Saturday, March 2, 2013

മിഠായി പടക്കങ്ങള്‍



അ- യും  
അം - ഉം 
തമ്മില്‍ തെറ്റുന്ന കാലം..
ഒന്നും ഒന്നും 
കൂട്ടുവാനെനിക്ക്,
വിരലുകള്‍ തികയാതെ വരുമ്പോള്‍  ...
മാഷിന്‍റെ‍ വട്ടകണ്ണടയില്‍    
രണ്ടു കരിമീന്‍ 
വന്നു തെറിച്ചു നില്‍ക്കും ...  

നീളന്‍ ജുബ്ബയും 
കറുത്ത വട്ട കണ്ണടയും 
സദാവീര്‍ത്തു നില്‍ക്കുന്ന,
തുകല്‍ സഞ്ചിയും കൂടി കൂട്ടി  
മാഷെന്ന സങ്കല്‍പ്പത്തില്‍ നിന്നും 
ദീശ കുറച്ച് മെലിഞ്ഞുണങ്ങിയ,
മനുഷ്യന്‍ - അതാണ് കണക്കുമാഷ് ...
മേശമേല്‍ മാത്രമിരിക്കാറുള്ള -
മാഷ് പറയും ...
സഞ്ചിയില്‍ നിറയെ -
പടക്കങ്ങള്‍ ആണെന്ന് .... 
ചിലയ്ക്കുന്നവരുടെയും   
പഠിക്കാത്തവരുടെയും
കഴുത്തില്‍ കെട്ടിയിട്ടു -
പൊട്ടിക്കാനുള്ള പടക്കങ്ങള്‍ ...      

ജീവിതത്തിന്‍റെ മുഴുവന്‍ 
സങ്കലന, വ്യവകലന വ്യവസ്ഥകള്‍ 
വിരലുകളിലൂടെ കൂട്ടിയും കിഴിച്ചും 
പഠിപ്പിച്ചിട്ടു പോകുമ്പോള്‍ 
എല്ലാര്‍ക്കും എറിഞ്ഞു തരും 
മാഷിന്‍റെ തുകല്‍ സഞ്ചിയിലെ പടക്കങ്ങള്‍ ....
നാവില്‍ മധുരം കിനിഞ്ഞിറങ്ങുന്ന 
മിഠായി പടക്കങ്ങള്‍ ......... 
   

യോതിഷ് ആറന്മുള 

Thursday, February 28, 2013

ദിക്കറിയാ പൊട്ടന്‍




ഉദയം കൊണ്ടു രാത്രിയും
അസ്തമയം കൊണ്ടു പകലും
കട്ടെടുത്ത് -
ദിക്കറിയാ പൊട്ടന്‍
വിണ്ണില്‍ തെളിഞ്ഞും
കടലില്‍ ചാടിയും കളിക്കുന്നു .....

ഒരു കപ്പ് ചായയുടെ ഓര്‍മയ്ക്ക്
















പത്താം തരത്തില്‍ പഠിക്കുമ്പോള്‍ 
കാച്ചിയ എണ്ണയുടെ മണമുള്ള റോസിയോടു 
അയാള്‍ക്ക് തോന്നിയ ഇഷ്ടം ...
അവളുടെ കസിനായ റോഷന്റെ സിക്സ് -
പായ്ക്കിനു മുന്‍പിലാണ്
കുഴിവെട്ടി മൂടിയത് ......
ഇന്നലെ അയാള്‍ തലമൂത്ത-
കാരണവര്‍ക്കൊപ്പം,
അവളുടെ വീട്ടില്‍ കയറി ചെല്ലുമ്പോള്‍,
റോഷന്‍ ഉള്‍പ്പെടെ എല്ലാവരും ഉണ്ടായിരുന്നു ...
എന്നിട്ടും - അവളുടെ മുഖത്തുനോക്കി,
ഇഷ്ടമാണെന്ന് പറയാനുള്ള -
ധൈര്യം സ്വരൂപിക്കാന്‍ മാത്രം എന്തുമരുന്നാണ്,
അവള്‍ പകര്‍ന്ന -
ഒരു കപ്പ്‌ ചായക്കുണ്ടായിരുന്നത് .....


യോതിഷ് ആറന്മുള

Wednesday, February 20, 2013

ഓര്‍മയിലെ ബാല്യം


















ഗ്ലാസ്സില്ലാത്ത -
വട്ടകണ്ണടക്കുവേണ്ടി ഞാനും
വാശിപിടിച്ചു കരഞ്ഞിട്ടുണ്ട് ....
സമയം കൃത്യമായി-
കാണിക്കില്ലെങ്കിലും
എനിക്കും വേണമായിരുന്നു
അപ്പുറത്തെ കുഞ്ഞികുല്‍സുവിന്‍റെ
പോലത്തെ  പൊട്ടവാച്ച് ..
പിന്നെയൊരിക്കല്‍
തേന്മാവിന്‍റെ കൊമ്പിലെ
ചില്ലയില് ഒളിച്ചു കളിക്കുന്ന,
കള്ളക്കാറ്റിനെ ഓടിച്ചിട്ടു-
വട്ടം കറക്കണമെന്നു പറഞ്ഞു
അച്ഛനെയും പൊതിരെ തല്ലി...
ഒടുവില്‍ - വടക്കേലെ കണാരേട്ടന്‍
തേങ്ങയിടാന്‍ വന്നപ്പോള്‍
അച്ഛന്‍ പറഞ്ഞു ..
ഒരു പച്ചോലകൂടി ഇട്ടേക്ക്‌.
ചെക്കനിപ്പോ -
ഓലക്കളിപ്പാട്ടത്തിലാണ് കമ്പം ...


യോതിഷ് ആറന്മുള

Friday, February 15, 2013

അതിര്‍വരമ്പുകള്‍ .......














മരണം കുടിച്ചിറക്കി -
അവരുടെ പ്രണയം ,
രണ്ടു മതങ്ങളെ  തോല്‍പ്പിച്ചു ..
തെക്കോട്ടുള്ള യാത്രയില്‍
ഇടവഴിയില്‍ വെച്ച് ,
പ്രണയത്തിന്‍റെ  അവശേഷിപ്പുകളില്‍ ഒന്ന്
ഖബറിടം ലക്ഷ്യമാക്കിയും,
മറ്റൊന്ന് തെക്കെകണ്ടത്തിലെ പച്ച മണ്ണിലേക്കും
വേര്‍ പിരിഞ്ഞു ...
ആത്മഹത്യ ചെയ്ത പാപം - അവരെ,
നരകത്തിലേക്കെത്തിക്കുകയുള്ളു എന്ന് മതം....
അവിടെയെങ്കിലും -
ഒന്നാകുമെന്നു കരുതി - പക്ഷെ
മതത്തിന്‍റെ ശക്തമായ ഇടപെടല്‍
അവരെ രണ്ടു നരകത്തിലേക്ക്
വലിച്ചിട്ടു ...


യോതിഷ് ആറന്മുള

നോട്ട്: ഇനി എല്ലാ മതങ്ങള്‍ക്കും കൂടി ഒരു സ്വര്‍ഗ്ഗം / ഒരു നരകം എന്ന് മാത്രം വാദിക്കരുതെ...


Wednesday, February 13, 2013

ഇങ്ങനെയും ചിലര്‍


കൃഷ്ണേട്ടാ ...
ഞാനീ വീട്ടില്‍ വന്നകാലം മുതല്‍
കൃഷ്ണേട്ടനാണല്ലോ എന്റെ വീടിനു കാവല്‍ ...
എന്നിട്ടിപ്പോള്‍ ,
വീട് മലപ്പുറത്തുള്ള നമ്മുടെ -
ചങ്ങായിക്കു വില്‍ക്കുന്നു
പറഞ്ഞപ്പോള്‍ മുതല്‍
വീട്ടിലെ മൂത്തകാരണവര്‍
പറയുന്ന  പുകില് ...  കേട്ടോ?

ചങ്ങായീടെ
പുരകാക്കണയാള്    
മുഹമ്മദ്‌ ആണെങ്കില്‍ -
വില്‍ക്കാന്‍ മേനക്കെടണ്ടാന്നു...
മറ്റൊരു കൃഷ്ണനോ ശിവനോ
കാവലേല്‍പ്പിക്കുന്നവന്
കൊടുത്താല്‍ മതി പോലും ...

"എന്‍റെ  മതം  ഈ വീടിന്‍റെ ഐശ്വര്യം "
പരമകഷ്ടം തന്നെ...

യോതിഷ് ആറന്മുള

Thursday, February 7, 2013

ഭീരു











ഒരിക്കല്‍ പോലും
പ്രണയിചിട്ടില്ലാത്തവന്‍ 
എല്ലാ അര്‍ത്ഥത്തിലും ഭീരുവാണ് ...
അതിനു വേണ്ടി -
കണ്ടെത്തുന്ന ന്യായങ്ങള്‍ 
ഭീരുത്വം മറയ്ക്കാനുള്ള ഉപാധിയും ...


മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....