Thursday, April 28, 2016
Tuesday, March 8, 2016
പരാതി
ഒരു വീട് ഉണരുന്നതു മുതൽ
ഉറങ്ങും വരെ -
പെണ്ണുടൽ ഓടി തളരുന്നത് ...
നേരം പുലരുന്നതിനു മുൻപ്-
അടുക്കളയിൽ,
വിറകിനൊപ്പം പുകയുന്നത് ...
കഞ്ഞിക്കൊപ്പം തിളയ്ക്കുന്നത് ..
കടുകിനോപ്പം പൊട്ടിചിതറുന്നത് ...
പെണ്ണായുസ്സ്
വീടുകൊണ്ട് തീരുന്നില്ലെന്ന്
പരിതപിക്കുന്നത് ...
മാവേലി സ്റ്റൊറിലെ തിരക്കിൽ നിന്ന് ,
റേഷൻ കടയിലെ ക്യൂവിലേക്ക് നീളുന്നത് ..
വിപണി ചന്തയിലെ മേടവെയിൽ
ചൂടിൽ നിന്ന്
പലചരക്കു കടയിലെ സാധനങ്ങളുടെ
ലിസ്റ്റിലേക്ക് വിയർത്തിറങ്ങുന്നത് ....
ദിനംപ്രതി -
കുട്ടികൾ
സ്കൂൾ
പ്രായമായ അച്ഛൻ
ആശുപത്രി ...
മാസംപ്രതി -
പാചകവാതകം
ഫോണ്‍ ബിൽ
കറണ്ടു ബിൽ ....
അങ്ങനെ അങ്ങനെ ,
ഓടി ഓടി നീ തളരുന്നത് ...
അറിയാം പെണ്ണേ ...
നിന്റെ പരാതി ഇതൊക്കേയാണെന്നും
വീടിന്റെ രണ്ടു കാലുകൾ
നിന്റെതാണെന്നും ....
എങ്കിലും ഒന്ന് പറയട്ടെ...
വീട് ഉണരുന്നതു മുതൽ
ഉറങ്ങും വരെ -
പെണ്ണുടൽ ഓടി തളരുന്നിടത്തെല്ലാം -
മീനവേനൽ ചൂടിലും ,
ഇടവപ്പാതിയിൽ കുതിർന്നും
പാടത്തും വരമ്പത്തും പോസ്റ്റിന്റെ മുകളിലും ,
വിയർത്തും നനഞ്ഞും ..
മാവേലി സ്റ്റൊറിലെ തിക്കിലും തിരക്കിലും
ശാന്തനായി സാധനങ്ങൾ എടുത്തും കൊടുത്തും,
റേഷൻ അരി അളന്നു തൂക്കിയും കുശലം ചോദിച്ചും,
വിപണി ചന്തയിൽ
ചുമടെടുത്തും,
ആണുടലും ഉണ്ടായിരുന്നു..
ജീവിതത്തിന്റെ കണക്കുകൾ തെറ്റുമോന്നു ഭയന്ന് ...
കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കി നോക്കി ,
നീയുണരുന്നതിനു അല്പ്പമാത്ര മുൻപ്
ഉറങ്ങാറുള്ള അവൻ...
സ്കൂളിലും ,
ആശുപത്രിയിലും ,
ഗ്യാസ് ഏജേൻസിയിലും ,
വിദ്യുച്ഛക്തി ബോർഡിലും,
ടെലഫോണ്‍ എക്സ്ചേഞ്ചിലും,
എന്നു വേണ്ട എല്ലായിടങ്ങളിലും ..
ഓരോരോ പണിയിൽ ഏർപ്പെട്ടു കൊണ്ട്
നിരവധി അനവധി ആണുടലുകൾ ഓടിക്കൊണ്ടിരിക്കുന്നു...
ആരോടും പരാതി പറയാനില്ലാത്ത
ഒരു പണിയുമായി,
അവനും വീടിന്റെ രണ്ടു കാലാകുന്നുണ്ട്...
നിനക്ക് താങ്ങാകുന്നുണ്ട് ....
( 2016 ഫെബ്രുവരി ലക്കത്തിൽ പുടവ കുടുംബ മാസികയിൽ വന്ന കവിത )
Monday, February 29, 2016
ദ ഷെഫ്
ഫ്ലാറ്റിലെ കുട്ടികൾക്കുള്ള കളിസ്ഥലത്ത്, ഫ്ലാറ്റിന്റെ മറവുപറ്റിയുള്ള തണലിൽ കുട്ടികൾ കളിക്കുന്നു. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച കളിപാത്രങ്ങളിൽ തരിമണലുകൊണ്ട് ചോറും ഉപയോഗശൂന്യമായ മലക്കറികൾകൊണ്ട് കറിയും വച്ച്, പഴയ കാലത്തിന്റെ അപ്ടേറ്റട് വേർഷൻ കണ്ട്, മൊബൈൽ യുഗത്തിന്റെ ചട്ടകൂടിനുള്ളിൽ ഒതുങ്ങുന്ന ബാല്യങ്ങളും കഞ്ഞീം കറീം വച്ച് കളിക്കുന്നുണ്ടല്ലോ എന്ന് അറിയാതെ എന്നിൽ ആശ്വാസത്തിന്റെ നിശ്വാസമുയർന്നു.
മുറ്റത്തെ മൂവാണ്ടൻ മാവിന്റെ തണലുപറ്റി മടന്തതണ്ട് കൊണ്ടുള്ള തൂശനിലയിൽ, മണ്ണുകൊണ്ട് തുമ്പപ്പൂചോറും, വട്ടച്ചെടിയുടെ തളിരിലകൊണ്ട് പപ്പടവും, ചെമ്പരത്തിപ്പൂ കൊത്തിയരിഞ്ഞ ചീരതോരനും, കണ്ണഞ്ചിരട്ടചട്ടിയി ൽ ഇഷ്ടിക പൊടിച്ച് വെള്ളം ചാലിച്ചതിൽ കരിഞ്ഞ കുടമ്പുളിയും മീനെന്നോണം കഷ്ണിച്ച മാവിലയും ചേർത്തുണ്ടാക്കിയ മീൻകറിയും വി ളമ്പി കുട്ടിക്കാലം വിരുന്നു വിളിച്ചു. ബാല്യകാലസ്മരണകളിലെവിടെയോ ഇരുന്ന് ഞാൻ കുറച്ചു പച്ച മണ്ണ് വാരികുഴച്ചുണ്ടു.
കൂട്ടത്തിൽ അല്പം മുതിർന്ന, മെലിഞ്ഞു നീണ്ട പെൺകുട്ടിയാണ് കളിവീട്ടിലെ മുഖ്യഅതിഥി. മറ്റുള്ളവർ അവളെ നന്നായി സൽകരിക്കുന്നുണ്ട്. ഓരോരുത്തരും അവരുടെ കറിയും കൂട്ടാനും വിളമ്പി കൊടുക്കുന്നു. കൂടുതൽ ഉത്സാഹം കാപ്പിരി മുടിയുള്ള പെൺകുട്ടിക്കാണ്. വിളമ്പി വച്ചിരിക്കുന്നതെല്ലാം അതിഥി സ്വാദോടെ കഴിക്കുന്നു. ഓരോ കൂട്ടാനും തൊട്ടുകൂട്ടി, കോഴിക്കറിയിൽ മസാലകുറഞ്ഞുപോയെന്നും, പരിപ്പ് കുറച്ചുകൂടി വേകാനുണ്ടെന്നും മറ്റും പറയുന്നു. അതുവരെ കുറുമ്പ് കാട്ടിനടന്ന വഴക്കാളി ചെക്കൻ കൊണ്ടുവന്ന കറി കൂട്ടിയിട്ട് അവൾ എന്തോ പറഞ്ഞു!. അവൻ കരഞ്ഞുകൊണ്ട് ഫ്ലാറ്റിന്റെ രണ്ടാം ബ്ലോക്കിലേക്ക് ഓടിപോയി.
പണ്ടൊക്കെ ഞങ്ങൾ കളിക്കുമ്പോൾ മൂവാണ്ടൻ മാവിന്റെ ചാഞ്ഞ ചില്ലയായിരുന്നു ചന്ത. ചന്തയിൽ പോയി മീൻ വാങ്ങുക, ഇഷ്ടിക പൊടിച്ചു മുളകുപൊടിയുണ്ടാക്കുക ഇത്യാദി പണികൾ ഒക്കെ ചെയ്തിരുന്നത് ആൺകുട്ടികളായിരുന്നു. ഇന്നിപ്പോ എല്ലാവരും കഞ്ഞി വയ്ക്കുന്നു കറി വയ്ക്കുന്നു. ഏതോ വീട്ടിൽ വന്ന അതിഥിയെ എല്ലാവരും ചേർന്ന് സല്ക്കരിക്കുന്നു. കളി എത്രയോ മാറിപോയിരിക്കുന്നു.
"കഞ്ഞീം കറീം കളിക്കാൻ എന്നെ കൂടി കൂട്ടുമോ? "
ചോദ്യം കേട്ട് കുട്ടികളുടെ ആകാംക്ഷ മുറ്റിയ കണ്ണുകൾ എന്നിൽ തറച്ചു. എന്റെ കുസൃതിക്കു മറുപടി പറഞ്ഞത് ആ കാപ്പിരിമുടിയുള്ള കുട്ടിയാണ്.
"കഞ്ഞീംകരീമൊ ? അയ്യേ ! അതെന്താ ..?"
അവളുടെ മുഖത്ത് ആശ്ചര്യം കലർന്നൊരു നുണക്കുഴി തെളിഞ്ഞു നിന്നു.
"ഞങ്ങള് കളിക്കുന്നത് കഞ്ഞീംകരീമല്ല!"
"പി.. ന്നെ ....?"
ചോദ്യമായിരുന്നില്ല. എന്നിൽനിന്നറിയാതെ പുറപ്പെട്ടുപോയൊരു ശബ്ദം.
"ദ ഷെഫ് !", കുഞ്ഞു ശബ്ദങ്ങൾ കൂട്ടുകൂടി മൊഴിഞ്ഞു..
Tuesday, January 19, 2016
നീ വരുന്നതും കാത്ത്
പിന്നെയും യാത്ര പറയാതെ
കടന്നുപോയ കാലമേ.........
ഞാനിവിടൊറ്റയ്ക്കാണ് ഇന്നുമീ -
മഴകൊത്തലേറ്റ് ,
നനഞ്ഞ്....
നനഞ്ഞു നനഞ്ഞേ നിൽപ്പു ...
ഈ മഴകൊത്തലേറ്റു ഞാൻ..
നനഞ്ഞു നനഞ്ഞേ നിൽപ്പു ...
ഇന്നലെ പെയ്ത ശിശിരത്തിലല്ല...
മിഴിയിലൂടൂർന്ന വർഷത്തിലല്ല ....
ഒടുവിൽ നീ പൂശിയ നറുചന്ദന തെന്നലിലല്ല ...
ഇന്നലെ നാം കണ്ട സ്വപ്നത്തിലല്ല ...
വസന്തമറിയാതെ പൂത്ത -
പൂവിലാണെന്റെ ചേതന..
വസന്തമറിയാതെ പൂത്ത -
പൂവിലാണെന്റെ ചേതന..
ദൂരെ എകാന്തമെതോ ചില്ലയിൽ ........
ഒറ്റയ്ക്കിരിക്കുന്ന പക്ഷിയുടെ -
തേങ്ങലാണെന്റെ പരിവേദനം ...
പകൽ ....
പകൽ പൊള്ളിയടർന്ന തളിരുകളിൽ
വേനലേറ്റമൊടുവിലേക്ക് -
നീക്കിവച്ചോരു തളിരിലാണെന്റെ ജീവനം ...
വേനലേറ്റമൊടുവിലേക്ക് -
നീക്കിവച്ചോരു തളിരിലാണെന്റെ ജീവനം ...
ഏറെ നാളുകൾ -
നമ്മളാ തുരുത്തിന്നോരത്ത് ഒരുമിച്ചിരുന്നതും
ചുണ്ടുപൊട്ടും വരെ തമ്മിലൊട്ടുന്നതും ,
വറുതിയോർക്കതെ -
കഥപറഞ്ഞുറങ്ങിയും ...
കാത്തുകാത്തൊടുവിലാ പൗർണമി -
വെളുത്തു പോകുന്നതും ...
കാത്തുകാത്തൊരാ പൗർണമി -
വെളുത്തു പോകുന്നതും ...
എന്റെയേകാന്ത ശയ്യയിലെന്നുമാ -
പോയകാല ശരത്കാല ചുംബനം
തിരികെ വാങ്ങുന്നതും ....
സ്വപ്നമുണ്ണുന്നു ഞാൻ ...
സ്വപ്നമുണ്ണുന്നു ഞാൻ ...
ഇനിയും യാത്ര പറയാതെ -
പോയ കാലമേ .......
ഇനി വരില്ലെന്നുറപ്പില്ലാത്തോരിളം -
പ്രതീക്ഷയെന്തിനോ ..
ഇനിയും യാത്ര പറയാതെ -
പോയ കാലമേ .......
ഇനി വരില്ലെന്നുറപ്പില്ലാത്തോരിളം -
പ്രതീക്ഷയെന്തിനോ ..
പടിവാതിലോളം ചെന്ന്,
പടിവാതിലോളം ചെന്ന്,
മഴകൊത്തലേറ്റ് ,
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ...
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ....
പടിവാതിലോളം ചെന്ന്,
മഴകൊത്തലേറ്റ് ,
നീ വരുന്നതും കാത്തീ മണ്ണിൽ ഞാൻ
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ...
നനഞ്ഞു നനഞ്ഞേ നിൽപ്പൂ ...
രചന : യോതിഷ് ആറന്മുള
ആലാപനം , ആവിഷ്ക്കാരം : അഭിലാഷ് ആറന്മുള
Recorded By: ആംബ്രോസ് അഗസ്റ്റിൻ
Recorded at :ഹോവാർഡ് ജോൺസൺ
Wednesday, November 4, 2015
മോഹം
എനിക്കൊരു മരമാകണം
തളിർത്തു കൊഴിഞ്ഞ്
പിന്നെയും
തളിർത്തു കൊഴിഞ്ഞ് ...
വേരുകളിലൂടെ വേരുകൾതൊട്ടു
നിൽക്കുന്ന മരമാകണം ...
വളർത്തമ്മ അറിയാതെ വന്നു
കുഞ്ഞുങ്ങളെ താലോലിക്കുന്ന
കുയിൽ പെണ്ണിന്റെ
താരാട്ട് കേട്ടുറങ്ങുന്ന മരചില്ലയാകണം...
പുളിയുറുമ്പിനുറങ്ങാൻ
ഇലപ്പന്തലൊരുക്കണം ..
അണ്ണാറക്കണ്ണന്റെ -
വിശപ്പിനൊരായിരം തേൻപഴമാകണം ....
ഓലേഞ്ഞാലിക്ക് -
ആടാനൊരൂഞ്ഞാലൊരുക്കണം
കൊത്തിപറിച്ചു സ്നേഹിക്കുന്ന ,
മരക്കൊത്തനു -
ഉള്ളിലൊരിത്തിരി ഇടം കൊടുക്കണം ...
ഹൃദയമൂറ്റി -
ജീവനെടുത്തേക്കാമെങ്കിലും,
ഇത്തിൾകണ്ണിക്കുമൽപ്പം
നീരുകൊടുക്കണം ...
മൈനയ്ക്കും മാടപ്രാവിനും
തത്തയ്ക്കും കൊക്കിനും
കാകനും കൂമനും
പുള്ളിനും പരുന്തിനും
കഴുകനും,
കാടുകടന്നെത്തുന്ന ദേശാടന പക്ഷിക്കും
അല്പനേരമിരിക്കാ-
നൊരുവഴിയമ്പലമാകണം....
നൂറ്റാണ്ടുകളോളം
പടർന്നു പന്തലിച്ചു
തണലും തണുപ്പുമായി ,
വീടും കൂടുമായി ,
തലമുറകൾക്കു താങ്ങാകണം .....
പെട്ടന്നൊരു നാളിലാമോഹം
ഉപേക്ഷിച്ചവൾ പറന്നു പോകുമ്പോൾ
കാടൊരു മൊട്ടകുന്നായിരുന്നു ...
കൂടൊരു കുട്ടിയുടെ കയ്യിലായിരുന്നു...
കൂടിരുന്ന മരം -
നൂറു കഷ്ണങ്ങളായി ,
നുറുങ്ങി കിടക്കുകയായിരുന്നു..
മുറിവ്
നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....
-
അറിയതെയെപ്പോഴോ ...... ഹൃദയത്തോട് ചേര്‍ന്ന് മനസ്സിന് ആയങ്ങളില്‍ കുളിര് കോരിയിട്ട കവിത.. ഏകാന്ത യാത്രയില്‍ മനം മടുക്കുമ്പോള്‍ -...
-
മരണത്തില്‍ നിന്നും വാര്‍ദ്ധക്യത്തിലേക്കാണ് ഞാന്‍ ജനിച്ചത് .. ഒടുങ്ങാത്ത ശാപങ്ങളേറ്റ് - ജീര്‍ണിച്ച അസ്ഥിയില്‍...
-
നിറമില്ലാത്ത മഴവില്ല് വര്‍ഷങ്ങള്‍ എത്രയോ വേഗം കൊഴിഞ്ഞു ..... പകലന്തിയോളം കരഞ്ഞു .... തിരികെ നടക്കുവാന്‍ ക...
-
പ്രജ്ഞ പൊള്ളിയടർന്നൊരു തിരി നിന്നിലെരിയുന്ന- ന്നേരം നീ തിരികെയെത്തിടും... അന്നുമിതുപോൽ നാലു ചുവരുകൾ നിന്നെ നോക്കിക്കിടന്നിടും ... അച്ഛന്റെ മ...
-
നീയെന്നെ കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമല്ല ,അല്ലാത്തപ്പോഴും ഞാൻ എവിടെയൊക്കെയോ ജീവിക്കുന്നു.. ജീവിതത്തിലേറെ നേരവും നാം തനിച്ചാണെന്ന തിരിച്...
-
മഴവന്നു വിളിച്ചിട്ടും തളിർക്കനാകാതെ... കാറ്റ് പിടിക്കതൊരു ഒറ്റമരം .. വസന്തമെത്തി മടങ്ങിയ ചില്ലയിൽ അവശേഷിച്ച - രണ്ടിലകളിൽ ജീവന്റെ ...
-
പുസ്തകസഞ്ചി വലിച്ചെറിഞ്ഞു , തൊടിയിലേക്ക് അഴിച്ചുവിട്ട - ആട്ടിൻ കുട്ടികളെപോലെ , ഓടിനടക്കുമ്പോൾ... ...
-
പെണ്ണെ - നിന്റെ കണ്ണിലെ കണ്മഷി കലർന്ന കണ്ണീരുവീണു- പൊള്ളിയതാണ്, എന്നിലെ കാക്കപുള്ളിയൊക്കെയും.....
-
അമ്മയും അച്ഛനും ഞാന്‍ നടക്കുന്ന വഴിയില്‍ പൂക്കള്‍ വിരിച്ചത് അമ്മയാണെങ്കിലും.... അതിനു മുന്‍പെപ്പോഴോ ആ പൂക്കള...