Monday, November 17, 2014

പൂവിന്റെ മനസ്സ്











പൂമ്പാറ്റ ചിറകുള്ള ,
കാട്ടുതുമ്പി -
ഇന്നലെയും വന്നിരുന്നു...
പിന്നാലെ ഒരു പൂവിന്റെ മനസ്സുമുണ്ടായിരുന്നു...
എന്റെ മുറിയിലാകെ ,
അവർ സല്ലപിച്ചു പാറി കളിച്ചുകൊണ്ടിരുന്നു ....
ജനാലയ്ക്കപ്പുറം
ചെമ്പകച്ചോട്ടിൽ
വസന്തം വന്നു കാത്തു നിൽക്കുന്നെന്ന്
ഒരു മിന്നാമിനുങ്ങ് വന്നു -
പറഞ്ഞിട്ടു പോയി.....
ഇടയ്ക്കെപ്പൊഴോ -
മിന്നാമിനുങ്ങുകൾ മാത്രമുള്ള ,
താഴ്വാരത്തെ കുറിച്ച് അവൻ -
പൂവിന്റെ കാതിൽ സ്വകാര്യം പറഞ്ഞു...
നമുക്കവിടേക്ക് പോകാം
അവിടേക്കു പോകാമെന്ന്
പൂവിന്റെ മനസ്സ് കിന്നരിക്കുന്നതും കേട്ടു .....
ആയിരം മിന്നാമിനുങ്ങുകൾക്കു-
നടുവിൽ ;
ഞാനവളെ ചേർത്തു ചുംബിക്കുമ്പോളാണ്
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി ,
അവിടേക്കെത്തുന്നത് .....
പൂവിന്റെ മനസ്സിപ്പോൾ
തുമ്പി ചിറകുകൾക്കു പുറത്തിരുന്ന്
പുതിയ ലോകം ആസ്വദിക്കുകയാണ് ....
നാമൊരുമിച്ചു നട്ട -
ചെമ്പകച്ചോട്ടിൽ
വസന്തം വന്നു കാത്തു നിൽക്കുന്നെന്ന്
അവളോട്‌ പറയുമ്പോൾ
അവൾ എനിക്കൊരു-
ചെമ്പകപ്പൂവ് തന്നു......
ഞാനാപ്പൂവിനെ താലോലിക്കുമ്പോഴും ,
ചുംബിക്കുമ്പോഴും ,
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി
രൂക്ഷമായി എന്നെ തന്നെ -
നോക്കി നിൽക്കയായിരുന്നു .......
ഇപ്പോൾ പൂവിന്റെ മനസ്സ്
തുമ്പി തന്റെ ഹൃദയത്തോട്
ചേർത്ത് പിടിച്ചിരിക്കയാണ്‌...
ഞൊടിയിടയിൽ -
ആയിരത്തിൽ ഒരു മിന്നാമിനുങ്ങോഴികെ ,
ബാക്കിയെല്ലാം എവിടെക്കോ അപ്രത്യക്ഷമായി...
താഴ്വാരമാകെ -
കൂരിരുട്ടിന്റെ കൊടിയ നിശബ്ദതയിലാണ്ടു പോയി....
ജനാലയ്ക്കപ്പുറം -
നിലാവിനോട് വസന്തം
തിരികെ പോകാനുള്ള വഴി ,
ചോദിക്കുന്നെന്നു പറഞ്ഞിട്ട്
അവശേഷിച്ച മിന്നാമിനുങ്ങും
എവിടെക്കോ മറഞ്ഞു...
ആദ്യം തൊടിയിൽ എത്തിയത്
ഞാനായിരുന്നു ...
തൊടിയിലാകെ -
നിലാവ് പെയ്യുന്നുണ്ട്...
ചെമ്പക ചില്ലയിൽ
വസന്തം മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നു....
അവൾ അപ്പോൾ -
നീലചിറകുള്ള ചിത്രശലഭത്തിനു പിന്നാലെ ,
ഓടുകയായിരുന്നു....
ഓടി ഓടി തളർന്നവൾ
എന്നോട് പരിഭവിക്കുമ്പോളാണ്
പൂമ്പാറ്റ ചിറകുള്ള കാട്ടുതുമ്പി
തൊടിയിലേക്കെത്തുന്നത്...
ഇപ്പോഴും പൂവിന്റെ മനസ്സ്
ഹൃദയത്തോട് ചേർന്ന് തന്നെ ഇരുപ്പുണ്ട്‌...
അവരുടെ സ്നേഹത്തിൽ എനിക്കസൂയ തോന്നി...
തെന്നലിനൊപ്പം ചെന്നവർ
വസന്തത്തിനോട് മടങ്ങരുതെന്നപേക്ഷിക്കുന്നത് കണ്ടു...
ഇതൊന്നും ശ്രദ്ധിക്കാതെയവൾ
നീലചിറകുള്ള ചിത്രശലഭത്തിനു -
വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു .....
അവരുടെ സ്നേഹത്തിൽ എനിക്കസൂയ -
പെരുകി പെരുകി വന്നു..
നീലചിറകുള്ള ചിത്രശലഭത്തിനെ
പിടിച്ചവളുടെ കയ്യിൽ കൊടുക്കുമ്പോൾ
നിലാവ് പോയ വഴിയെ
വസന്തം ഇറങ്ങി നടന്നു...
പൂവിന്റെ മനസ്സെന്നെ -
നിസ്സഹായതയോടെ ,
തുറിച്ചു നോക്കുന്നുണ്ടായിരുന്നു...
ഞാൻ നോക്കി നോക്കി നിൽക്കെ ,
കാട്ടുതുമ്പിയുടെ
പൂമ്പാറ്റ ചിറകടർന്നു
ചെമ്പകചോട്ടിൽ വീണു...
പൂവിന്റെ മനസ്സ്
താഴെവീണേഴായ് ചിതറി....
നീലചിറകിനോട് ചേർന്ന് മുളയ്ക്കാൻ തുടങ്ങി...
ആർദ്രമാരോ
വിളിക്കുന്നതു കേട്ടാണ്
ഞാനുണർന്നത് ...
മുറിയിലപ്പോൾ
അവൾ മയങ്ങുന്നുണ്ടായിരുന്നു...
ജനാലയ്ക്കപ്പുറം
ചെമ്പകചോട്ടിൽ
രണ്ടു മിന്നാമിനുങ്ങുകൾ
വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു...

No comments:

Post a Comment

മുറിവ്

നേർച്ചയിൽ അധികവും പോയത് അങ്ങോട്ടാണ് .. ഉരുളി കമഴ്ത്തുമ്പോഴും ഉരുവിട്ടത് ആൺകുട്ടി ആൺകുട്ടിയെന്നാണ് ... ജനിക്കും മുൻപേതന്നെ അവഗണിക്കപ്പെട്ടു ....