Thursday, November 23, 2017

ലക്ഷ്മണവ്യഥ

----------------------------------------------------------------------- 
ഇന്നലെ വരണ്ടതാണാ , കാനനപാതകൾ ..
ഇന്നലെ കരിഞ്ഞതാണാ കാട്ടുപൂവുകൾ ...
നന്നായി തെളിഞ്ഞ തടാകത്തിൽ
ഒരു തുള്ളി - കണ്ണുനീർ വീണു ,
മുറിഞ്ഞ നിശബ്ദത...
വാടികരിഞ്ഞ വരണമലർമാല്യം
കാലമൊന്നായ് തീർത്തതാം രേഖക-
ളാസുര മോഹച്ചുവടിനൊടുക്ക-
മവശേഷിപ്പിച്ചതാമോർമ്മകൾ...
ധൈര്യവീര്യം തകർന്നശ്രു തൂകുന്ന -
സത്യധർമ്മിഷ്ടാ ...
ഉള്ളിലീ ചിത്രമെത്ര മുള്ളുകൊള്ളുന്നു ...
നല്ലൊരു വാക്കുപൊലുമില്ല,
തെല്ലൊന്നു സാന്ത്വനിപ്പിക്കുവാൻ..
മറുജന്മമൊന്നെനിക്കില്ല ...
കയ്ക്കുന്ന നീരസ -
വിഷാദവിഷമിറക്കിയെന്തിന്നു -
സീതാപഹരണത്തെയോർത്തു,
വിതുമ്പുന്നു ജേഷ്ടാ... !!...
ആ - ദശമുഖമുടച്ചാഴിയിൽ തളയ്ക്കാൻ ...
ആത്മപീഡയും വ്യഥയുമീ വേവും മറക്കാൻ ...
താപസമൗനം വെടിഞ്ഞ്,
വാക്കലൊരു കൽപ്പന ..
ക്ഷമാ , ശീലഗുണം പരിത്യജിച്ച -
ർദ്ധ സമ്മതത്താലൊരു നോട്ടമെങ്കിലും
പകർന്നേകുക ...
ഹേ , മാരീച..
നീയാമപരന്നു -
പാടെ കവരാനുള്ള ,
വെറും മുക്തസൗന്ദര്യം
മാത്രമല്ലെന്റെ സ്വാമിനി ...
രാമനെന്നൊരേയുടലിൽ ചേർന്നമർന്ന് -
രാജാങ്കണവും,ഈ കാടും കടന്നവൾ..
അംഗരാജ്യം വെടിഞ്ഞ രാമന്റെ,
മരവുരിയുടുത്തേക-
പതീവ്രത തല്പയാണവൾ..
രാമനെന്നേക വിഹായസ്സിൽ
അലിഞ്ഞ മോഹപക്ഷിയാണവൾ..
ആശങ്കതെല്ലുമില്ലാതെ രാമ-
സുഖദുഃഖതിനൊപ്പമീ -
വനവാസത്തെയും വരിച്ചവൾ...
അഹോ! വയ്യിത്ര സങ്കടം ....
ഞാൻ കേട്ടരാമരോദനമശേഷം
ജേഷ്ഠന്റെയല്ലെന്നറിയാഞ്ഞതല്ല ..
വൃഥാപവാദം ഭയന്നുഴറിയോടിയീ -
ശഠനൻപൊട്‌ ക്ഷണിച്ചുവച്ചോരപായം...
നൈഷ്ടീക ജേഷ്ഠതപശക്തിയാൽ
തീർത്ത ലക്ഷ്മണരേഖ - കേവലം,
വൈഷയിക വേഷ പ്രച്ഛന്നത കൊണ്ടിത്ര -
തകരുമെന്നൊർത്തതില്ലീ മൂഢൻ ...
ഹോ, രാവണ ..
നീ തൊടുവിച്ച ഭ്രാന്തിൻ ക്രൂരമ്പുകൾ
കൊണ്ടതെൻ തോറ്റമാനസത്തിലാണ്...
ഹൃത്ത് ചക്രവാളത്തിലാ -
കനലെത്ര പൊള്ളിയെരിയുന്നു ...
പഞ്ചദോഷങ്ങളിൽ നീറുമീ -
വ്യഥിത കാണ്ഡത്തിലെന്റെ പാപകർമ്മം -
ജയിക്കുവാൻ ...
അഗ്നി ശുദ്ധിയാലെന്റെ
ചുടലയ്ക്ക് തീയൂട്ടുവാനൊരു -
ചിത കിട്ടിയെങ്കിൽ.....
ധൈര്യവീര്യം തകർന്നശ്രു തൂകുന്ന -
സത്യധർമ്മിഷ്ടാ ... മൽ -
ചിത്തത്തിലീ ചിത്രമെത്ര മുള്ളുകൊള്ളുന്നു ...

Thursday, June 30, 2016

ഇനി നമുക്ക് മണ്ണുകൊണ്ട് തുലാഭാരം നടത്താം..



പുഴയുടെ പേരും പറഞ്ഞ്,
പെരിയ ഗ്രാമ സങ്കടങ്ങളെക്കുറിച്ചു -
പാടാനോ ....
നഗര വിലാപ കാവ്യങ്ങൾ
പാടി കരയുവാനോ ....

ഒരു കവിയും വരില്ല ......

കാരണം -
അയാൾക്കിപ്പോൾ
ഒട്ടകങ്ങളെ കുറിച്ച് മാത്രമേ
പാടാൻ കഴിയു...

നീണ്ടു നിവർന്നു കിടക്കുന്ന
മണ്‍ വഴികളിൽ
ഒരിക്കൽ പോലും വഴിതെറ്റാതെ-
വീടെത്തിക്കാറുള്ള
ഒട്ടകങ്ങളെ കുറിച്ച് മാത്രം ........

Tuesday, June 28, 2016

"ദൈവം കുഴമ്പു മണക്കുന്ന - മുറിയിൽ വിശ്രമിക്കുമ്പോൾ,"


അയാൾ -
ഭാര്യാസമേതനായി,
കാശി, രാമേശ്വരം, ഹരിദ്വാർ വഴി
ഹിമാലയത്തിൽ വരെ -
ദൈവസമീക്ഷയോടെ അലഞ്ഞു ...
മകൻ പോയ വഴിയിലേക്ക്
നോക്കി "വൃദ്ധ ദൈവങ്ങൾ" ആദ്യം ചിരിച്ചു...
പിന്നീട് -
തമ്മിൽ തമ്മിൽ
നോക്കിയിരുന്ന കണ്ണുകളിൽ
അതിർത്തികൾ ലംഘിച്ചൊരു - കടൽ,
വന്നു നിറഞ്ഞു....

Monday, June 20, 2016

റൊട്ടി

നാളെയും
നേരം പുലരുമല്ലോന്നോർത്തോത്ത്,
നാളെയും കുഞ്ഞുങ്ങൾ
കരയുമല്ലോന്നുള്ളിൽ  ഭാരം കനത്ത്,
കഴിഞ്ഞു പോയതിനേക്കാൾ -
വരാനിരിക്കുന്ന പതിനായിരം
വിശപ്പുരാത്രികളെ കുറിച്ച്
വേവലാതിപ്പെട്ട് - ഇന്നും,
റൊട്ടി മൂന്നായി പങ്കു വയ്ക്കപ്പെട്ടു...

Thursday, April 28, 2016

ചെമ്പരത്തി

എത്ര ആത്മാർഥമായി -
ചെമ്പരത്തി ചെവിയിൽ
ചൂടിയാലും,
ഭ്രാന്തെന്നേ പറയൂ ...
ഇടനെഞ്ചുകീറി ,
ചോരകിനിയുന്ന -
ചങ്കു കാണിച്ചാലും
ചെമ്പരത്തിയെന്നേ പറയൂ ..
പൂവെന്ന് പോലും
ചേർത്ത് വിളിക്കാനറച്ച് ,
എന്നെ പൂക്കളിൽ
ദളിതനാക്കിയതാര് ..
ഇത്രമേൽ -
അടിപ്പെട്ടവനാക്കിയതാര് .


Tuesday, March 8, 2016

പരാതി



ഒരു വീട് ഉണരുന്നതു മുതൽ
ഉറങ്ങും വരെ -
പെണ്ണുടൽ  ഓടി തളരുന്നത് ...

നേരം പുലരുന്നതിനു മുൻപ്-
അടുക്കളയിൽ,
വിറകിനൊപ്പം പുകയുന്നത് ...
കഞ്ഞിക്കൊപ്പം തിളയ്ക്കുന്നത് ..
കടുകിനോപ്പം പൊട്ടിചിതറുന്നത്‌ ...

പെണ്ണായുസ്സ്
വീടുകൊണ്ട് തീരുന്നില്ലെന്ന്
പരിതപിക്കുന്നത്‌ ...

മാവേലി സ്റ്റൊറിലെ  തിരക്കിൽ നിന്ന് ,
റേഷൻ കടയിലെ ക്യൂവിലേക്ക് നീളുന്നത് ..
വിപണി ചന്തയിലെ മേടവെയിൽ
ചൂടിൽ നിന്ന്
പലചരക്കു കടയിലെ സാധനങ്ങളുടെ
ലിസ്റ്റിലേക്ക് വിയർത്തിറങ്ങുന്നത് ....

ദിനംപ്രതി -
കുട്ടികൾ
സ്കൂൾ
പ്രായമായ അച്ഛൻ
ആശുപത്രി ...

മാസംപ്രതി -
പാചകവാതകം
ഫോണ്‍ ബിൽ
കറണ്ടു ബിൽ ....
അങ്ങനെ അങ്ങനെ ,
ഓടി ഓടി നീ തളരുന്നത് ...

അറിയാം  പെണ്ണേ ...
നിന്റെ പരാതി ഇതൊക്കേയാണെന്നും
വീടിന്റെ രണ്ടു കാലുകൾ
നിന്റെതാണെന്നും ....

എങ്കിലും ഒന്ന് പറയട്ടെ...

വീട് ഉണരുന്നതു മുതൽ
ഉറങ്ങും വരെ -
പെണ്ണുടൽ  ഓടി തളരുന്നിടത്തെല്ലാം -

മീനവേനൽ ചൂടിലും ,
ഇടവപ്പാതിയിൽ കുതിർന്നും
പാടത്തും വരമ്പത്തും പോസ്റ്റിന്റെ മുകളിലും ,
വിയർത്തും നനഞ്ഞും ..
മാവേലി സ്റ്റൊറിലെ  തിക്കിലും തിരക്കിലും
ശാന്തനായി സാധനങ്ങൾ എടുത്തും  കൊടുത്തും,
റേഷൻ അരി അളന്നു തൂക്കിയും കുശലം ചോദിച്ചും,
വിപണി ചന്തയിൽ
ചുമടെടുത്തും,
ആണുടലും ഉണ്ടായിരുന്നു..

ജീവിതത്തിന്റെ കണക്കുകൾ തെറ്റുമോന്നു  ഭയന്ന് ...
കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കി നോക്കി ,
നീയുണരുന്നതിനു അല്പ്പമാത്ര  മുൻപ്
ഉറങ്ങാറുള്ള അവൻ...

സ്കൂളിലും  ,
ആശുപത്രിയിലും ,
ഗ്യാസ് ഏജേൻസിയിലും  ,
വിദ്യുച്ഛക്തി ബോർഡിലും,
ടെലഫോണ്‍ എക്സ്ചേഞ്ചിലും,
എന്നു വേണ്ട എല്ലായിടങ്ങളിലും ..
ഓരോരോ പണിയിൽ ഏർപ്പെട്ടു കൊണ്ട്
നിരവധി അനവധി ആണുടലുകൾ  ഓടിക്കൊണ്ടിരിക്കുന്നു...    

ആരോടും പരാതി പറയാനില്ലാത്ത
ഒരു പണിയുമായി,
അവനും വീടിന്റെ രണ്ടു  കാലാകുന്നുണ്ട്...
നിനക്ക് താങ്ങാകുന്നുണ്ട് ....

( 2016 ഫെബ്രുവരി ലക്കത്തിൽ പുടവ കുടുംബ മാസികയിൽ വന്ന കവിത )



 
 




Monday, February 29, 2016

ദ ഷെഫ്












ഫ്ലാറ്റിലെ കുട്ടികൾക്കുള്ള കളിസ്ഥലത്ത്, ഫ്ലാറ്റിന്റെ മറവുപറ്റിയുള്ള തണലിൽ കുട്ടികൾ കളിക്കുന്നു. പ്ലാസ്റ്റിക്‌ കൊണ്ട്  നിർമ്മിച്ച   കളിപാത്രങ്ങളിൽ   തരിമണലുകൊണ്ട് ചോറും ഉപയോഗശൂന്യമായ മലക്കറികൾകൊണ്ട് കറിയും വച്ച്, പഴയ കാലത്തിന്റെ അപ്ടേറ്റട് വേർഷൻ കണ്ട്, മൊബൈൽ യുഗത്തിന്റെ ചട്ടകൂടിനുള്ളിൽ ഒതുങ്ങുന്ന ബാല്യങ്ങളും കഞ്ഞീം കറീം വച്ച് കളിക്കുന്നുണ്ടല്ലോ എന്ന്  അറിയാതെ എന്നിൽ ആശ്വാസത്തിന്റെ  നിശ്വാസമുയർന്നു.  

 മുറ്റത്തെ മൂവാണ്ടൻ മാവിന്റെ തണലുപറ്റി മടന്തതണ്ട് കൊണ്ടുള്ള  തൂശനിലയിൽ, മണ്ണുകൊണ്ട് തുമ്പപ്പൂചോറും, വട്ടച്ചെടിയുടെ തളിരിലകൊണ്ട് പപ്പടവും, ചെമ്പരത്തിപ്പൂ കൊത്തിയരിഞ്ഞ ചീരതോരനും, കണ്ണഞ്ചിരട്ടചട്ടിയിൽ ഇഷ്ടിക പൊടിച്ച് വെള്ളം ചാലിച്ചതിൽ  കരിഞ്ഞ കുടമ്പുളിയും  മീനെന്നോണം കഷ്ണിച്ച മാവിലയും ചേർത്തുണ്ടാക്കിയ  മീൻകറിയും വിളമ്പി കുട്ടിക്കാലം വിരുന്നു വിളിച്ചു. ബാല്യകാലസ്മരണകളിലെവിടെയോ ഇരുന്ന് ഞാൻ  കുറച്ചു പച്ച മണ്ണ് വാരികുഴച്ചുണ്ടു.

കൂട്ടത്തിൽ അല്പം മുതിർന്ന,  മെലിഞ്ഞു നീണ്ട  പെൺകുട്ടിയാണ് കളിവീട്ടിലെ മുഖ്യഅതിഥി. മറ്റുള്ളവർ അവളെ നന്നായി സൽകരിക്കുന്നുണ്ട്. ഓരോരുത്തരും  അവരുടെ കറിയും കൂട്ടാനും വിളമ്പി കൊടുക്കുന്നു. കൂടുതൽ ഉത്സാഹം കാപ്പിരി മുടിയുള്ള പെൺകുട്ടിക്കാണ്.  വിളമ്പി വച്ചിരിക്കുന്നതെല്ലാം അതിഥി സ്വാദോടെ കഴിക്കുന്നു. ഓരോ കൂട്ടാനും തൊട്ടുകൂട്ടി, കോഴിക്കറിയിൽ മസാലകുറഞ്ഞുപോയെന്നും, പരിപ്പ് കുറച്ചുകൂടി വേകാനുണ്ടെന്നും മറ്റും പറയുന്നു. അതുവരെ കുറുമ്പ് കാട്ടിനടന്ന വഴക്കാളി ചെക്കൻ കൊണ്ടുവന്ന കറി കൂട്ടിയിട്ട്  അവൾ എന്തോ പറഞ്ഞു!. അവൻ കരഞ്ഞുകൊണ്ട്‌ ഫ്ലാറ്റിന്റെ രണ്ടാം ബ്ലോക്കിലേക്ക് ഓടിപോയി. 

പണ്ടൊക്കെ ഞങ്ങൾ കളിക്കുമ്പോൾ മൂവാണ്ടൻ മാവിന്റെ ചാഞ്ഞ ചില്ലയായിരുന്നു ചന്ത. ചന്തയിൽ പോയി മീൻ വാങ്ങുക, ഇഷ്ടിക പൊടിച്ചു മുളകുപൊടിയുണ്ടാക്കുക ഇത്യാദി പണികൾ ഒക്കെ ചെയ്തിരുന്നത് ആൺകുട്ടികളായിരുന്നു. ഇന്നിപ്പോ എല്ലാവരും കഞ്ഞി വയ്ക്കുന്നു കറി വയ്ക്കുന്നു. ഏതോ വീട്ടിൽ വന്ന അതിഥിയെ എല്ലാവരും ചേർന്ന് സല്ക്കരിക്കുന്നു. കളി എത്രയോ മാറിപോയിരിക്കുന്നു. 

"കഞ്ഞീം  കറീം കളിക്കാൻ എന്നെ കൂടി കൂട്ടുമോ? " 
ചോദ്യം കേട്ട് കുട്ടികളുടെ ആകാംക്ഷ മുറ്റിയ കണ്ണുകൾ എന്നിൽ തറച്ചു. എന്റെ കുസൃതിക്കു  മറുപടി പറഞ്ഞത്  ആ കാപ്പിരിമുടിയുള്ള  കുട്ടിയാണ്. 

"കഞ്ഞീംകരീമൊ ? അയ്യേ ! അതെന്താ ..?"
 അവളുടെ മുഖത്ത് ആശ്ചര്യം കലർന്നൊരു നുണക്കുഴി തെളിഞ്ഞു നിന്നു.
"ഞങ്ങള് കളിക്കുന്നത് കഞ്ഞീംകരീമല്ല!" 

"പി.. ന്നെ ....?"
ചോദ്യമായിരുന്നില്ല. എന്നിൽനിന്നറിയാതെ പുറപ്പെട്ടുപോയൊരു ശബ്ദം.  
"ദ ഷെഫ് !", കുഞ്ഞു ശബ്ദങ്ങൾ കൂട്ടുകൂടി മൊഴിഞ്ഞു..


( 28.2.2016 ൽ മാതൃഭൂമി വാരാന്ത്യപതിപ്പിൽ പ്രസിദ്ധീകരിച്ച കഥ )

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....