Thursday, November 23, 2017

തൊട്ടാവാടി

തൊട്ടു വാടിച്ചത്‌
പോരാഞ്ഞിട്ട്
കുത്തി നോവിച്ചെന്ന -
പരാതിയും ..
എന്നിട്ടുമെന്തിനാണ്
തൊട്ടാവാടിയെന്ന്
തരംതാഴ്ത്തിയത്...

ഒഴിവുദിവസത്തെ കളി

ഒരു ഒഴിവു ദിവസമായിരുന്നു...
ആദ്യം ഒളിച്ചത് ഞാനും..
കുഞ്ഞിപാവയുമായി ,
നിഷ്കളങ്കമായ ചിരിയോടെ -
അടുക്കള പുറത്തെ -
ചായ്പ്പിൽ 
അമ്മിക്കല്ലിന്റെ മറവിൽ നിന്നവൾ 
എന്നെ കണ്ടുപിടിച്ചു ...

അവൾ ഒളിച്ചതിന്റെ 
രണ്ടാം ദിവസമാണ്,
ഏഴു കിലോ മീറ്ററുകൾക്കപ്പുറം 
ഒരു കുറ്റികാട്ടിൽ .....
ഭയം മുറ്റിതെറിച്ച കണ്ണുകളോടെ ...
നിഷ്കളങ്കമായ ചിരിയിൽ -
പടർന്ന ചോരയോടെ....

ശില

അവശേഷിച്ചതിൽ 
ഇത്രമാത്രമേ ബാക്കിയുള്ളു..
അവഗണന കൊണ്ട് 
നീറി നീറി ഉറഞ്ഞുപോയൊരു ശില..

അതാകട്ടെ,
നെഞ്ചിന്റെ ഇടതു ഭാഗത്തായി 
ഉറച്ചു പോയിതാനും..

വിപ്ലവം

നാം
ചുംബിക്കാൻ മടിച്ച -
നേരങ്ങളിലാണ്
വിപ്ലവം വഴിമാറി നടന്നത് ...

പലിശക്കാരൻ



നീ
എനിക്ക്
തരാതെ നീക്കി നീക്കി-
വെക്കുന്ന സ്നേഹമില്ലേ ..
ഞാൻ
എത്ര ചോദിച്ചിട്ടും
തിരിച്ചു തരാത്ത
ചുംബനങ്ങളില്ലേ...
എന്നെങ്കിലും ഒരിക്കൽ
പലിശ സഹിതം
തിരിച്ചു തരേണ്ടി വരും...
അല്ലെങ്കിൽ -
എന്നിലെ പലിശക്കാരൻ
നിന്റെ ഉമ്മറത്ത് കയറി
കസേരയിട്ട് ഇരിക്കും.....
സൂക്ഷിച്ചോ... <3

നിനക്കുമാത്രം

ഇത്ര ലളിതമായി
നിനക്കല്ലാതെ മറ്റാർക്കാണ്
എന്നെ പറ്റിക്കാനാവുക ..  

പാരിജാതം

നിന്നെ കാണുമ്പോൾ മാത്രം 
പൂക്കുന്നൊരു പാരിജാതമുണ്ട് മനസ്സില്‍

കാക്കപുള്ളി

പെണ്ണെ - നിന്റെ കണ്ണിലെ 
കണ്മഷി കലർന്ന കണ്ണീരുവീണു-
പൊള്ളിയതാണ്,
എന്നിലെ കാക്കപുള്ളിയൊക്കെയും.....

പ്രണയകാവ്യം

ഇനി ഞാൻ എഴുതുവാൻ പോകുന്ന
ഒരായിരം കവിതയിലും നീയുണ്ടാകും..
ഇതുവരെ എഴുതിയവയിലൊക്കെ
നീ പറയാതെ പറഞ്ഞ്,
മിണ്ടാതെ മിണ്ടി,
വഴക്കിട്ടു നിന്നിരുന്നു ...

ഞാൻ മറ്റൊരു പെൺകുട്ടിയോട്
മിണ്ടുമ്പോൾ
കുശുമ്പു കണ്ണുകൊണ്ടു നോക്കി ,
പല്ലിറുമ്മി ,
മുറുമുറുത്ത് നിൽക്കുന്ന
നിന്റെ ഭാവങ്ങൾ മാത്രം
വിവർത്തനം ചെയ്താൽ മതി ....
ഇനി വരും നൂറ്റാണ്ടിലേക്ക്
ഒരു പ്രണയകാവ്യമാവാൻ... 

ജ്യോതിശാസ്ത്രം

ആഴ്ചതോറും വാരഫലം നോക്കി 
ഇല്ലാത്ത പ്രയാസം ഉണ്ടാക്കി -
ജീവിക്കണമെന്നാണ് - ( ജ്യോതി )ശാസ്ത്രം    

അനാഥൻ

ദാരിദ്ര്യം ശീലമാക്കിയ,
ഭയം ഒരുടുവസ്ത്രം പോലെ
വാരിയുടുത്ത,
നിസ്സഹായത മുറ്റിയ -
ഏതോ പെണ്ണിന്റെ
വയറ്റിൽ പത്തുമാസം
നിറഞ്ഞുകിടന്ന വിശപ്പ് ...

ലക്ഷ്മണവ്യഥ

----------------------------------------------------------------------- 
ഇന്നലെ വരണ്ടതാണാ , കാനനപാതകൾ ..
ഇന്നലെ കരിഞ്ഞതാണാ കാട്ടുപൂവുകൾ ...
നന്നായി തെളിഞ്ഞ തടാകത്തിൽ
ഒരു തുള്ളി - കണ്ണുനീർ വീണു ,
മുറിഞ്ഞ നിശബ്ദത...
വാടികരിഞ്ഞ വരണമലർമാല്യം
കാലമൊന്നായ് തീർത്തതാം രേഖക-
ളാസുര മോഹച്ചുവടിനൊടുക്ക-
മവശേഷിപ്പിച്ചതാമോർമ്മകൾ...
ധൈര്യവീര്യം തകർന്നശ്രു തൂകുന്ന -
സത്യധർമ്മിഷ്ടാ ...
ഉള്ളിലീ ചിത്രമെത്ര മുള്ളുകൊള്ളുന്നു ...
നല്ലൊരു വാക്കുപൊലുമില്ല,
തെല്ലൊന്നു സാന്ത്വനിപ്പിക്കുവാൻ..
മറുജന്മമൊന്നെനിക്കില്ല ...
കയ്ക്കുന്ന നീരസ -
വിഷാദവിഷമിറക്കിയെന്തിന്നു -
സീതാപഹരണത്തെയോർത്തു,
വിതുമ്പുന്നു ജേഷ്ടാ... !!...
ആ - ദശമുഖമുടച്ചാഴിയിൽ തളയ്ക്കാൻ ...
ആത്മപീഡയും വ്യഥയുമീ വേവും മറക്കാൻ ...
താപസമൗനം വെടിഞ്ഞ്,
വാക്കലൊരു കൽപ്പന ..
ക്ഷമാ , ശീലഗുണം പരിത്യജിച്ച -
ർദ്ധ സമ്മതത്താലൊരു നോട്ടമെങ്കിലും
പകർന്നേകുക ...
ഹേ , മാരീച..
നീയാമപരന്നു -
പാടെ കവരാനുള്ള ,
വെറും മുക്തസൗന്ദര്യം
മാത്രമല്ലെന്റെ സ്വാമിനി ...
രാമനെന്നൊരേയുടലിൽ ചേർന്നമർന്ന് -
രാജാങ്കണവും,ഈ കാടും കടന്നവൾ..
അംഗരാജ്യം വെടിഞ്ഞ രാമന്റെ,
മരവുരിയുടുത്തേക-
പതീവ്രത തല്പയാണവൾ..
രാമനെന്നേക വിഹായസ്സിൽ
അലിഞ്ഞ മോഹപക്ഷിയാണവൾ..
ആശങ്കതെല്ലുമില്ലാതെ രാമ-
സുഖദുഃഖതിനൊപ്പമീ -
വനവാസത്തെയും വരിച്ചവൾ...
അഹോ! വയ്യിത്ര സങ്കടം ....
ഞാൻ കേട്ടരാമരോദനമശേഷം
ജേഷ്ഠന്റെയല്ലെന്നറിയാഞ്ഞതല്ല ..
വൃഥാപവാദം ഭയന്നുഴറിയോടിയീ -
ശഠനൻപൊട്‌ ക്ഷണിച്ചുവച്ചോരപായം...
നൈഷ്ടീക ജേഷ്ഠതപശക്തിയാൽ
തീർത്ത ലക്ഷ്മണരേഖ - കേവലം,
വൈഷയിക വേഷ പ്രച്ഛന്നത കൊണ്ടിത്ര -
തകരുമെന്നൊർത്തതില്ലീ മൂഢൻ ...
ഹോ, രാവണ ..
നീ തൊടുവിച്ച ഭ്രാന്തിൻ ക്രൂരമ്പുകൾ
കൊണ്ടതെൻ തോറ്റമാനസത്തിലാണ്...
ഹൃത്ത് ചക്രവാളത്തിലാ -
കനലെത്ര പൊള്ളിയെരിയുന്നു ...
പഞ്ചദോഷങ്ങളിൽ നീറുമീ -
വ്യഥിത കാണ്ഡത്തിലെന്റെ പാപകർമ്മം -
ജയിക്കുവാൻ ...
അഗ്നി ശുദ്ധിയാലെന്റെ
ചുടലയ്ക്ക് തീയൂട്ടുവാനൊരു -
ചിത കിട്ടിയെങ്കിൽ.....
ധൈര്യവീര്യം തകർന്നശ്രു തൂകുന്ന -
സത്യധർമ്മിഷ്ടാ ... മൽ -
ചിത്തത്തിലീ ചിത്രമെത്ര മുള്ളുകൊള്ളുന്നു ...

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....