Thursday, October 29, 2015

കവിത ഉള്ള രണ്ടാത്മാക്കളുടെ ആത്മഭാഷണങ്ങൾ
























ഒറ്റശിഷ്ടം ...
നാമെന്ന ഇരട്ട ചങ്ക് ...
ഇത് പറയുമ്പോളുണ്ടാകുന്ന
പൊരുത്തവും പൊരുത്തക്കേടും;
തിരിച്ചറിയുന്നതിലെ അപാകതയിലാണ്-
നീയും ഞാനും
പങ്കുകച്ചവടക്കാരാകുന്നത്...

എന്റെ മൌനം വിവര്‍ത്തനം ചെയ്യാനുള്ള
ഭാഷ ഭൂമിയില്‍ ഉണ്ടായിട്ടില്ലെന്ന് അവൾ.....
ഒരു വാക്കിന്റെ പോലും ആവശ്യമില്ലാതെ...
കണ്ണുകൾ കൊണ്ട് കഥപറയാതെ ,
ചുണ്ടോടു ചുണ്ട് ചേർക്കാതെ ..
ശലഭങ്ങൾ വന്നു മുത്താതെ വിരിയുന്ന പൂവുപോലെ ...
നീ എഴുതുന്ന കവിതകളില്ലേ
മൗനം കൊണ്ടെഴുതുന്ന കവിതകൾ ...
ആ കവിതകളിലാണ് ഞാൻ എന്നെ കണ്ടെത്താറുള്ളത് ....
നിന്റെ സ്നേഹം തുടിക്കുന്നത് കാണാറുള്ളത്‌ ...
നിന്‍റെ മൌനത്തിന്റെ സംഗീതം
കേള്‍ക്കുന്നൊരു കാതുണ്ടെനിക്ക് ..
ഒടുവിലേക്ക്എഴുതാൻ മാറ്റി നിർത്തിയിരിക്കുകയാണ് -
നിന്റെ മൗനത്തെ വിവർത്തനം ചെയ്തൊരു കവിത ..
അതായിരിക്കും എന്റെ അവസാന കവിത ...
(എഴുതപ്പെടാത്ത കവിതകള്‍
ബാക്കി വെയ്ക്കുന്നത് എനിക്ക് നിന്നോടുള്ള
സ്വാര്‍ത്ഥതയാണ് ...)
ഈ മാറ്റി നിർത്തലുകളിൽ ആണ്
ലോകം തകിടം മറിയുന്നത് !!!
പൂവുകള്‍ വാടും,
ആകാശം വീഴും ......
മാറ്റി നിർത്തുമ്പോള്‍ -
തകര്‍ക്കപ്പെടുന്ന ആകാശം,
സദാചാരികള്‍ താങ്ങി നിറുത്തും ...
ഞാനും നീയും മാത്രം നേരെ നില്ക്കുമ്പോൾ
ലോകം മുഴുവൻ തലകീഴായ്ക്കിടക്കും.
ഒരു റിവേർസബിൾ (സദാചാര) മാറ്റം ...
വെളിച്ചം കട്ടെടുക്കാത്ത ആൾക്കാർ
നിറയുന്ന ലോകത്തിന്റെ തെളിവ് എവിടെ?
അതിന്റെ ചിത്രങ്ങൾ കാണിച്ചു തരൂ..?
നമുക്ക് രണ്ടാൾക്കുമിടയിലെ
വലിയ / ചെറിയ തുരുത്തുണ്ടല്ലോ .. അവിടെ .
അവിടെയാണാ ലോകം ...
നിന്റെ -
ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
അറിയാതെ കണ്ണടയ്ക്കുന്നു..
ഇരുട്ടിൽ കാണുന്നു...
എല്ലാം കറുപ്പിൽ കാണുന്നു..
എല്ലാ നിറവും കറുപ്പാണെന്ന് കുറിക്കുന്നു...
കറുപ്പഴക്
കറുപ്പിനഴക്
കറുപ്പിനേഴഴക് ...
പത്തിൽ ഏഴാണൊ / ഏഴ് നൂറിൽ ആണോ
എന്ന അവ്യക്തതയിലാണ് ..
കറുപ്പിന്റെ അഴകിനെ - കവി
തന്ത്രപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നത് ..
നിന്റെ ചിത്രം ഓർമിച്ചെടുത്ത് വരയ്ക്കുമ്പോഴും
നിന്നെ ഓർക്കുമ്പോഴും- ഞാൻ
കണ്ണു തുറന്നു വയ്ക്കാറുണ്ട് ...
കറുപ്പിന് ഏഴഴക് എന്നെഴുതിയത്
വലിയ കവിയുടെ ഏറ്റവും -
വലിയ നുണ...
ഇരട്ട ശിഷ്ടം .,
നമെന്ന ഒറ്റചങ്ക്....
എന്നുപറയാത്തിടത്തോളം -
എല്ലാ പുലരിയും കറുപ്പണ് .....
എല്ലാ തീവ്രതയും കറുപ്പാണ്...
തീവ്രമായെതെല്ലാം കറുപ്പാണ്...
കൂട്ടുകവിത with Chinchu Rosa

Friday, October 23, 2015

ചിറ്റാമ്പൽ

ആയിരം പൂർണേന്ദു ഒന്നിച്ചുദിച്ച പോലെത്ര -
നിലാവ് പൊഴിച്ച് പകലായ് ചമഞ്ഞാലുമാദിത്യാ ,
ചെറു ചിറ്റാമ്പൽ പൂവിനെന്നും
പ്രണയം നറുനിലാവിനോടല്ലേയുള്ളൂ .......





















ഞാൻ -
കല്ലെടുപ്പിച്ച തുമ്പിക്കുപോലും 
പറയാനുണ്ടാകും  നിന്നെ കുറിച്ച് ....

നീയേറെ കൗതുകത്തോടെന്നരുകിൽ 
ചിരിച്ചു കൊണ്ടിരിക്കുന്നൊരോർമയിൽ,
ഇന്നും ഒരു തുമ്പി -
കല്ലെടുക്കുന്നുണ്ട് ...

എത്രയെന്നറിയുവാൻ
















ഏതു മരപ്പൊക്കത്തോളം വളരണം 
എന്നിലേക്കൊന്ന്  നീ  ചേക്കേറുവാൻ ...........

ഏതു  കഥയിലെ പൂമരമാകണം ,
എത്ര വർഷകാലം  നനയണം ,
എത്ര വേനലിൽ വേകണം ,
എത്ര സന്ധ്യതൻ  കുങ്കുമം ചാലിച്ചെത്ര,
യുഗങ്ങളീ വഴിയിലോറ്റയ്ക്ക് -
കാത്തുനിൽക്കണം... 
ഏതു പുഴയിലേക്കു വേരുകളാഴ്ത്തണം ..
ഉള്ളിലേതു പൂവിന്റെ 
ഹൃദയം ഒളിപ്പിക്കണം .... 

ആത്മശാന്തി

കുടുംബസമേതം അവർ 
കാശിയിലും രമേശ്വരത്തും പോയി തൊഴുതു...
അച്ഛന്റെ ആത്മശാന്തിക്കുവേണ്ടി 
മനസ്സുരുകി പ്രാർത്ഥിച്ചു ..

ചിതാഭസ്മം ഗംഗയിൽ ഒഴുക്കുമ്പോൾ,


"കണ്ണടയും മുൻപ് 
കാശിയിലും രാമേശ്വരത്തും പോണം 
ഗംഗയിലൊന്നു മുങ്ങി കുളിക്കണം 
എന്നൊക്കെ മുത്തശ്ശന് ആഗ്രഹമുണ്ടായിരുന്നെന്ന് "

കൊച്ചുമകൻ പറയുന്നുണ്ടായിരുന്നു.. 

അപ്രഖ്യാപിത കവിത

സ്വയം പ്രഖ്യാപിത പെങ്ങന്മാർ ഒരുപാടുള്ള,
അപ്രഖ്യാപിത കാമുകനാണ് ഞാൻ ...........

Wednesday, October 14, 2015

പ്രകാശസംശ്ലേഷണം

















വെയിലേറ്റു വാടിയതല്ല...
അവനില്ലാതെന്നിൽ -
പ്രാണനില്ലെന്ന്  - ഒരില,
നിലാവിന്റെ പ്രണയത്തെ 
നിർഖേദം നിരസിക്കുന്നു... 

Monday, November 17, 2014

പൂവിന്റെ മനസ്സ്











പൂമ്പാറ്റ ചിറകുള്ള ,
കാട്ടുതുമ്പി -
ഇന്നലെയും വന്നിരുന്നു...
പിന്നാലെ ഒരു പൂവിന്റെ മനസ്സുമുണ്ടായിരുന്നു...
എന്റെ മുറിയിലാകെ ,
അവർ സല്ലപിച്ചു പാറി കളിച്ചുകൊണ്ടിരുന്നു ....
ജനാലയ്ക്കപ്പുറം
ചെമ്പകച്ചോട്ടിൽ
വസന്തം വന്നു കാത്തു നിൽക്കുന്നെന്ന്
ഒരു മിന്നാമിനുങ്ങ് വന്നു -
പറഞ്ഞിട്ടു പോയി.....
ഇടയ്ക്കെപ്പൊഴോ -
മിന്നാമിനുങ്ങുകൾ മാത്രമുള്ള ,
താഴ്വാരത്തെ കുറിച്ച് അവൻ -
പൂവിന്റെ കാതിൽ സ്വകാര്യം പറഞ്ഞു...
നമുക്കവിടേക്ക് പോകാം
അവിടേക്കു പോകാമെന്ന്
പൂവിന്റെ മനസ്സ് കിന്നരിക്കുന്നതും കേട്ടു .....
ആയിരം മിന്നാമിനുങ്ങുകൾക്കു-
നടുവിൽ ;
ഞാനവളെ ചേർത്തു ചുംബിക്കുമ്പോളാണ്
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി ,
അവിടേക്കെത്തുന്നത് .....
പൂവിന്റെ മനസ്സിപ്പോൾ
തുമ്പി ചിറകുകൾക്കു പുറത്തിരുന്ന്
പുതിയ ലോകം ആസ്വദിക്കുകയാണ് ....
നാമൊരുമിച്ചു നട്ട -
ചെമ്പകച്ചോട്ടിൽ
വസന്തം വന്നു കാത്തു നിൽക്കുന്നെന്ന്
അവളോട്‌ പറയുമ്പോൾ
അവൾ എനിക്കൊരു-
ചെമ്പകപ്പൂവ് തന്നു......
ഞാനാപ്പൂവിനെ താലോലിക്കുമ്പോഴും ,
ചുംബിക്കുമ്പോഴും ,
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി
രൂക്ഷമായി എന്നെ തന്നെ -
നോക്കി നിൽക്കയായിരുന്നു .......
ഇപ്പോൾ പൂവിന്റെ മനസ്സ്
തുമ്പി തന്റെ ഹൃദയത്തോട്
ചേർത്ത് പിടിച്ചിരിക്കയാണ്‌...
ഞൊടിയിടയിൽ -
ആയിരത്തിൽ ഒരു മിന്നാമിനുങ്ങോഴികെ ,
ബാക്കിയെല്ലാം എവിടെക്കോ അപ്രത്യക്ഷമായി...
താഴ്വാരമാകെ -
കൂരിരുട്ടിന്റെ കൊടിയ നിശബ്ദതയിലാണ്ടു പോയി....
ജനാലയ്ക്കപ്പുറം -
നിലാവിനോട് വസന്തം
തിരികെ പോകാനുള്ള വഴി ,
ചോദിക്കുന്നെന്നു പറഞ്ഞിട്ട്
അവശേഷിച്ച മിന്നാമിനുങ്ങും
എവിടെക്കോ മറഞ്ഞു...
ആദ്യം തൊടിയിൽ എത്തിയത്
ഞാനായിരുന്നു ...
തൊടിയിലാകെ -
നിലാവ് പെയ്യുന്നുണ്ട്...
ചെമ്പക ചില്ലയിൽ
വസന്തം മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നു....
അവൾ അപ്പോൾ -
നീലചിറകുള്ള ചിത്രശലഭത്തിനു പിന്നാലെ ,
ഓടുകയായിരുന്നു....
ഓടി ഓടി തളർന്നവൾ
എന്നോട് പരിഭവിക്കുമ്പോളാണ്
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി
തൊടിയിലേക്കെത്തുന്നത്...
ഇപ്പോഴും പൂവിന്റെ മനസ്സ്
ഹൃദയത്തോട് ചേർന്ന് തന്നെ ഇരുപ്പുണ്ട്‌...
അവരുടെ സ്നേഹത്തിൽ എനിക്കസൂയ തോന്നി...
തെന്നലിനൊപ്പം ചെന്നവർ
വസന്തത്തിനോട് മടങ്ങരുതെന്നപേക്ഷിക്കുന്നത് കണ്ടു...
ഇതൊന്നും ശ്രദ്ധിക്കാതെയവൾ
നീലചിറകുള്ള ചിത്രശലഭത്തിനു -
വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു .....
അവരുടെ സ്നേഹത്തിൽ എനിക്കസൂയ -
പെരുകി പെരുകി വന്നു..
നീലചിറകുള്ള ചിത്രശലഭത്തിനെ
പിടിച്ചവളുടെ കയ്യിൽ കൊടുക്കുമ്പോൾ
നിലാവ് പോയ വഴിയെ
വസന്തം ഇറങ്ങി നടന്നു...
പൂവിന്റെ മനസ്സെന്നെ -
നിസ്സഹായതയോടെ ,
തുറിച്ചു നോക്കുന്നുണ്ടായിരുന്നു...
ഞാൻ നോക്കി നോക്കി നിൽക്കെ ,
കാട്ടുതുമ്പിയുടെ
പൂമ്പാറ്റ ചിറകടർന്നു
ചെമ്പകചോട്ടിൽ വീണു...
പൂവിന്റെ മനസ്സ്
താഴെവീണേഴായ് ചിതറി....
നീലചിറകിനോട് ചേർന്ന് മുളയ്ക്കാൻ തുടങ്ങി...
ആർദ്രമാരോ
വിളിക്കുന്നതു കേട്ടാണ്
ഞാനുണർന്നത് ...
മുറിയിലപ്പോൾ
അവൾ മയങ്ങുന്നുണ്ടായിരുന്നു...
ജനാലയ്ക്കപ്പുറം
ചെമ്പകചോട്ടിൽ
രണ്ടു മിന്നാമിനുങ്ങുകൾ
വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു...

Wednesday, April 30, 2014

നട്ടുച്ചയുടെ യാത്രവണ്ടി നീങ്ങി തുടങ്ങുമ്പോൾ ...

അവരിരുവർക്കുമിടയിൽ നിന്നും 
ഒരു റെയിൽപാത നീണ്ടു നീണ്ടു പോകും .... 

അപഥ സഞ്ചാരത്തിന്റെ 
വാതിലിലൂടെ -
പെട്ടന്നൊരേകാന്ത നാടകത്തിലേക്കയാൾ
നിലതെറ്റി വീഴും ....
അരങ്ങിലെ അരണ്ട കാഴ്ച്ചയിൽ
ജനാലക്കപ്പുറത്തേക്ക് കൈയ്യെത്തിച്ച്
ചെമ്പകപൂവെന്നു താലോലിച്ചൊരു -
ചെമ്പരത്തി പൂവ് ചെവിയിൽ ചൂടും ...
ഉള്ളിലൊരു മുറിവ് നീറുന്നെന്നു-
ചുവരുകളോട് പരിഭവിക്കും ...
ഞാനറിയാതെ എന്നിൽ നിന്നവൾ
ഒഴുകുന്നെന്നു കരയും ...
ഇടയ്ക്കിടെ -
ഓലപ്പീലിക്കപ്പുറത്തേക്ക്
കണ്ണെറിഞ്ഞു,
വീണ്ടും വേണ്ടുമാ കവിത പാടും ...

"ഒടുവിലൊരോർമ്മതൻ ചിറകുമായ്
അമ്പിളി ദൂരെ പോയ്‌ മറയേ...
കത്തുമൊരായിരം ചോദ്യമായ്
എന്തിനോ നീയും മഞ്ഞു പോകെ ...
ഇരവിന്നഗാത മൗനത്തിൽ നിന്നും -
മരണം മണക്കുന്നു ..
എന്റെ മരണം മണക്കുന്നു... "

പലയാവർത്തി പാടും
പാടി പാടി എപ്പോഴോ ...
ഒരിക്കൽക്കൂടി വേദനവാരി ചൂടി തളർന്നുറങ്ങും...
കൂട്ടി വച്ച രാത്രി സ്വപ്നങ്ങളിൽ
അയാൾ അവൾക്കൊപ്പം
പുറത്തിറങ്ങും ..

കുന്നുകളിലും
താഴ് വ്വാരങ്ങളിലും
പുഴയുടെ തീരത്തും
കടലോരത്തും പോയി,
അവളുടെ മടിയിൽ തലചായ്ച്ചുറങ്ങും...
മഴക്കാലം മുഴുവൻ
ഒന്നിച്ചൊരു കുടക്കീഴിൽ നടന്നു തീർക്കും...
മഞ്ഞുകാല രാത്രികളിൽ
ചുംബന കുളിരിന്റെ
ഇടർച്ച തോരും വരെ മാറോടു ചേർക്കും...
മെല്ലെ മെല്ലെ സ്വപ്നത്തിന്റെ ഭാവം മാറും..
അപരിചിതമായ ഇടവഴി,
കെട്ടിപുണർന്നും വേർപിരിഞ്ഞും
അറ്റമില്ലാതെ നീണ്ടു കിടക്കുന്ന -
റെയിൽ പാളങ്ങൾ...
അരൂപങ്ങളായ മുഖങ്ങൾ..
അവ്യക്തമായ ശബ്ദ ശകലങ്ങൾ...
ആയിരം കൂട്ടമണിയോച്ചകൾ..
ഘോരാന്തകര കറുപ്പ്..
വാവൽ കലമ്പൽ ...
ദുഃസ്വപനത്തിന്റെ ചരുവിൽ നിന്ന്
വീണ്ടും വീണ്ടുമൊരു തീവണ്ടി
ചൂളമടിച്ചു പായുന്നു...

നട്ടുച്ചയുടെ യാത്രവണ്ടി ,
നീങ്ങി തുടങ്ങുന്നു...
അവരിരുവർക്കുമിടയിൽ നിന്നും
ഒരു റെയിൽപാത നീണ്ടു നീണ്ടു പോകുന്നു...

ഇനി ഒരിക്കലും
അവസാനിക്കനിടയില്ലാത്തൊരേകാന്ത -
നാടക രംഗത്തിൽ
ജീവിതത്തിന്റെ പകൽ അസ്തമിച്ചയാൾ
ഞെട്ടിയുണരുന്നു ...
വീണ്ടുമാ കവിത പാടുന്നു ...

"ഒടുവിലൊരോർമ്മതൻ ചിറകുമായ്
അമ്പിളി ദൂരെ പോയ്‌ മറയേ...
കത്തുമൊരായിരം ചോദ്യമായ്
എന്തിനോ നീയും മഞ്ഞു പോകെ ...
ഇരവിന്നഗാത മൗനത്തിൽ നിന്നും -
മരണം മണക്കുന്നു ..
എന്റെ മരണം മണക്കുന്നു... " 

Sunday, December 22, 2013

പട്ടവും എന്റെ മനസ്സും


കൊതുകേ നിന്നോട്


മൗനം


എന്നിട്ടും

നിന്റെ ഒരു തുള്ളി കണ്ണുനീർ മതി,
ഞാനൊരു പെരുമഴയിലെന്ന പോലെ
നിന്നു നനയാൻ...
ഞാനൊരു പുരുഷായുസ്സു മുഴുവൻ
നിറഞ്ഞു പെയ്തിട്ടുമെന്തെ പെണ്ണെ,
നീയെന്നിലേക്കൊന്നു
ചാറുക പോലും ചെയ്യുന്നില്ല...

പെണ്ണേ നിന്നോട്




ഇന്നേ വരെ കാണാത്ത,
കേൾക്കാത്ത,
പേരറിയാത്ത നാട്ടിലെല്ലാം
പെണ്ണു കണ്ടു കണ്ടൊടുവില്‍
നിന്‍റെ വീട്ടില്‍ -
ഞാൻ എത്തും വരെ,
കരുതി വച്ചേക്കണേ ...
ഒരു കപ്പു ചായയും ,
കാലിന്‍റെ പെരുവിരൽ -
തുമ്പിലൊരിത്തിരി നാണവും ...

ആത്മകഥ

എന്റെ കഥയിലെ നായകൻ ഞാൻ തന്നെയാണ് ...
കഥ - നായികയെക്കാൾ സസ്പെൻസായിരിക്കെ,
ക്ലൈമാക്സിൽ - തികച്ചും അപ്രതീക്ഷിതമായൊരിടവഴിയിൽ വച്ച്
എന്റെ നിഴലെന്നെ കുത്തി വീഴ്ത്തും വരെ ,
വില്ലനാരെന്നറിയാതെ നിഴലിനെയും വിശ്വസിച്ചങ്ങനെ ...

തുലാവർഷം

തുലാവർഷം പറഞ്ഞ കഥയോളം വരില്ല,
മറ്റൊരു കണ്ണീർ പരമ്പരയും .........

കാലം കളി തുടങ്ങിയത്

അന്നൊരു ഞായറാഴ്ച വൈകുന്നേരം
സിറ്റിയിലെ ട്രാഫിക് ബ്ലോക്കിൽ
മൂന്നു മാസത്തെ ഗർഭം മറന്നവൾ
ഡ്രൈവറോട് കയർക്കുകയാണ്..
കന്നി പ്രസവം പെണ്ണിന്റെ വീട്ടിലെന്നാചാരം.

"രാഹുകാലം തുടങ്ങും മുൻപ് വീട്ടിൽ കയറണം ..."

പുറപ്പെടും മുൻപ്
ഇറങ്ങാമെന്നു ഡ്രൈവറൊരു -
മൂന്നു പ്രാവശ്യം പറഞ്ഞതാണ് ....
ഇറങ്ങാമിറങ്ങാമെന്നു പറഞ്ഞവരെല്ലാം -
പിന്നെയും നിന്നൊരായിരം കാര്യം പറഞ്ഞു..
അല്ലെങ്കിലും എങ്ങോട്ടെങ്കിലും -
പുറപ്പെടും മുൻപാണല്ലോ
പറയാൻ വിശേഷങ്ങൾ കൂടുതൽ ...
എന്നിട്ടും - ഡ്രൈവറോട് കയർക്കുകയാണ്..
കൃത്യ സമയത്തിന് മുൻപ് വീട്ടിലെത്തിച്ചു -
ഡ്രൈവർ കഴിവ് തെളിയിച്ചു..

കാലം കളി തുടങ്ങിയത്
മറ്റൊരു ഞായറാഴ്ച വൈകുന്നേരമാണ് ....

സുഖ പ്രസവം ... ആണ്‍കുട്ടി ..
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ...
അച്ഛന്റെ അതെ മൂക്ക് ..
അമ്മയുടെ കണ്ണുകൾ ..
വന്നവർക്കെല്ലാമുണ്ടായിരുന്നു അഭിപ്രായങ്ങൾ...

പ്രസവ വേദനയ്ക്കിടയിലെപ്പോഴോ-
രാഹു വന്നതും പോയതും മാത്രം ആരുമറിഞ്ഞില്ല...
അല്ലെങ്കിൽ ആരും പറഞ്ഞില്ല..

വില്പ്പന ചരക്ക്



ഇലകൾ കൊഴിഞ്ഞൊരു വൃദ്ധ വൃക്ഷം
എന്നോട് പുഴയെ കുറിച്ചു ചോദിച്ചു ...
ഇരുപതു ഉറുപ്പികയുടെ
പായ്ക്കറ്റുകളിൽ വിപണിയിലെ
വില്പ്പന ചരക്കാണ്‌ പുഴയെന്നു -
പറഞ്ഞു ഞാനേറെ വേഗം നടന്നു,
പുഴതീർന്നു, വീട്ടിലേക്കു -
വീണ്ടുമൊരു പുഴവാങ്ങണം 

Sunday, October 20, 2013

ശിക്ഷ



















സ്കൂളിൽ പഠിക്കുന്ന കാലം -
യൂണിഫോമിനോടേറെ
കൊതിയാണെന്നെല്ലാരോടും
കള്ളം പറഞ്ഞു ...
സ്കൂളിൽ നിന്നു വീടെത്തിയാലും,
പൂരത്തിനു പോയാലും,
കല്യാണത്തിനു പോയാലും ,
ഉണ്ണുമ്പോഴും ,
ഉറങ്ങുമ്പോഴുമെല്ലാം-
കുപ്പായത്തിനു ഒരേ നിറമായിരുന്നു..

തൊടിയിൽ പോലീസും കള്ളനും
കളിക്കുന്നതിനിടയിൽ -
കുപ്പയമപ്പാടെ കീറിപോയി ...
അന്ന് ,
പുതു നിറത്തിലൊരു പുത്തൻ കുപ്പായത്തിനു -
കൊതിയുണ്ടെന്നു കരഞ്ഞപ്പോൾ ,
പിഞ്ചികീറിയ ബാല്യം
തുന്നി ചേർത്തുകൊണ്ട് അമ്മ പറഞ്ഞിട്ടുണ്ട് -
സമയദോഷം മാറട്ടെന്ന് ...
ചോദിക്കുമ്പോഴൊക്കെ -
അടുത്ത ഓണത്തിനെന്നച്ഛൻ
ഉറപ്പു പറയുമായിരുന്നു ...
ഓണവും വിഷുവും പലകുറി വന്നുപോയി ...
എന്നിട്ടും -
വീട്ടിലേക്കെത്തുന്ന ,
പുത്തൻ കുപ്പായത്തിനു മാത്രം
എന്നും ഒരേ നിറം ..

ഓരോ തവണ പുത്തൻ കുപ്പയവുമായി
വരുമ്പോഴും
പാടത്തെ ചേറുമണക്കുന്ന ,
തുന്നാനൊരിത്തിരി ഇടം-
ബാക്കിയില്ലാത്ത ,
നരച്ചു പിഞ്ചിയ പഴയ കുപ്പായം തന്നെയാണ്
അച്ഛൻ ധരിച്ചിരുന്നത് ...
പുത്തൻ കുപ്പായം കാണാൻ
അടുക്കളയിൽ നിന്നെത്തി നോക്കുന്ന -
അമ്മയുടെ സാരിതലപ്പിലുമുണ്ടായിരുന്നു ,
കരിമ്പനടിച്ച ജീവിതത്തിന്റെ പാടുകൾ...

എന്തുകൊണ്ടാണോ എന്തോ ?
ജീവപര്യന്തം
സമയദോഷത്തിനു
ശിക്ഷിച്ചിരിക്കയാണെന്നു തോന്നുന്നു.... 

തിരയും തീരവും

തീരം മറന്നൊരു തിര പിൻവലിയുന്നു...
ഉള്ളിന്റെയുള്ളിലൊരു -
നോവിന്റെ പെരുങ്കടലിരമ്പുന്നു ..
ആയിരം തിരകളായവ -
മിഴിയിലൊരു ചാലുകീറുന്നു ..
ചാലൊരു പുഴപോലൊഴുകി, വീണ്ടും -
കടല് തേടുന്നുണ്ടെങ്കിലും ...
തീരം മറന്നാ തിര പിൻവലിയുന്നു ... 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....