എനിക്കൊരു മരമാകണം
തളിർത്തു കൊഴിഞ്ഞ്
പിന്നെയും
തളിർത്തു കൊഴിഞ്ഞ് ...
വേരുകളിലൂടെ വേരുകൾതൊട്ടു
നിൽക്കുന്ന മരമാകണം ...
വളർത്തമ്മ അറിയാതെ വന്നു
കുഞ്ഞുങ്ങളെ താലോലിക്കുന്ന
കുയിൽ പെണ്ണിന്റെ
താരാട്ട് കേട്ടുറങ്ങുന്ന മരചില്ലയാകണം...
പുളിയുറുമ്പിനുറങ്ങാൻ
ഇലപ്പന്തലൊരുക്കണം ..
അണ്ണാറക്കണ്ണന്റെ -
വിശപ്പിനൊരായിരം തേൻപഴമാകണം ....
ഓലേഞ്ഞാലിക്ക് -
ആടാനൊരൂഞ്ഞാലൊരുക്കണം
കൊത്തിപറിച്ചു സ്നേഹിക്കുന്ന ,
മരക്കൊത്തനു -
ഉള്ളിലൊരിത്തിരി ഇടം കൊടുക്കണം ...
ഹൃദയമൂറ്റി -
ജീവനെടുത്തേക്കാമെങ്കിലും,
ഇത്തിൾകണ്ണിക്കുമൽപ്പം
നീരുകൊടുക്കണം ...
മൈനയ്ക്കും മാടപ്രാവിനും
തത്തയ്ക്കും കൊക്കിനും
കാകനും കൂമനും
പുള്ളിനും പരുന്തിനും
കഴുകനും,
കാടുകടന്നെത്തുന്ന ദേശാടന പക്ഷിക്കും
അല്പനേരമിരിക്കാ-
നൊരുവഴിയമ്പലമാകണം....
നൂറ്റാണ്ടുകളോളം
പടർന്നു പന്തലിച്ചു
തണലും തണുപ്പുമായി ,
വീടും കൂടുമായി ,
തലമുറകൾക്കു താങ്ങാകണം .....
പെട്ടന്നൊരു നാളിലാമോഹം
ഉപേക്ഷിച്ചവൾ പറന്നു പോകുമ്പോൾ
കാടൊരു മൊട്ടകുന്നായിരുന്നു ...
കൂടൊരു കുട്ടിയുടെ കയ്യിലായിരുന്നു...
കൂടിരുന്ന മരം -
നൂറു കഷ്ണങ്ങളായി ,
നുറുങ്ങി കിടക്കുകയായിരുന്നു..
No comments:
Post a Comment