Wednesday, January 30, 2013

അയല്‍ക്കാരന്‍

















അയല്‍ക്കാരന്‍

കഴിഞ്ഞാഴ്ചയായിരുന്നത്രേ...
കവിയായിരുന്നു എന്നാണ് കേട്ടത്...

വളരെ അടുത്ത് ,
അപരിചിതത്തിന്‍റെ -
വേലിക്കപ്പുറം
ഒരു കവി,
ഹൃദയംപൊട്ടി മരിച്ചിട്ടും
ഞാന്‍ അറിഞ്ഞില്ല ....

അച്ഛന്റെ -
സഞ്ചയന കുറിപ്പുമായി വന്ന
അയല്‍ക്കാരനോട്
തോന്നിയ പരിചയം ;
മുഖപുസ്തകത്തിലെ
സൗഹൃദ പട്ടികയില്‍
ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ ....

ഹാ എത്ര കഷ്ടം ..?
എനിക്ക് തീരെ
അപരിചിതമായിപ്പോയ,
അതിനിഗൂഡ രാഷ്ട്രമായിമാറിയിരിക്കുന്നു
ഇന്നെന്‍റെ അയല്‍ക്കാരന്‍ ....


 യോതിഷ് ആറന്മുള


Monday, January 28, 2013

പ്രണയത്തിന്‍റെ ദേവത

















ഇന്നലെ സ്വപ്നത്തില്‍ വന്നിരുന്നു...
തൊടിയില്‍ വിടരുവാന്‍ മറന്നു നിന്ന-
പനിനീര്‍ പൂവിനെ,
ചുംബിച്ചുണര്‍ത്തുമ്പോളാണ്  
എനിക്ക് മുന്‍പില്‍ അവതരിക്കപ്പെട്ടത് ...
ഞാനൊരു അപരിചിതനെപ്പോലെ
പിന്തിരിയാനൊരുങ്ങുമ്പൊള്‍
പ്രണയത്തിന്‍റെ ദേവതയാണെന്നു-
പറഞ്ഞെന്നെ വാഗ്വാദത്തിന് ക്ഷെണിച്ചു..
പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ -
ജനുവരിയിലെ മഞ്ഞില്‍ നനയാനും
ഏപ്രിലില്‍ പൂക്കുന്ന ലില്ലിപ്പൂക്കള്‍ക്കൊപ്പം
വെയിലുകായനും
ജൂണിലെ മഴയില്‍ കുതിരാനും പറഞ്ഞു ...

പൂക്കാലമൊരുങ്ങും മുന്‍പ്
കൊഴിഞ്ഞുപോയ വസന്തത്തെ കുറിച്ച് ,
പെരുമഴയില്‍ എന്‍റെ കുടക്കീഴില്‍ നിന്നും
ഇറങ്ങിപ്പോയ മഴക്കാലത്തെ കുറിച്ച് ,
ഇടവഴിയിലെ വെയിലില്‍
കരിഞ്ഞുപോയ -
ലില്ലിപ്പൂക്കളേക്കുറിച്ച് ,
ഓര്‍മകളുടെ പൂന്തോപ്പില്‍
വര്‍ണങ്ങളവശേഷിപ്പിച്ചു  -
മടങ്ങിയെത്തിയ
കറുത്ത  പനിനീര്‍ പൂവുകളെ കുറിച്ച് ,
പറയും മുന്‍പുതന്നെ  
പനിനീര്‍ പൂവിലെ ശേഷിച്ച
കറുപ്പ് നിറം കൂടി കട്ടെടുത്തെടെയോ -
മറയുകയും ചെയ്തു...

                                  യോതിഷ് ആറന്മുള

Thursday, January 24, 2013

പ്രേതം















പാല് പുളിച്ചു
തൈരായപ്പോഴും
ഓന്തിനു നിറം
മാറിയപ്പോഴും
ആരും പറഞ്ഞില്ല പ്രേതം പ്രേതമെന്ന്...
കനത്ത നിശബ്ദതയില്‍
ഒളിച്ചുകടന്ന ഒരു -
ചെറുകാറ്റ് ,
അറിയാതൊരു -
കതകടച്ചപ്പോള്‍
നിലവിളിച്ചു കൊണ്ട്
പറഞ്ഞു പ്രേതം   പ്രേ ... തം ......



                                              യോതിഷ് ആറന്മുള

Wednesday, January 23, 2013

നിസ്സാരന്‍
















ആര്‍ക്കും വേണ്ടാത്ത ആദര്‍ശങ്ങള്‍
പുലമ്പി നടന്നവനെന്നു  പറഞ്ഞ് -
ആരുമെന്നെ കുറ്റപ്പെടുത്തരുതേ...
വരും തലമുറയ്ക്ക് വേണ്ടി
ഒന്നും ചെയ്തില്ലെന്നും
പറഞ്ഞേക്കരുത് ...

ഞാനും വറ്റി തുടങ്ങിയ -
പുഴയില്‍ നിന്നും
മണ്ണ് കട്ടുവാരിയാണ്‌
കെട്ടുറപ്പുള്ളോരു വീട് പണിതത് ....
എനിക്കും എന്‍റെ മക്കള്‍ക്കും
താമസിക്കാം ....
കൊച്ചുമക്കള്‍ ഓലമെടഞ്ഞു -
കുടിലുകെട്ടി ജീവിക്കുമായിരിക്കും,
അതെന്തെങ്കിലുമാകട്ടെ .....

നിങ്ങള്‍ക്കൊപ്പം ഒന്നിനും കൂടിയില്ലാന്നു-
പരാതി പറയരുത്...
പുഴമലിനമാക്കാനും ,
മാലിന്യക്കുന്നുകളിലെന്‍റെ
കൈയൊപ്പ്‌ ചാര്‍ത്താനും,
ഇരുള്‍ വീഴുന്നത് വരെ
ഞാനും കാത്തിരുന്നിട്ടുണ്ട് ..

എന്നിലെ ചിത്രകാരന്‍
ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോഴൊക്കെ -
ഞാന്‍ കോറി വരച്ച കാന്‍വാസുകളില്‍
എനിക്ക് മുന്‍പാരോ
വികലമായ അക്ഷരങ്ങള്‍കൊണ്ട്
പരസ്യം പതിക്കരുതെന്നെഴുതി -
വച്ചെന്നെ കളിയാക്കിയിരുന്നു....
എന്നിട്ടും ഞാന്‍ വരച്ചില്ലേ...
കുറെ നഗ്നചിത്രങ്ങള്‍ ...

പൊതു  ശൌച്യാലയങ്ങളിലെ
ചുവരുകളില്‍ -
എന്നിലെ കവി പാടിയിട്ടുണ്ട്
വേശ്യയുടെ കൊട്ടാരത്തിലെ -
പൂന്തോപ്പുകളെ കുറിച്ച് ...
വിഷം പുരട്ടിയ അമ്പുകളുമായി
വേട്ടയ്ക്ക് വന്ന കാട്ടാളന്മാരെക്കുറിച്ച് ...
ഉല്ലസിക്കാന്‍ വന്ന
രാജാക്കന്മാരെ കുറിച്ച് ....

തണല്‍ മരങ്ങള്‍
വച്ചുപിടിപ്പിച്ചിടത്തെല്ലാം
എന്നിലെ ശുനകന്‍ കാലുകള്‍
പൊക്കി മൂത്രം ചുരത്തി -
ഉണക്കി കളഞ്ഞിട്ടുണ്ട്...

എന്തോ -
ഓര്‍മ വച്ച കാലം മുതല്‍
ഓസോണ്‍ പാളികളോടെനിക്ക്  
വലത്തൊരു വെറുപ്പാണ് .
ഇല്ലാത്ത പ്ലാസ്റ്റിക്‌ തേടിപ്പിടിച്ചു
കത്തിച്ചു ദിനതോറും പണികൊടുത്തില്ലെങ്കില്‍
ഉറക്കം വരാറില്ല ....



കേട്ടോ ?
വരും തലമുറയ്ക്ക് വേണ്ടി
ഞാനൊന്നും ചെയ്തില്ലെന്നു മാത്രം
ഇനി പറഞ്ഞേക്കരുത് ...



                                      യോതിഷ് ആറന്മുള

Sunday, January 20, 2013

ആത്മഹത്യ















മരിക്കും വരെ -
എന്നില്‍ ജീവനുണ്ടായിരിക്കുമല്ലേ ....
പക്ഷെ - ഒരു സംശയം ?
വണ്ടിച്ചക്രത്തിനും
മരണത്തിനുമിടയിലെ
പ്രാണന്‍റെ പിടച്ചില്‍ -
ഒരായിരം പേര്‍ക്കിടയില്‍ നോക്കി
നില്‍ക്കുമ്പോള്‍ .....
തല വെട്ടി കൈ വെട്ടി
പിന്നെണ്ണം മറന്നു വെട്ടി -
നുറുക്കിയിട്ട് -
രക്തസാക്ഷിക്ക്
ചെങ്കൊടി പുതപ്പിക്കുമ്പോള്‍ ...
ആളൊഴിഞ്ഞ തെരുവില്‍
തിരക്കേറിയ നഗര വീഥികളില്‍
കാട്ടു പൊന്തക്കുള്ളില്‍
ഓടുന്ന വണ്ടിയില്‍ ..
എന്തിനെന്റെ വീട്ടില്‍
പോലും അവളുടെ വേദന
തിന്നുദ്ധരിക്കുമ്പോള്‍ ....
ചെറു ചൂണ്ടയില്‍
വിരജീവിതം കോര്‍ത്തു -
പുഴമീനിന്‍റെ
തൊണ്ട കുത്തി
കളിക്കുമ്പോള്‍ ...
രാവ് പുലരുന്നതിന്‍ മുന്‍പ് -
കഴുത്തോടിച്ചു  പൂവന്‍റെ
കൂവലവശേഷിപ്പിക്കുമ്പോള്‍ ...
തൊട്ടു തലോടി
കറന്നെടുത്തൊക്കെയുമൂറ്റി -
കുടിച്ചോടുവില്‍,
കൈ കാലുകള്‍ കെട്ടി
നിസ്സഹായതയുടെ
നിലവിളിപോലും
കേള്‍ക്കാതറയ്ക്കാതെ -
ഉടലില്‍ നിന്നും തല അറുത്തു -
മാറ്റുമ്പോള്‍ ......
അപ്പോഴൊക്കെ എന്നില്‍
ജീവനുണ്ടയിരുന്നോ?
ഹേയ്‌.. അങ്ങനെ അല്ല..
നാം തന്നെ ചുടലക്കാട്ടില്‍
ചുട്ടു കരിക്കുന്നുണ്ട്
നമ്മുടെ മനസ്സും
ശരീരവും ......
ചിന്ത നശിച്ച്,
പ്രതികരണശേഷി മരവിച്ച്‌ ,
വിവേചന ബുദ്ധിയില്ലാത്ത -
പ്രേതം കണക്കെ....
ഇടയ്ക്കൊക്കെ  മരിക്കാറുണ്ട്  നമ്മള്‍ ....

                                       യോതിഷ് ആറന്മുള

Wednesday, January 16, 2013

ഈര്‍ക്കില്‍


ഇന്നലെ കേട്ടത്.....

നിരപരാധിയുടെ
ജനനേന്ദ്രിയത്തില്‍
തിരുകികയറ്റിയ  ഈര്‍ക്കില്‍
അവനെക്കൊണ്ട്  കുറ്റസമ്മതപത്രം
എഴുതിവാങ്ങിച്ചു ....
അലമാരയിലെ
പണവും പണ്ടവും മാത്രമല്ല,
കളസമടക്കം മോഷ്ടിച്ചത് ഞാനാണ്‌ ....

ഇന്ന് കേള്‍ക്കുന്നത്.......

ഇരുട്ടിന്‍റെ മറവില്‍
കറുത്ത ചരിത്രം കുറിച്ചിട്ട്
ദില്ലിയിലെ തെരുവില്‍ നിന്നും
സുഖ വാസകേന്ദ്രത്തിലേക്ക്
പോയവര്‍,
വടിച്ചു നക്കിയ -
ബിരിയാണി പാത്രത്തിന്
പിന്നില്‍ ഇരുന്നു -
പല്ലിട കുത്തി ചിരിക്കുന്നു ....

                                  യോതിഷ് ആറന്മുള

Friday, January 11, 2013

പുഴ പോയി ഒളിച്ചത്















അവന്‍റെ അത്യാര്‍ത്തിക്ക്
മുന്നില്‍ നിന്നുമാണ്
പുഴ പോയി ഒളിച്ചത്...
ഉറവ വറ്റിയ -
മണല്‍ക്കാടുകള്‍ക്കിടയില്‍  
ഒരു കള്ളിമുള്‍ ചെടി
യാത്ര തുടങ്ങിയിരിക്കുന്നു ...
വെയില്‍ പൂക്കുന്ന താഴ്‌വരയില്‍
മഴവരുന്നതും കാത്ത് ഉണ്മ -
ഉണങ്ങിയും ,
കോണ്‍ക്രീറ്റ് മരങ്ങള്‍ക്കിടയില്‍
മാലിന്യം നിറഞ്ഞൊരു
തോട് ഒഴുകാതെയും ,
കെട്ടി കിടക്കുന്നു ...
അമ്മയുടെ  ചേല
വലിച്ചുരിഞ്ഞു -
ഒക്കെയുമൂറ്റി  കുടിച്ചെങ്കിലും ,
നിണമുണങ്ങിയ  മാറില്‍  നിന്ന് -
അവന്‍റെ  ആര്‍ത്തിക്ക്
ഒട്ടുവകയില്ലാതെ ...
ഇടയ്ക്കിടെ  ഉറവ  പൊടിയുന്നുണ്ട് ...
പക്ഷെ -
മണല്‍ക്കാടുകളില്‍
പൂക്കുന്ന വെയിലിനും,
കള്ളിമുള്‍ ചെടിക്കും
ഒരു മാത്ര നുണയുവാന്‍ പോലും കിട്ടാതെ -
പേരിനു പൊലുമൊഴുകതെയും
ഉറവയില്‍ തന്നെ -
ഒളിക്കുന്നു  പുഴ ...

                                  യോതിഷ് ആറന്മുള 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....