യോതിഷ് ആറന്മുള

Thursday, November 1, 2012

നഖം


നിന്‍റെ നഖമാണ് എനിക്കേറ്റം ഇഷ്ടമെന്നവള്‍
ഒരിക്കല്‍ എന്നോട് പറഞ്ഞു...
അവള്‍ക്കായി മിടിക്കുന്ന- എന്‍റെ
ഹൃദയം പോലും തള്ളിക്കൊണ്ടവള്‍
അങ്ങനെ പറഞ്ഞതെന്തെന്നു ,
പലവട്ടം ചിന്തിച്ചു....

എത്രാവര്‍ത്തി വെട്ടിനിരത്തിയാലും -
ജീവിതാവസാനം വരെ  വീണ്ടും
കിളിര്‍ത്തുകൊണ്ടിരിക്കുമീ  നഖം,
എന്നവള്‍  പറഞ്ഞതിനു ശേഷം -
ഞാന്‍ നഖം വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു.......

കേരളജാതകം


ഒരു ജ്യോതിഷ പണ്ഡിതന്‍ പറഞ്ഞു..
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ് ഇന്ത്യ ജനിച്ചത്‌
അതുകൊണ്ട് തന്നെ പൂയം നക്ഷത്ര ജാതനാണ് ഇന്ത്യയെന്ന്...
അങ്ങനെ എങ്കില്‍ കേരളപ്പിറവിയിലും
ഒരു നാളുണ്ടാകും..
കേരളത്തിന്‍റെ മാത്രം നക്ഷത്രം ....
കേരളം ജനിച്ച സമയം- മോശമായിപ്പോയതാണോ എന്തോ?
ആകെ ഒരു മരവിച്ച മട്ടാണ്...
ബുധനും കുജനും ദിശമാറി സഞ്ചരിക്കുന്നത് കൊണ്ടാകും ...

മഹാബലിക്കു ശേഷം വാമനാവതാരത്തില്‍ തുടങ്ങി -
ശനിയുടെ അപഹാരം ..

ഹിരോഷിമയിലും നാഗസാക്കിയിലും-
മരണപ്പെട്ടവരുടെയെല്ലാം ജാതകം ഒന്നായിരുന്നോ- എന്ന
സാധാരണക്കാരന്‍റെ സംശയത്തിനു -
മറ്റൊരു ജ്യോതിഷ പണ്ഡിതന്‍ പറഞ്ഞ മറുപടി..
ബഹുരസം .
ഗോളങ്ങളുടെ സമ്മര്‍ദം മൂലമാണ്
അങ്ങനെ സംഭവിച്ചത് പോലും
കേരള നക്ഷത്രഗോളങ്ങളിലും-
സമ്മര്‍ദം ആണെന്ന് തോന്നുന്നു....
അല്ലെങ്കില്‍----
കേരളത്തില്‍ മാത്രം ഈ വാമനന്‍മാര്‍ എവിടെ നിന്നുവരുന്നു...



                                                         യോതിഷ് ആറന്മുള

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....