Sunday, April 14, 2013

വിഷുക്കണി


അമ്പല പറമ്പിലെ
കോളാമ്പിയിലൂടോഴുകിയെത്തിയ
പ്രഭാതഗീതത്തിനും
പൂക്കളൊഴിഞ്ഞ-
കൊന്നമരത്തിനും..
ചായക്കു കരുതിയ
അഞ്ചുരൂപ തുട്ടിനും ..
ചട്ടുകാലിനും...
മുഷിഞ്ഞ ഭാണ്ഡത്തിലെ,
ദാരിദ്ര്യം പിടിച്ച -
ഗുരുവായുരപ്പനും ..
കണികാണാൻ
വിളിച്ചുണർത്തിയ-
കടത്തിണ്ണയിലെ,
കൊതുകിനും വിഷു ആശംസകൾ....

യോതിഷ് ആറന്മുള

Sunday, April 7, 2013

മുല്ലവള്ളിയും ഞാനും

മുറ്റത്തെ മുല്ലവള്ളിക്കു പ്രണയം ...
രാത്രിയുടെ കണ്ണുതെറ്റി എപ്പോഴൊക്കെ 
വെയില് വന്നു വിളിച്ചാലും 
ചെമ്പരത്തി കയ്യിലൂടെ പടർന്ന് , 
പറമ്പിലെ വേലിക്കപ്പുറം നിൽക്കുന്ന -
കുറ്റിമുല്ലയുടെ കവിളിൽ ചെന്നുതൊടും ..
ആയിക്കോ...
ഞാനൊന്നും പറയുന്നില്ല...
ആ കുറ്റിമുല്ലക്ക് വെള്ളമൊഴിക്കാറുള്ള
പാവാടക്കാരിയുടെ കണക്കുപുസ്തകത്തിൽ
143 എന്നെഴുതികൊടുത്തതിനാണ്
അവളുടെ അച്ഛൻ
ഒരു പകലുമുഴുവൻ
തെറി പറഞ്ഞുകൊണ്ടാ വേലികെട്ടിയത്...
മുല്ലവർഗ്ഗമാണെങ്കിലും
കുറ്റിയും വള്ളിയും
രണ്ടു ജാതിയാണെന്നയാൾ കലഹിക്കും,
മുല്ലവള്ളിപടർപ്പിലെന്നും -
പൂക്കൾക്ക് ദാരിദ്രമാണെന്നയാൾ
നാടാകെ പറയുകയും ചെയ്യും...
ഒടുവിൽ - പകലുകാണാതെ നിലാവറിയാതെ
നിനക്കും ആ വേലി ചാടെണ്ടിവരും
ആയിക്കോ...
ഞാനൊന്നും പറയുന്നില്ല....

യോതിഷ് ആറന്മുള

Wednesday, April 3, 2013

കേരളശില്പി

ഭൂതകാലത്തെന്നോ-
ഒരു നട്ടുച്ചനേരം 
വടക്കൻ മലബാറിലെ 
പരീദിക്കാന്റെ പീടികയിൽ നിന്നും 
ഉച്ച ഭക്ഷണം കഴിക്കുകയാണ് - പരശുരാമൻ... 
തെക്കൻ കന്യാകുമാരിയിൽ നിന്നും
ഐതിഹ്യ കേരളശില്പി -
കാലത്തു തുടങ്ങിയ വേല ... 
പരീദിക്കാന്റെ പീടികയ്ക്കുള്ള 
സ്ഥലം കൂടി കടലിൽ നിന്നും 
വേർതിരിച്ചെടുത്തൊരു - ഭഗീരഥഭക്ഷണം...
കടൽ വെട്ടി തേഞ്ഞ -
മഴു മിനുക്കി പണി തുടർന്ന ഭഗീരഥൻ,
കൃത്യ നിർവ്വഹണത്തിനു ശേഷം 
അഞ്ചു മണിക്ക് -
കൂലിവാങ്ങി വീട്ടിലേക്കു പോയി.... 

1956 നവംബർ 1

"വടക്കൻ മലബാറും 
തിരുകൊച്ചിയും 
തിരുവിതാംകൂറും 
മറ്റുനാട്ടുരാജ്യങ്ങളും 
ചേർത്തൊരു സമ്പൂർണകേരളം "
പിറന്നെന്നു നാടാകെ അറിഞ്ഞത് 
പരീദിക്കാന്റെ പിന്മുറക്കാരൻ 
ജബ്ബാറിന്റെ ചായപീടികയിലെ 
ഉച്ചഭാഷിണിയിലൂടെയാണ് 

വർഷങ്ങൾക്കിപ്പുറം 

കോഴിക്കോട്ടങ്ങാടിയിൽ 
പരീദിക്കാന്റെ പിന്മുറക്കാരിൽ 
ഹോട്ടൽ മാനേജ്മെന്റു പാസ്സായ 
ഒരേയൊരു ഷെഫ്-
അബുവിന്റെ ,
അലുവയും മത്തിക്കറിയും 
മാത്രം കിട്ടാറുള്ള -
ന്യൂ ജെനറേഷൻ റെസ്റ്റൊറന്റിൽ 
ഒരു മേശക്കിരുപുറമിരുന്ന്
കേരളശില്പിയുടെ പേരിൽ 
യുക്തിയും മഴുവും 
തമ്മിൽ കൊമ്പുകോർക്കുന്നു .....

യോതിഷ് ആറന്മുള

Wednesday, March 27, 2013

ജീവിതപച്ച













തുമ്പപ്പൂ പുഞ്ചിരി വെളുപ്പും
കാർക്കൂന്തൽ കറുപ്പും
ചെഞ്ചോര ചുവപ്പും
രക്തം ചത്തുകിടന്നു-
കരിനീലിച്ചും,
ഒടുവിൽ-
ജീവിതം കുത്തിപഴുത്തും
പിത്തംപിടിച്ചുമങ്ങനെ-
മഞ്ഞയിൽ കുളിച്ചും...
എന്നിൽ -
നിറങ്ങൾ മുഴുവൻ
വാരി നിറച്ചിട്ടുമെന്തേ - പച്ചേ ..........
നീ മാത്രമെന്നിൽ പച്ചപിടിക്കാതിങ്ങനെ ....

യോതിഷ് ആറന്മുള

Wednesday, March 20, 2013

കിളിയോർമ്മ


കൈയെത്താത്ത മരപ്പൊത്തിൽ
കണ്ണുംനട്ടു നിൽക്കുന്നുണ്ടൊരു  ബാല്യം...
ആശാന്റെ വടിതെറ്റി വീഴാതെ ,
അക്ഷരം പഠിച്ചൊരു പച്ചതത്ത -
കുഞ്ഞിക്കിളിക്ക് തീറ്റ കൊടുക്കുന്നതാണ്
ഓർമയിലാദ്യത്തെ കിളിയോർമ്മ ...

മുറ്റവും പറമ്പും
ശുചിയാക്കുന്ന പക്ഷി കാക്കയാണെന്നു-
സാറാമ്മ ടീച്ചറ് പഠിപ്പിച്ചതാണ്...
എങ്കിലും - എന്റെ തലയിൽ കാഷ്ടിച്ച,
കാക്കയോടു തോന്നിയ വെറുപ്പ്‌;
കുയിലിന്റെ മുട്ടയിൽ
കൊള്ളരുതെന്ന പ്രാർത്ഥനയോടെ
കാക്കകൂട്ടിലേക്ക് വലിച്ചെറിഞ്ഞ
കല്ലുകളായാണ് പതിച്ചത്...

ഇനി വിശന്നു വലഞ്ഞെങ്ങാനും
തെക്കേ പറമ്പിലെ
അത്തിമരക്കൊമ്പിലോ ,
വരിക്കപ്ലാവിലോ,
വന്നിരുന്നു കരഞ്ഞെന്നലോ...
കാക്കയ്ക്ക് മുത്തശ്ശി പ്‌രാക്കുറപ്പ്...

അടവച്ച്  വിരിഞ്ഞ -
തൊപ്പികോഴികുഞ്ഞുങ്ങൾക്കൊപ്പം
പുള്ളിനേയും പരുന്തിനേയും
പേടിച്ചരണ്ടു -
തൊടിയിലും പറമ്പിലും നില്ക്കുന്നുണ്ട്
മറ്റൊരു കിളിയോർമ്മയും ഞാനും ....  
   

യോതിഷ് ആറന്മുള

Saturday, March 9, 2013

എന്തിനീ വിധം














മൃഗമേ ...
വെറും മൂന്നു വയസ്സല്ലേ ഉണ്ടായിരുന്നുള്ളു ..
എന്ത് കണ്ടിട്ടാണ് നിന്‍റെ ലിംഗം -
കുലച്ചു പൊന്തിയത് ...
മോഹിപ്പിക്കുന്ന വിധത്തില്‍ എന്തു -
വലിപ്പ ചെറുപ്പങ്ങളാണ്
അവളിലുണ്ടയിരുന്നത് ...

ഭരണാര്‍ത്ഥി വര്‍ഗമേ ..
ഇനിയുമൊരു നൂറു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടാലും -
നീതിയിലും നിയമത്തിലും മാറ്റങ്ങള്‍ വരുത്തരുത് ...
നിര്‍ഭയ, നിരാശ്രയ, നീരാലംബ ..
എന്നിങ്ങനെ കുറെയധികം
പേരുകള്‍ കണ്ടു പിടിച്ചു വച്ചോളു ..

തിന്നാനും ഉറങ്ങാനും ഭോഗിക്കാനും
മാത്രം ജീവിക്കുന്ന
കുറെ പൊലയാടിമക്കള്‍ ..
ഗര്‍ഭിണിയായ സ്ത്രീയുടെ തുടയിടുക്കിലേക്ക്
കണ്ണും നട്ടിരിക്കുന്നുണ്ട് -
മറ്റൊരു പെണ്‍കൊടി ജനിക്കുന്നതും കാത്ത് ...

ഇനി അതും സംഭവിക്കാം ..
ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അവര്‍ ....

( ഒരിക്കലും അങ്ങനെ സംഭവിക്കരുതെന്ന പ്രാര്‍ത്ഥനയോടെ ... )

യോതിഷ് ആറന്മുള

Saturday, March 2, 2013

മിഠായി പടക്കങ്ങള്‍



അ- യും  
അം - ഉം 
തമ്മില്‍ തെറ്റുന്ന കാലം..
ഒന്നും ഒന്നും 
കൂട്ടുവാനെനിക്ക്,
വിരലുകള്‍ തികയാതെ വരുമ്പോള്‍  ...
മാഷിന്‍റെ‍ വട്ടകണ്ണടയില്‍    
രണ്ടു കരിമീന്‍ 
വന്നു തെറിച്ചു നില്‍ക്കും ...  

നീളന്‍ ജുബ്ബയും 
കറുത്ത വട്ട കണ്ണടയും 
സദാവീര്‍ത്തു നില്‍ക്കുന്ന,
തുകല്‍ സഞ്ചിയും കൂടി കൂട്ടി  
മാഷെന്ന സങ്കല്‍പ്പത്തില്‍ നിന്നും 
ദീശ കുറച്ച് മെലിഞ്ഞുണങ്ങിയ,
മനുഷ്യന്‍ - അതാണ് കണക്കുമാഷ് ...
മേശമേല്‍ മാത്രമിരിക്കാറുള്ള -
മാഷ് പറയും ...
സഞ്ചിയില്‍ നിറയെ -
പടക്കങ്ങള്‍ ആണെന്ന് .... 
ചിലയ്ക്കുന്നവരുടെയും   
പഠിക്കാത്തവരുടെയും
കഴുത്തില്‍ കെട്ടിയിട്ടു -
പൊട്ടിക്കാനുള്ള പടക്കങ്ങള്‍ ...      

ജീവിതത്തിന്‍റെ മുഴുവന്‍ 
സങ്കലന, വ്യവകലന വ്യവസ്ഥകള്‍ 
വിരലുകളിലൂടെ കൂട്ടിയും കിഴിച്ചും 
പഠിപ്പിച്ചിട്ടു പോകുമ്പോള്‍ 
എല്ലാര്‍ക്കും എറിഞ്ഞു തരും 
മാഷിന്‍റെ തുകല്‍ സഞ്ചിയിലെ പടക്കങ്ങള്‍ ....
നാവില്‍ മധുരം കിനിഞ്ഞിറങ്ങുന്ന 
മിഠായി പടക്കങ്ങള്‍ ......... 
   

യോതിഷ് ആറന്മുള 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....