Thursday, June 30, 2016

ഇനി നമുക്ക് മണ്ണുകൊണ്ട് തുലാഭാരം നടത്താം..



പുഴയുടെ പേരും പറഞ്ഞ്,
പെരിയ ഗ്രാമ സങ്കടങ്ങളെക്കുറിച്ചു -
പാടാനോ ....
നഗര വിലാപ കാവ്യങ്ങൾ
പാടി കരയുവാനോ ....

ഒരു കവിയും വരില്ല ......

കാരണം -
അയാൾക്കിപ്പോൾ
ഒട്ടകങ്ങളെ കുറിച്ച് മാത്രമേ
പാടാൻ കഴിയു...

നീണ്ടു നിവർന്നു കിടക്കുന്ന
മണ്‍ വഴികളിൽ
ഒരിക്കൽ പോലും വഴിതെറ്റാതെ-
വീടെത്തിക്കാറുള്ള
ഒട്ടകങ്ങളെ കുറിച്ച് മാത്രം ........

Tuesday, June 28, 2016

"ദൈവം കുഴമ്പു മണക്കുന്ന - മുറിയിൽ വിശ്രമിക്കുമ്പോൾ,"


അയാൾ -
ഭാര്യാസമേതനായി,
കാശി, രാമേശ്വരം, ഹരിദ്വാർ വഴി
ഹിമാലയത്തിൽ വരെ -
ദൈവസമീക്ഷയോടെ അലഞ്ഞു ...
മകൻ പോയ വഴിയിലേക്ക്
നോക്കി "വൃദ്ധ ദൈവങ്ങൾ" ആദ്യം ചിരിച്ചു...
പിന്നീട് -
തമ്മിൽ തമ്മിൽ
നോക്കിയിരുന്ന കണ്ണുകളിൽ
അതിർത്തികൾ ലംഘിച്ചൊരു - കടൽ,
വന്നു നിറഞ്ഞു....

Monday, June 20, 2016

റൊട്ടി

നാളെയും
നേരം പുലരുമല്ലോന്നോർത്തോത്ത്,
നാളെയും കുഞ്ഞുങ്ങൾ
കരയുമല്ലോന്നുള്ളിൽ  ഭാരം കനത്ത്,
കഴിഞ്ഞു പോയതിനേക്കാൾ -
വരാനിരിക്കുന്ന പതിനായിരം
വിശപ്പുരാത്രികളെ കുറിച്ച്
വേവലാതിപ്പെട്ട് - ഇന്നും,
റൊട്ടി മൂന്നായി പങ്കു വയ്ക്കപ്പെട്ടു...

Thursday, April 28, 2016

ചെമ്പരത്തി

എത്ര ആത്മാർഥമായി -
ചെമ്പരത്തി ചെവിയിൽ
ചൂടിയാലും,
ഭ്രാന്തെന്നേ പറയൂ ...
ഇടനെഞ്ചുകീറി ,
ചോരകിനിയുന്ന -
ചങ്കു കാണിച്ചാലും
ചെമ്പരത്തിയെന്നേ പറയൂ ..
പൂവെന്ന് പോലും
ചേർത്ത് വിളിക്കാനറച്ച് ,
എന്നെ പൂക്കളിൽ
ദളിതനാക്കിയതാര് ..
ഇത്രമേൽ -
അടിപ്പെട്ടവനാക്കിയതാര് .


Tuesday, March 8, 2016

പരാതി



ഒരു വീട് ഉണരുന്നതു മുതൽ
ഉറങ്ങും വരെ -
പെണ്ണുടൽ  ഓടി തളരുന്നത് ...

നേരം പുലരുന്നതിനു മുൻപ്-
അടുക്കളയിൽ,
വിറകിനൊപ്പം പുകയുന്നത് ...
കഞ്ഞിക്കൊപ്പം തിളയ്ക്കുന്നത് ..
കടുകിനോപ്പം പൊട്ടിചിതറുന്നത്‌ ...

പെണ്ണായുസ്സ്
വീടുകൊണ്ട് തീരുന്നില്ലെന്ന്
പരിതപിക്കുന്നത്‌ ...

മാവേലി സ്റ്റൊറിലെ  തിരക്കിൽ നിന്ന് ,
റേഷൻ കടയിലെ ക്യൂവിലേക്ക് നീളുന്നത് ..
വിപണി ചന്തയിലെ മേടവെയിൽ
ചൂടിൽ നിന്ന്
പലചരക്കു കടയിലെ സാധനങ്ങളുടെ
ലിസ്റ്റിലേക്ക് വിയർത്തിറങ്ങുന്നത് ....

ദിനംപ്രതി -
കുട്ടികൾ
സ്കൂൾ
പ്രായമായ അച്ഛൻ
ആശുപത്രി ...

മാസംപ്രതി -
പാചകവാതകം
ഫോണ്‍ ബിൽ
കറണ്ടു ബിൽ ....
അങ്ങനെ അങ്ങനെ ,
ഓടി ഓടി നീ തളരുന്നത് ...

അറിയാം  പെണ്ണേ ...
നിന്റെ പരാതി ഇതൊക്കേയാണെന്നും
വീടിന്റെ രണ്ടു കാലുകൾ
നിന്റെതാണെന്നും ....

എങ്കിലും ഒന്ന് പറയട്ടെ...

വീട് ഉണരുന്നതു മുതൽ
ഉറങ്ങും വരെ -
പെണ്ണുടൽ  ഓടി തളരുന്നിടത്തെല്ലാം -

മീനവേനൽ ചൂടിലും ,
ഇടവപ്പാതിയിൽ കുതിർന്നും
പാടത്തും വരമ്പത്തും പോസ്റ്റിന്റെ മുകളിലും ,
വിയർത്തും നനഞ്ഞും ..
മാവേലി സ്റ്റൊറിലെ  തിക്കിലും തിരക്കിലും
ശാന്തനായി സാധനങ്ങൾ എടുത്തും  കൊടുത്തും,
റേഷൻ അരി അളന്നു തൂക്കിയും കുശലം ചോദിച്ചും,
വിപണി ചന്തയിൽ
ചുമടെടുത്തും,
ആണുടലും ഉണ്ടായിരുന്നു..

ജീവിതത്തിന്റെ കണക്കുകൾ തെറ്റുമോന്നു  ഭയന്ന് ...
കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കി നോക്കി ,
നീയുണരുന്നതിനു അല്പ്പമാത്ര  മുൻപ്
ഉറങ്ങാറുള്ള അവൻ...

സ്കൂളിലും  ,
ആശുപത്രിയിലും ,
ഗ്യാസ് ഏജേൻസിയിലും  ,
വിദ്യുച്ഛക്തി ബോർഡിലും,
ടെലഫോണ്‍ എക്സ്ചേഞ്ചിലും,
എന്നു വേണ്ട എല്ലായിടങ്ങളിലും ..
ഓരോരോ പണിയിൽ ഏർപ്പെട്ടു കൊണ്ട്
നിരവധി അനവധി ആണുടലുകൾ  ഓടിക്കൊണ്ടിരിക്കുന്നു...    

ആരോടും പരാതി പറയാനില്ലാത്ത
ഒരു പണിയുമായി,
അവനും വീടിന്റെ രണ്ടു  കാലാകുന്നുണ്ട്...
നിനക്ക് താങ്ങാകുന്നുണ്ട് ....

( 2016 ഫെബ്രുവരി ലക്കത്തിൽ പുടവ കുടുംബ മാസികയിൽ വന്ന കവിത )



 
 




Monday, February 29, 2016

ദ ഷെഫ്












ഫ്ലാറ്റിലെ കുട്ടികൾക്കുള്ള കളിസ്ഥലത്ത്, ഫ്ലാറ്റിന്റെ മറവുപറ്റിയുള്ള തണലിൽ കുട്ടികൾ കളിക്കുന്നു. പ്ലാസ്റ്റിക്‌ കൊണ്ട്  നിർമ്മിച്ച   കളിപാത്രങ്ങളിൽ   തരിമണലുകൊണ്ട് ചോറും ഉപയോഗശൂന്യമായ മലക്കറികൾകൊണ്ട് കറിയും വച്ച്, പഴയ കാലത്തിന്റെ അപ്ടേറ്റട് വേർഷൻ കണ്ട്, മൊബൈൽ യുഗത്തിന്റെ ചട്ടകൂടിനുള്ളിൽ ഒതുങ്ങുന്ന ബാല്യങ്ങളും കഞ്ഞീം കറീം വച്ച് കളിക്കുന്നുണ്ടല്ലോ എന്ന്  അറിയാതെ എന്നിൽ ആശ്വാസത്തിന്റെ  നിശ്വാസമുയർന്നു.  

 മുറ്റത്തെ മൂവാണ്ടൻ മാവിന്റെ തണലുപറ്റി മടന്തതണ്ട് കൊണ്ടുള്ള  തൂശനിലയിൽ, മണ്ണുകൊണ്ട് തുമ്പപ്പൂചോറും, വട്ടച്ചെടിയുടെ തളിരിലകൊണ്ട് പപ്പടവും, ചെമ്പരത്തിപ്പൂ കൊത്തിയരിഞ്ഞ ചീരതോരനും, കണ്ണഞ്ചിരട്ടചട്ടിയിൽ ഇഷ്ടിക പൊടിച്ച് വെള്ളം ചാലിച്ചതിൽ  കരിഞ്ഞ കുടമ്പുളിയും  മീനെന്നോണം കഷ്ണിച്ച മാവിലയും ചേർത്തുണ്ടാക്കിയ  മീൻകറിയും വിളമ്പി കുട്ടിക്കാലം വിരുന്നു വിളിച്ചു. ബാല്യകാലസ്മരണകളിലെവിടെയോ ഇരുന്ന് ഞാൻ  കുറച്ചു പച്ച മണ്ണ് വാരികുഴച്ചുണ്ടു.

കൂട്ടത്തിൽ അല്പം മുതിർന്ന,  മെലിഞ്ഞു നീണ്ട  പെൺകുട്ടിയാണ് കളിവീട്ടിലെ മുഖ്യഅതിഥി. മറ്റുള്ളവർ അവളെ നന്നായി സൽകരിക്കുന്നുണ്ട്. ഓരോരുത്തരും  അവരുടെ കറിയും കൂട്ടാനും വിളമ്പി കൊടുക്കുന്നു. കൂടുതൽ ഉത്സാഹം കാപ്പിരി മുടിയുള്ള പെൺകുട്ടിക്കാണ്.  വിളമ്പി വച്ചിരിക്കുന്നതെല്ലാം അതിഥി സ്വാദോടെ കഴിക്കുന്നു. ഓരോ കൂട്ടാനും തൊട്ടുകൂട്ടി, കോഴിക്കറിയിൽ മസാലകുറഞ്ഞുപോയെന്നും, പരിപ്പ് കുറച്ചുകൂടി വേകാനുണ്ടെന്നും മറ്റും പറയുന്നു. അതുവരെ കുറുമ്പ് കാട്ടിനടന്ന വഴക്കാളി ചെക്കൻ കൊണ്ടുവന്ന കറി കൂട്ടിയിട്ട്  അവൾ എന്തോ പറഞ്ഞു!. അവൻ കരഞ്ഞുകൊണ്ട്‌ ഫ്ലാറ്റിന്റെ രണ്ടാം ബ്ലോക്കിലേക്ക് ഓടിപോയി. 

പണ്ടൊക്കെ ഞങ്ങൾ കളിക്കുമ്പോൾ മൂവാണ്ടൻ മാവിന്റെ ചാഞ്ഞ ചില്ലയായിരുന്നു ചന്ത. ചന്തയിൽ പോയി മീൻ വാങ്ങുക, ഇഷ്ടിക പൊടിച്ചു മുളകുപൊടിയുണ്ടാക്കുക ഇത്യാദി പണികൾ ഒക്കെ ചെയ്തിരുന്നത് ആൺകുട്ടികളായിരുന്നു. ഇന്നിപ്പോ എല്ലാവരും കഞ്ഞി വയ്ക്കുന്നു കറി വയ്ക്കുന്നു. ഏതോ വീട്ടിൽ വന്ന അതിഥിയെ എല്ലാവരും ചേർന്ന് സല്ക്കരിക്കുന്നു. കളി എത്രയോ മാറിപോയിരിക്കുന്നു. 

"കഞ്ഞീം  കറീം കളിക്കാൻ എന്നെ കൂടി കൂട്ടുമോ? " 
ചോദ്യം കേട്ട് കുട്ടികളുടെ ആകാംക്ഷ മുറ്റിയ കണ്ണുകൾ എന്നിൽ തറച്ചു. എന്റെ കുസൃതിക്കു  മറുപടി പറഞ്ഞത്  ആ കാപ്പിരിമുടിയുള്ള  കുട്ടിയാണ്. 

"കഞ്ഞീംകരീമൊ ? അയ്യേ ! അതെന്താ ..?"
 അവളുടെ മുഖത്ത് ആശ്ചര്യം കലർന്നൊരു നുണക്കുഴി തെളിഞ്ഞു നിന്നു.
"ഞങ്ങള് കളിക്കുന്നത് കഞ്ഞീംകരീമല്ല!" 

"പി.. ന്നെ ....?"
ചോദ്യമായിരുന്നില്ല. എന്നിൽനിന്നറിയാതെ പുറപ്പെട്ടുപോയൊരു ശബ്ദം.  
"ദ ഷെഫ് !", കുഞ്ഞു ശബ്ദങ്ങൾ കൂട്ടുകൂടി മൊഴിഞ്ഞു..


( 28.2.2016 ൽ മാതൃഭൂമി വാരാന്ത്യപതിപ്പിൽ പ്രസിദ്ധീകരിച്ച കഥ )

Tuesday, January 19, 2016

നീ വരുന്നതും കാത്ത്



പിന്നെയും യാത്ര പറയാതെ 
കടന്നുപോയ കാലമേ.........

ഞാനിവിടൊറ്റയ്ക്കാണ്  ഇന്നുമീ - 
മഴകൊത്തലേറ്റ് ,
നനഞ്ഞ്....
നനഞ്ഞു നനഞ്ഞേ  നിൽപ്പു ... 
ഈ മഴകൊത്തലേറ്റു ഞാൻ.. 
നനഞ്ഞു നനഞ്ഞേ  നിൽപ്പു ... 


ഇന്നലെ പെയ്ത ശിശിരത്തിലല്ല...
മിഴിയിലൂടൂർന്ന വർഷത്തിലല്ല ....
ഒടുവിൽ നീ പൂശിയ  നറുചന്ദന തെന്നലിലല്ല ...
ഇന്നലെ നാം കണ്ട സ്വപ്നത്തിലല്ല ...
വസന്തമറിയാതെ പൂത്ത -
പൂവിലാണെന്റെ ചേതന..
വസന്തമറിയാതെ പൂത്ത -
പൂവിലാണെന്റെ ചേതന..

ദൂരെ എകാന്തമെതോ ചില്ലയിൽ ........
ഒറ്റയ്ക്കിരിക്കുന്ന പക്ഷിയുടെ -
തേങ്ങലാണെന്റെ പരിവേദനം ...
പകൽ ....
പകൽ പൊള്ളിയടർന്ന തളിരുകളിൽ 
വേനലേറ്റമൊടുവിലേക്ക് -
നീക്കിവച്ചോരു തളിരിലാണെന്റെ  ജീവനം ...   
വേനലേറ്റമൊടുവിലേക്ക് -
നീക്കിവച്ചോരു തളിരിലാണെന്റെ  ജീവനം ...   


ഏറെ നാളുകൾ  - 
നമ്മളാ തുരുത്തിന്നോരത്ത്  ഒരുമിച്ചിരുന്നതും 
ചുണ്ടുപൊട്ടും വരെ തമ്മിലൊട്ടുന്നതും ,
വറുതിയോർക്കതെ -
കഥപറഞ്ഞുറങ്ങിയും ...
കാത്തുകാത്തൊടുവിലാ പൗർണമി -
വെളുത്തു പോകുന്നതും ...
കാത്തുകാത്തൊരാ പൗർണമി -
വെളുത്തു പോകുന്നതും ...
എന്റെയേകാന്ത ശയ്യയിലെന്നുമാ -
പോയകാല ശരത്കാല ചുംബനം 
തിരികെ വാങ്ങുന്നതും ....
സ്വപ്നമുണ്ണുന്നു ഞാൻ ... 
സ്വപ്നമുണ്ണുന്നു ഞാൻ ... 

ഇനിയും യാത്ര പറയാതെ -
പോയ കാലമേ .......
ഇനി വരില്ലെന്നുറപ്പില്ലാത്തോരിളം -
പ്രതീക്ഷയെന്തിനോ ..

ഇനിയും യാത്ര പറയാതെ -
പോയ കാലമേ .......
ഇനി വരില്ലെന്നുറപ്പില്ലാത്തോരിളം -
പ്രതീക്ഷയെന്തിനോ ..
പടിവാതിലോളം ചെന്ന്,
പടിവാതിലോളം ചെന്ന്,
മഴകൊത്തലേറ്റ് ,
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ...
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ....

പടിവാതിലോളം ചെന്ന്,
മഴകൊത്തലേറ്റ് ,
നീ വരുന്നതും കാത്തീ മണ്ണിൽ ഞാൻ 
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ...
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ...




രചന : യോതിഷ് ആറന്മുള
ആലാപനം , ആവിഷ്ക്കാരം : അഭിലാഷ് ആറന്മുള
Recorded By: ആംബ്രോസ് അഗസ്റ്റിൻ
Recorded at :ഹോവാർഡ് ജോൺസൺ


Monday, December 14, 2015

താരാട്ട്

ഞാനാദ്യം കണ്ട സ്വപ്നങ്ങൾക്കെല്ലാം 
നേർത്തൊരു താരാട്ടീണത്തിന്റെ - 
പശ്ചാത്തലമുണ്ടായിരുന്നു ...

കനൽ


കെട്ടുപോകാതിരിക്കാൻ 
ഇടയ്ക്കിടെ ഊതി ഊതി കത്തിക്കുന്നൊരു -
കനലുണ്ട് നെഞ്ചിൽ....
നീറിയും പുകഞ്ഞും അങ്ങനെ.....


Wednesday, November 4, 2015

മോഹം

















എനിക്കൊരു മരമാകണം 
തളിർത്തു കൊഴിഞ്ഞ് 
പിന്നെയും 
തളിർത്തു കൊഴിഞ്ഞ് ... 
വേരുകളിലൂടെ വേരുകൾതൊട്ടു 
നിൽക്കുന്ന മരമാകണം ...

വളർത്തമ്മ അറിയാതെ വന്നു 
കുഞ്ഞുങ്ങളെ താലോലിക്കുന്ന 
കുയിൽ പെണ്ണിന്റെ 
താരാട്ട് കേട്ടുറങ്ങുന്ന മരചില്ലയാകണം...

പുളിയുറുമ്പിനുറങ്ങാൻ 
ഇലപ്പന്തലൊരുക്കണം ..
അണ്ണാറക്കണ്ണന്റെ -
വിശപ്പിനൊരായിരം തേൻപഴമാകണം ....
ഓലേഞ്ഞാലിക്ക് -
ആടാനൊരൂഞ്ഞാലൊരുക്കണം 
കൊത്തിപറിച്ചു സ്നേഹിക്കുന്ന , 
മരക്കൊത്തനു -
ഉള്ളിലൊരിത്തിരി ഇടം കൊടുക്കണം ...

ഹൃദയമൂറ്റി -
ജീവനെടുത്തേക്കാമെങ്കിലും,
ഇത്തിൾകണ്ണിക്കുമൽപ്പം 
നീരുകൊടുക്കണം ...

മൈനയ്ക്കും മാടപ്രാവിനും 
തത്തയ്ക്കും കൊക്കിനും 
കാകനും കൂമനും
പുള്ളിനും പരുന്തിനും 
കഴുകനും,
കാടുകടന്നെത്തുന്ന ദേശാടന പക്ഷിക്കും 
അല്പനേരമിരിക്കാ- 
നൊരുവഴിയമ്പലമാകണം....

നൂറ്റാണ്ടുകളോളം 
പടർന്നു പന്തലിച്ചു 
തണലും തണുപ്പുമായി , 
വീടും കൂടുമായി , 
തലമുറകൾക്കു താങ്ങാകണം .....

പെട്ടന്നൊരു നാളിലാമോഹം 
ഉപേക്ഷിച്ചവൾ പറന്നു പോകുമ്പോൾ 
കാടൊരു മൊട്ടകുന്നായിരുന്നു ...
കൂടൊരു കുട്ടിയുടെ കയ്യിലായിരുന്നു...
കൂടിരുന്ന മരം -
നൂറു കഷ്ണങ്ങളായി ,
നുറുങ്ങി കിടക്കുകയായിരുന്നു..
-- 

Thursday, October 29, 2015

കവിത ഉള്ള രണ്ടാത്മാക്കളുടെ ആത്മഭാഷണങ്ങൾ
























ഒറ്റശിഷ്ടം ...
നാമെന്ന ഇരട്ട ചങ്ക് ...
ഇത് പറയുമ്പോളുണ്ടാകുന്ന
പൊരുത്തവും പൊരുത്തക്കേടും;
തിരിച്ചറിയുന്നതിലെ അപാകതയിലാണ്-
നീയും ഞാനും
പങ്കുകച്ചവടക്കാരാകുന്നത്...

എന്റെ മൌനം വിവര്‍ത്തനം ചെയ്യാനുള്ള
ഭാഷ ഭൂമിയില്‍ ഉണ്ടായിട്ടില്ലെന്ന് അവൾ.....
ഒരു വാക്കിന്റെ പോലും ആവശ്യമില്ലാതെ...
കണ്ണുകൾ കൊണ്ട് കഥപറയാതെ ,
ചുണ്ടോടു ചുണ്ട് ചേർക്കാതെ ..
ശലഭങ്ങൾ വന്നു മുത്താതെ വിരിയുന്ന പൂവുപോലെ ...
നീ എഴുതുന്ന കവിതകളില്ലേ
മൗനം കൊണ്ടെഴുതുന്ന കവിതകൾ ...
ആ കവിതകളിലാണ് ഞാൻ എന്നെ കണ്ടെത്താറുള്ളത് ....
നിന്റെ സ്നേഹം തുടിക്കുന്നത് കാണാറുള്ളത്‌ ...
നിന്‍റെ മൌനത്തിന്റെ സംഗീതം
കേള്‍ക്കുന്നൊരു കാതുണ്ടെനിക്ക് ..
ഒടുവിലേക്ക്എഴുതാൻ മാറ്റി നിർത്തിയിരിക്കുകയാണ് -
നിന്റെ മൗനത്തെ വിവർത്തനം ചെയ്തൊരു കവിത ..
അതായിരിക്കും എന്റെ അവസാന കവിത ...
(എഴുതപ്പെടാത്ത കവിതകള്‍
ബാക്കി വെയ്ക്കുന്നത് എനിക്ക് നിന്നോടുള്ള
സ്വാര്‍ത്ഥതയാണ് ...)
ഈ മാറ്റി നിർത്തലുകളിൽ ആണ്
ലോകം തകിടം മറിയുന്നത് !!!
പൂവുകള്‍ വാടും,
ആകാശം വീഴും ......
മാറ്റി നിർത്തുമ്പോള്‍ -
തകര്‍ക്കപ്പെടുന്ന ആകാശം,
സദാചാരികള്‍ താങ്ങി നിറുത്തും ...
ഞാനും നീയും മാത്രം നേരെ നില്ക്കുമ്പോൾ
ലോകം മുഴുവൻ തലകീഴായ്ക്കിടക്കും.
ഒരു റിവേർസബിൾ (സദാചാര) മാറ്റം ...
വെളിച്ചം കട്ടെടുക്കാത്ത ആൾക്കാർ
നിറയുന്ന ലോകത്തിന്റെ തെളിവ് എവിടെ?
അതിന്റെ ചിത്രങ്ങൾ കാണിച്ചു തരൂ..?
നമുക്ക് രണ്ടാൾക്കുമിടയിലെ
വലിയ / ചെറിയ തുരുത്തുണ്ടല്ലോ .. അവിടെ .
അവിടെയാണാ ലോകം ...
നിന്റെ -
ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
അറിയാതെ കണ്ണടയ്ക്കുന്നു..
ഇരുട്ടിൽ കാണുന്നു...
എല്ലാം കറുപ്പിൽ കാണുന്നു..
എല്ലാ നിറവും കറുപ്പാണെന്ന് കുറിക്കുന്നു...
കറുപ്പഴക്
കറുപ്പിനഴക്
കറുപ്പിനേഴഴക് ...
പത്തിൽ ഏഴാണൊ / ഏഴ് നൂറിൽ ആണോ
എന്ന അവ്യക്തതയിലാണ് ..
കറുപ്പിന്റെ അഴകിനെ - കവി
തന്ത്രപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത് ..
നിന്റെ ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
കണ്ണു തുറന്നു വയ്ക്കാറുണ്ട് ...
കറുപ്പിന് ഏഴഴക് എന്നെഴുതിയത്
വലിയ കവിയുടെ ഏറ്റവും -
വലിയ നുണ...
ഇരട്ട ശിഷ്ടം .,
നമെന്ന ഒറ്റചങ്ക്....
എന്നുപറയാത്തിടത്തോളം -
എല്ലാ പുലരിയും കറുപ്പണ് .....
എല്ലാ തീവ്രതയും കറുപ്പാണ്...
തീവ്രമായെതെല്ലാം കറുപ്പാണ്...
കൂട്ടുകവിത with Chinchu Rosa

Friday, October 23, 2015

ചിറ്റാമ്പൽ

ആയിരം പൂർണേന്ദു ഒന്നിച്ചുദിച്ച പോലെത്ര -
നിലാവ് പൊഴിച്ച് പകലായ് ചമഞ്ഞാലുമാദിത്യാ ,
ചെറു ചിറ്റാമ്പൽ പൂവിനെന്നും
പ്രണയം നറുനിലാവിനോടല്ലേയുള്ളൂ .......





















ഞാൻ -
കല്ലെടുപ്പിച്ച തുമ്പിക്കുപോലും 
പറയാനുണ്ടാകും  നിന്നെ കുറിച്ച് ....

നീയേറെ കൗതുകത്തോടെന്നരുകിൽ 
ചിരിച്ചു കൊണ്ടിരിക്കുന്നൊരോർമയിൽ,
ഇന്നും ഒരു തുമ്പി -
കല്ലെടുക്കുന്നുണ്ട് ...

എത്രയെന്നറിയുവാൻ
















ഏതു മരപ്പൊക്കത്തോളം വളരണം 
എന്നിലേക്കൊന്ന്  നീ  ചേക്കേറുവാൻ ...........

ഏതു  കഥയിലെ പൂമരമാകണം ,
എത്ര വർഷകാലം  നനയണം ,
എത്ര വേനലിൽ വേകണം ,
എത്ര സന്ധ്യതൻ  കുങ്കുമം ചാലിച്ചെത്ര,
യുഗങ്ങളീ വഴിയിലോറ്റയ്ക്ക് -
കാത്തുനിൽക്കണം... 
ഏതു പുഴയിലേക്കു വേരുകളാഴ്ത്തണം ..
ഉള്ളിലേതു പൂവിന്റെ 
ഹൃദയം ഒളിപ്പിക്കണം .... 

ആത്മശാന്തി

കുടുംബസമേതം അവർ 
കാശിയിലും രമേശ്വരത്തും പോയി തൊഴുതു...
അച്ഛന്റെ ആത്മശാന്തിക്കുവേണ്ടി 
മനസ്സുരുകി പ്രാർത്ഥിച്ചു ..

ചിതാഭസ്മം ഗംഗയിൽ ഒഴുക്കുമ്പോൾ,


"കണ്ണടയും മുൻപ് 
കാശിയിലും രാമേശ്വരത്തും പോണം 
ഗംഗയിലൊന്നു മുങ്ങി കുളിക്കണം 
എന്നൊക്കെ മുത്തശ്ശന് ആഗ്രഹമുണ്ടായിരുന്നെന്ന് "

കൊച്ചുമകൻ പറയുന്നുണ്ടായിരുന്നു.. 

അപ്രഖ്യാപിത കവിത

സ്വയം പ്രഖ്യാപിത പെങ്ങന്മാർ ഒരുപാടുള്ള,
അപ്രഖ്യാപിത കാമുകനാണ് ഞാൻ ...........

Wednesday, October 14, 2015

പ്രകാശസംശ്ലേഷണം

















വെയിലേറ്റു വാടിയതല്ല...
അവനില്ലാതെന്നിൽ -
പ്രാണനില്ലെന്ന്  - ഒരില,
നിലാവിന്റെ പ്രണയത്തെ 
നിർഖേദം നിരസിക്കുന്നു... 

Monday, November 17, 2014

പൂവിന്റെ മനസ്സ്











പൂമ്പാറ്റ ചിറകുള്ള ,
കാട്ടുതുമ്പി -
ഇന്നലെയും വന്നിരുന്നു...
പിന്നാലെ ഒരു പൂവിന്റെ മനസ്സുമുണ്ടായിരുന്നു...
എന്റെ മുറിയിലാകെ ,
അവർ സല്ലപിച്ചു പാറി കളിച്ചുകൊണ്ടിരുന്നു ....
ജനാലയ്ക്കപ്പുറം
ചെമ്പകച്ചോട്ടിൽ
വസന്തം വന്നു കാത്തു നിൽക്കുന്നെന്ന്
ഒരു മിന്നാമിനുങ്ങ് വന്നു -
പറഞ്ഞിട്ടു പോയി.....
ഇടയ്ക്കെപ്പൊഴോ -
മിന്നാമിനുങ്ങുകൾ മാത്രമുള്ള ,
താഴ്വാരത്തെ കുറിച്ച് അവൻ -
പൂവിന്റെ കാതിൽ സ്വകാര്യം പറഞ്ഞു...
നമുക്കവിടേക്ക് പോകാം
അവിടേക്കു പോകാമെന്ന്
പൂവിന്റെ മനസ്സ് കിന്നരിക്കുന്നതും കേട്ടു .....
ആയിരം മിന്നാമിനുങ്ങുകൾക്കു-
നടുവിൽ ;
ഞാനവളെ ചേർത്തു ചുംബിക്കുമ്പോളാണ്
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി ,
അവിടേക്കെത്തുന്നത് .....
പൂവിന്റെ മനസ്സിപ്പോൾ
തുമ്പി ചിറകുകൾക്കു പുറത്തിരുന്ന്
പുതിയ ലോകം ആസ്വദിക്കുകയാണ് ....
നാമൊരുമിച്ചു നട്ട -
ചെമ്പകച്ചോട്ടിൽ
വസന്തം വന്നു കാത്തു നിൽക്കുന്നെന്ന്
അവളോട്‌ പറയുമ്പോൾ
അവൾ എനിക്കൊരു-
ചെമ്പകപ്പൂവ് തന്നു......
ഞാനാപ്പൂവിനെ താലോലിക്കുമ്പോഴും ,
ചുംബിക്കുമ്പോഴും ,
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി
രൂക്ഷമായി എന്നെ തന്നെ -
നോക്കി നിൽക്കയായിരുന്നു .......
ഇപ്പോൾ പൂവിന്റെ മനസ്സ്
തുമ്പി തന്റെ ഹൃദയത്തോട്
ചേർത്ത് പിടിച്ചിരിക്കയാണ്‌...
ഞൊടിയിടയിൽ -
ആയിരത്തിൽ ഒരു മിന്നാമിനുങ്ങോഴികെ ,
ബാക്കിയെല്ലാം എവിടെക്കോ അപ്രത്യക്ഷമായി...
താഴ്വാരമാകെ -
കൂരിരുട്ടിന്റെ കൊടിയ നിശബ്ദതയിലാണ്ടു പോയി....
ജനാലയ്ക്കപ്പുറം -
നിലാവിനോട് വസന്തം
തിരികെ പോകാനുള്ള വഴി ,
ചോദിക്കുന്നെന്നു പറഞ്ഞിട്ട്
അവശേഷിച്ച മിന്നാമിനുങ്ങും
എവിടെക്കോ മറഞ്ഞു...
ആദ്യം തൊടിയിൽ എത്തിയത്
ഞാനായിരുന്നു ...
തൊടിയിലാകെ -
നിലാവ് പെയ്യുന്നുണ്ട്...
ചെമ്പക ചില്ലയിൽ
വസന്തം മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നു....
അവൾ അപ്പോൾ -
നീലചിറകുള്ള ചിത്രശലഭത്തിനു പിന്നാലെ ,
ഓടുകയായിരുന്നു....
ഓടി ഓടി തളർന്നവൾ
എന്നോട് പരിഭവിക്കുമ്പോളാണ്
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി
തൊടിയിലേക്കെത്തുന്നത്...
ഇപ്പോഴും പൂവിന്റെ മനസ്സ്
ഹൃദയത്തോട് ചേർന്ന് തന്നെ ഇരുപ്പുണ്ട്‌...
അവരുടെ സ്നേഹത്തിൽ എനിക്കസൂയ തോന്നി...
തെന്നലിനൊപ്പം ചെന്നവർ
വസന്തത്തിനോട് മടങ്ങരുതെന്നപേക്ഷിക്കുന്നത് കണ്ടു...
ഇതൊന്നും ശ്രദ്ധിക്കാതെയവൾ
നീലചിറകുള്ള ചിത്രശലഭത്തിനു -
വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു .....
അവരുടെ സ്നേഹത്തിൽ എനിക്കസൂയ -
പെരുകി പെരുകി വന്നു..
നീലചിറകുള്ള ചിത്രശലഭത്തിനെ
പിടിച്ചവളുടെ കയ്യിൽ കൊടുക്കുമ്പോൾ
നിലാവ് പോയ വഴിയെ
വസന്തം ഇറങ്ങി നടന്നു...
പൂവിന്റെ മനസ്സെന്നെ -
നിസ്സഹായതയോടെ ,
തുറിച്ചു നോക്കുന്നുണ്ടായിരുന്നു...
ഞാൻ നോക്കി നോക്കി നിൽക്കെ ,
കാട്ടുതുമ്പിയുടെ
പൂമ്പാറ്റ ചിറകടർന്നു
ചെമ്പകചോട്ടിൽ വീണു...
പൂവിന്റെ മനസ്സ്
താഴെവീണേഴായ് ചിതറി....
നീലചിറകിനോട് ചേർന്ന് മുളയ്ക്കാൻ തുടങ്ങി...
ആർദ്രമാരോ
വിളിക്കുന്നതു കേട്ടാണ്
ഞാനുണർന്നത് ...
മുറിയിലപ്പോൾ
അവൾ മയങ്ങുന്നുണ്ടായിരുന്നു...
ജനാലയ്ക്കപ്പുറം
ചെമ്പകചോട്ടിൽ
രണ്ടു മിന്നാമിനുങ്ങുകൾ
വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു...

Wednesday, April 30, 2014

നട്ടുച്ചയുടെ യാത്രവണ്ടി നീങ്ങി തുടങ്ങുമ്പോൾ ...

അവരിരുവർക്കുമിടയിൽ നിന്നും 
ഒരു റെയിൽപാത നീണ്ടു നീണ്ടു പോകും .... 

അപഥ സഞ്ചാരത്തിന്റെ 
വാതിലിലൂടെ -
പെട്ടന്നൊരേകാന്ത നാടകത്തിലേക്കയാൾ
നിലതെറ്റി വീഴും ....
അരങ്ങിലെ അരണ്ട കാഴ്ച്ചയിൽ
ജനാലക്കപ്പുറത്തേക്ക് കൈയ്യെത്തിച്ച്
ചെമ്പകപൂവെന്നു താലോലിച്ചൊരു -
ചെമ്പരത്തി പൂവ് ചെവിയിൽ ചൂടും ...
ഉള്ളിലൊരു മുറിവ് നീറുന്നെന്നു-
ചുവരുകളോട് പരിഭവിക്കും ...
ഞാനറിയാതെ എന്നിൽ നിന്നവൾ
ഒഴുകുന്നെന്നു കരയും ...
ഇടയ്ക്കിടെ -
ഓലപ്പീലിക്കപ്പുറത്തേക്ക്
കണ്ണെറിഞ്ഞു,
വീണ്ടും വേണ്ടുമാ കവിത പാടും ...

"ഒടുവിലൊരോർമ്മതൻ ചിറകുമായ്
അമ്പിളി ദൂരെ പോയ്‌ മറയേ...
കത്തുമൊരായിരം ചോദ്യമായ്
എന്തിനോ നീയും മഞ്ഞു പോകെ ...
ഇരവിന്നഗാത മൗനത്തിൽ നിന്നും -
മരണം മണക്കുന്നു ..
എന്റെ മരണം മണക്കുന്നു... "

പലയാവർത്തി പാടും
പാടി പാടി എപ്പോഴോ ...
ഒരിക്കൽക്കൂടി വേദനവാരി ചൂടി തളർന്നുറങ്ങും...
കൂട്ടി വച്ച രാത്രി സ്വപ്നങ്ങളിൽ
അയാൾ അവൾക്കൊപ്പം
പുറത്തിറങ്ങും ..

കുന്നുകളിലും
താഴ് വ്വാരങ്ങളിലും
പുഴയുടെ തീരത്തും
കടലോരത്തും പോയി,
അവളുടെ മടിയിൽ തലചായ്ച്ചുറങ്ങും...
മഴക്കാലം മുഴുവൻ
ഒന്നിച്ചൊരു കുടക്കീഴിൽ നടന്നു തീർക്കും...
മഞ്ഞുകാല രാത്രികളിൽ
ചുംബന കുളിരിന്റെ
ഇടർച്ച തോരും വരെ മാറോടു ചേർക്കും...
മെല്ലെ മെല്ലെ സ്വപ്നത്തിന്റെ ഭാവം മാറും..
അപരിചിതമായ ഇടവഴി,
കെട്ടിപുണർന്നും വേർപിരിഞ്ഞും
അറ്റമില്ലാതെ നീണ്ടു കിടക്കുന്ന -
റെയിൽ പാളങ്ങൾ...
അരൂപങ്ങളായ മുഖങ്ങൾ..
അവ്യക്തമായ ശബ്ദ ശകലങ്ങൾ...
ആയിരം കൂട്ടമണിയോച്ചകൾ..
ഘോരാന്തകര കറുപ്പ്..
വാവൽ കലമ്പൽ ...
ദുഃസ്വപനത്തിന്റെ ചരുവിൽ നിന്ന്
വീണ്ടും വീണ്ടുമൊരു തീവണ്ടി
ചൂളമടിച്ചു പായുന്നു...

നട്ടുച്ചയുടെ യാത്രവണ്ടി ,
നീങ്ങി തുടങ്ങുന്നു...
അവരിരുവർക്കുമിടയിൽ നിന്നും
ഒരു റെയിൽപാത നീണ്ടു നീണ്ടു പോകുന്നു...

ഇനി ഒരിക്കലും
അവസാനിക്കനിടയില്ലാത്തൊരേകാന്ത -
നാടക രംഗത്തിൽ
ജീവിതത്തിന്റെ പകൽ അസ്തമിച്ചയാൾ
ഞെട്ടിയുണരുന്നു ...
വീണ്ടുമാ കവിത പാടുന്നു ...

"ഒടുവിലൊരോർമ്മതൻ ചിറകുമായ്
അമ്പിളി ദൂരെ പോയ്‌ മറയേ...
കത്തുമൊരായിരം ചോദ്യമായ്
എന്തിനോ നീയും മഞ്ഞു പോകെ ...
ഇരവിന്നഗാത മൗനത്തിൽ നിന്നും -
മരണം മണക്കുന്നു ..
എന്റെ മരണം മണക്കുന്നു... " 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....