Tuesday, December 27, 2011

കാത്തിരിപ്പ്‌


അവസാനമെവിടെയെന്നറിയാതെ-
നീളുമീ; മണ്‍പാതയ്ക്കുമപ്പുറം
മേഘശകലങ്ങള്‍ തീര്‍ക്കുന്ന -
നിഴല്‍ ചിത്രങ്ങളില്‍ ,
ഇടയ്ക്കെപ്പോഴെങ്കിലും
എനിക്കേറ്റം ഇഷ്ടപെടുന്ന -
രൂപം വരയ്ക്കുന്നതും നോക്കി- ഞാന്‍
കാത്തിരിക്കുന്നു .........

നട്ടുച്ചനേരത്ത്‌ സൂര്യന്‍
തലയ്ക്കു മുകളില്‍
തിളച്ചു മറിയുമ്പോള്‍
ഒരു തണല്‍ മരമെന്നില്‍
നിഴല്‍ വിരിക്കുന്നതും .........
മഴത്തുള്ളികള്‍ വന്നലറി
കരഞ്ഞു കൊണ്ടാഞ്ഞു പെയ്യുമ്പോള്‍ -
ഒരു ചെമ്പില തണ്ടുമായ് -
എന്നോടോത്തണയുന്നതും നോക്കി- ഞാന്‍
കാത്തിരിക്കുന്നു .........

ഒടുവില്‍ -
എന്റെ  കാത്തിരിപ്പുകളെല്ലാം
നിന്നില്‍ എത്തിച്ചേരുന്നത്
തികച്ചും യാദ്ര്യശ്ചികം  മാത്രം.........  


                                        യോതിഷ് ആറന്മുള

Tuesday, November 15, 2011

ആദ്യമായ്

ആദ്യമായ് 











ഒരു വാക്കിലൂടെയെന്‍ അനുരാഗമെല്ലാം
കൊതിയോടെ മെല്ലെ പറഞ്ഞനേരം
ആരാരുമറിയാതെ  എന്തിനു നീയെന്‍ -
മനസ്സിനുള്ളില്‍ നിന്‍ ഹൃദയതാളം
മറന്നു വച്ചു.......

ആദ്യമായ് കണ്ട നാള്‍ എന്തിനു
നീയെന്നെ - നിന്‍ കണ്കൊണില്‍ ഒളിച്ചുവച്ചു
നീ പറയാതെ എങ്കിലും
മനസ്സിന്റെ ജാലക മിഴിപൂക്കള്‍ ആകഥ
എനിക്ക് പറഞ്ഞു തന്നു ..

ആദ്യമായ് കാണുമ്പോള്‍ എന്തിനു
നീയെന്നെ നിന്‍ -ചുണ്ടിലെ പുഞ്ചിരിക്കുള്ളില്‍
ഒളിച്ചുവച്ചു ....
നീ പറയാതെ എങ്കിലും
ആയിരം സ്വകാര്യങ്ങള്‍
ആ നുണക്കുഴികള്‍ പറഞ്ഞു തന്നു .......


                                       യോതിഷ് ആറന്മുള 

Sunday, October 16, 2011

വ്യര്‍ത്ഥകാമനകള്‍

വ്യര്‍ത്ഥകാമനകള്‍

പണ്ടെങ്ങോ ജീവിച്ചു മരിച്ചതാണ് ഞാന്‍ 
ജീവന്‍റെ ഉള്‍ നാമ്പുകണ്ടഴുകി 
അഴുകി കിടന്നതാണ് ഞാന്‍ ...... 

പ്രണയത്തിന്‍റെ മേച്ചില്‍ പുറങ്ങളില്‍ 
ഹൃദയം കൊത്തിവലിക്കുന്ന 
കഴുകന്‍ ചുണ്ടുകള്‍ക്കിടയില്‍.....
ആത്മാര്‍ത്ഥതയുടെ- 
മുഖം മൂടിക്കുള്ളില്‍,
കപട സ്നേഹത്തിന്‍റെ കാല്‍ച്ചങ്ങലകളില്‍......
സ്വപ്ന ചരടില്‍ തുങ്ങിയാടുന്ന 
വ്യാമോഹങ്ങള്‍ക്കിടയില്‍........ 
എത്ര കൊടുത്താലും കൈ നീട്ടി നില്‍ക്കുന്ന 
മാനവ കോമരങ്ങള്‍ക്കിടയില്‍ ..

കാലമേറെ  കഴിഞ്ഞു പോയ്‌ ..
 വ്യര്‍ത്ഥകാമനകളിലൂടെ 
ഓര്‍മകളിലേക്ക് സഞ്ചരിക്കുമ്പോള്‍ 
എന്‍റെ പാതി മരണത്തില്‍ -
നഷ്ടപെടുത്തിയ ജീവിതത്തിന്‍റെ- 
ആഹുതി ഞാന്‍ അറിയുന്നു ......    

യോതിഷ് ആറന്മുള      

Sunday, October 9, 2011

യാത്ര

യാത്ര














എന്നുമെന്‍ യാത്രകളിലെല്ലാം 
മനസ്സിന്‍  പുസ്തകതാളില്‍ 
കുറിച്ചിട്ട പ്രണയം -
തിരയുന്നു......... 
ഓരോ യാത്രയും  
പ്രണയത്തിലേക്കുള്ള പിന്‍വിളികള്‍.....
ഹൃദയത്തിന്‍ -
അകത്താളുകളില്‍ സൂക്ഷിച്ച
മയില്‍ പീലിതണ്ടുകളിലൂടെ ......
എവിടെയോ  മറന്നു വച്ച -
ഓര്‍മകളുടെ മുത്തുകളിലൂടെയും
വളപ്പൊട്ടുകളിലൂടെയും..,
ഒടുവില്‍-
നഷട്ടപ്പെട്ടു പോയ
ബാല്യ കാലത്തിന്‍റെ
ചിതലരിച്ച ഓര്‍മകളില്‍............
നിറ കണ്ണുകളോടെ-
യാത്ര പറഞ്ഞകന്ന -
കളിക്കൂട്ടുകാരിയുടെ നൊമ്പരങ്ങളില്‍
അലിഞ്ഞില്ലാതാകുന്ന യാത്ര .........


                                                      യോതിഷ് ആറന്മുള 


Friday, September 30, 2011

അമ്മയും അച്ഛനും

അമ്മയും അച്ഛനും 














ഞാന്‍ നടക്കുന്ന വഴിയില്‍ 
പൂക്കള്‍  വിരിച്ചത്  അമ്മയാണെങ്കിലും....
അതിനു മുന്‍പെപ്പോഴോ 
ആ പൂക്കളിലെ പുഴുക്കളെയും -
ചെറു പ്രാണികളെയും
പെറുക്കി കളഞ്ഞിരുന്നു-
എന്നച്ഛന്‍ ..............


                             യോതിഷ് ആറന്മുള  

Thursday, September 29, 2011

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ 




















ഓര്‍മിക്കുവാന്‍ ഓര്‍മകളില്ലാതെ
ഞാനാ- കല്ലുവാരിയില്‍ 
ചില്ലികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന 
പാവം മൊട്ടായിരുന്നു........
സൌരഭ്യമില്ലാതെ..  
വര്‍ണങ്ങളില്ലാതെ.....
ചെറു ഷഡ്പദങ്ങള്‍ പോലും 
അരികത്തണയാതെ-  
വീര്‍പ്പുമുട്ടുമ്പോള്‍ 
സ്വപ്നങ്ങള്‍ക്ക് ചിറകു കൊടുത്തു-
ഞാന്‍ ആകാശം മുട്ടെ പറന്നിരുന്നു ....
ഒരിക്കല്‍ -
കാലം എന്‍റെ തൊടിയിലും 
വസന്തം വിടര്‍ത്തി ...
മൊട്ടായിരുന്ന  ഞാന്‍ പൂവായി മാറി 
കല്ലിനും മുള്ളിനും ഇടയില്‍ നിന്ന് 
ഞാന്‍ പുറത്ത് വന്നു ......
അതി സുന്ദരമായ കാഴ്ചകള്‍ കണ്ട്-
പകലിനെയും നിലാവിനെയും 
കാറ്റിനെയും മഴയേയും 
ഒരുപോലെ സ്നേഹിച്ചു -
ദിനരാത്രങ്ങള്‍ പിന്നിടുമ്പോഴും അറിഞ്ഞില്ല 
വസന്തകാലത്തിന്‍റെ മഹത്വം ....
ഒടുവില്‍ -വസന്തം ;
കാലമതെന്നില്‍ നിന്നും 
തട്ടിയെടുക്കുമ്പോള്‍ -
കല്ലുകള്‍ക്കിടയിലേക്ക് 
മുള്ളിനടിയിലേക്ക് 
വാടി കൊഴിഞ്ഞിരുന്നു .....
അന്നെനിക്ക് ഓര്‍മിക്കുവാന്‍ 
ഒരുപാടുണ്ടായിരുന്നു ഓര്‍മ്മകള്‍.......... 

                                      
                                       യോതിഷ് ആറന്മുള 
                                     

Wednesday, September 28, 2011

മനുഷ്യന്‍

മനുഷ്യന്‍ 















ഒരു  ജന്മം
അതൊരു നിമിഷമാണെങ്കില്‍
കൂടിയീ ഭൂമിയില്‍ -
"മനുഷ്യനായ് " 
പിറക്കുവാന്‍ കൊതിച്ചുപോയ് ......
ഉരുകി എരിഞ്ഞുകൊണ്ട് -
അന്ധകാര കറുപ്പടര്‍ത്തി മാറ്റി - 
പ്രകാശം പരത്തുന്ന 
കെടാവിളക്കിന്‍റെ  തിരിയെന്ന പോലെ ....
പൂഴിക്കടലിലെ -
വെയില്‍കാനനത്തില്‍
നീര്‍ചോലകള്‍ വറ്റിവരളുന്ന വേനലില്‍ 
കുളിര്‍  മഴയെന്നപോലെ....
ചവറ്റുകൂന പറമ്പില്‍ 
അലയുന്ന ശുനകനും പന്നിക്കുമോപ്പം 
ഇരതിരയുന്നവര്‍ക്കൊരിത്തിരി 
അന്നമെന്നപോലെ ....
പെരുവഴിയില്‍ ഒരുനിരയില്‍ 
വിശപ്പിന്നും അബോധത്തിനു-
മിടയ്ക്കെപ്പോഴോ ,
സ്വപ്നമുണ്ണുന്നവര്‍ക്ക് 
തണലേകുന്ന മരമെന്ന പോലെ...
കൊലമരങ്ങളും കാമരസങ്ങളും
മാത്രം പ്രണയിക്കുന്നവര്‍ക്കിടയില്‍-
ശാന്തി മന്ത്രമെന്ന പോലെ...
പിറക്കുവാനായിരുന്നെങ്കില്‍ ...
നിലാവും മഴയും കുളിരും 
വിരിക്കുന്ന ഭൂമി; ഒരു-
മനോഹരതീരമാകുമായിരുന്നു..
എന്‍റെ സ്വപ്ന ലോകം 
യാഥാര്‍ത്ഥ്യമാകുമായിരുന്നു...........  


                              യോതിഷ് ആറന്മുള 

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....